Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപാർട്ടി പ്രമേയമാണ്...

പാർട്ടി പ്രമേയമാണ് സി.പി.എം പൊളിച്ചെഴുതേണ്ടത് 

text_fields
bookmark_border
cpim
cancel
ഇന്നത്തെ സംവരണാവകാശങ്ങളുടെ അടിത്തറ 1932 ആഗസ്റ്റ് 16 ന് പ്രഖ്യാപിക്കപ്പെട്ട ‘കമ്യൂണൽ അവാർഡാ’ണ്. ഇതിനെപറ്റി ഡോ. ബി.ആർ. അംബേദ്കർ അഭിപ്രായപ്പെട്ടത് സാമൂഹിക യാഥാർഥ്യങ്ങളെ കണക്കിലെടുക്കാത്ത രാഷ്ട്രീയ നേതൃത്വങ്ങളോടുള്ള ‘പ്രതികാര യുക്തി’ എന്നാണ്. അതായത്; സാമൂഹിക യാഥാർഥ്യങ്ങളെ അവഗണിക്കുകയും തങ്ങളുടെ രാഷ്ട്രീയ നയപരിപാടികളെ അവസാന വാക്കായി കരുതുകയും ചെയ്ത കോൺഗ്രസ് മുതൽ സോഷ്യലിസ്റ്റുകൾ വരെയുള്ള കക്ഷികളുടെ നിലപാടുകളെ തകിടം മറിച്ചുകൊണ്ടാണ് കമ്യൂണൽ അവാർഡ് നിലവിൽ വന്നത്. ഇത് ഉണ്ടാക്കിയ ദൂരവ്യാപകമായ തിരിച്ചടികളെ ‘സാമുദായികമായ സ്തംഭനാവസ്ഥ’ എന്ന വാക്കുകൊണ്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഇടതുപക്ഷ സർക്കാർ ദേവസ്വം ബോർഡ് നിയമനങ്ങളിൽ ‘മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക്’ പത്ത് ശതമാനം സംവരണം നടപ്പിലാക്കാനുള്ള തീരുമാനം എടുത്തത് സാമ്പത്തികസംവരണത്തെ ഒളിച്ചുകടത്താനാണെന്ന വസ്തുത സമൂഹത്തിലെ ദലിത്–പിന്നാക്ക സമുദായങ്ങളും മുസ്ലിം–കീഴാള ൈക്രസ്തവ മതസ്ഥരും മാത്രമല്ല, സ്വതന്ത്ര നിലപാടുള്ള നിരവധി സവർണ പൊതുവ്യക്തിത്വങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. മാത്രമല്ല, ഈ തീരുമാനം ഒരു പ്രതികാരയുക്തിയായി തങ്ങളെതന്നെ വേട്ടയാടുന്നതായി മാർക്സിസ്റ്റുകൾക്കും അനുഭവപ്പെടുന്നുണ്ടെന്നും തോന്നുന്നു.  2017 നവംബർ 24ന് പ്രമുഖ പത്രങ്ങളിലൂടെ കോടിയേരി– കടകംപള്ളിമാർ നടത്തിയ വിശദീകരണകുറിപ്പുകൾ വായിച്ചാൽ ഇത്രയുമാണ് മനസ്സിലാവുന്നത്. പതിവുപോലെ; തങ്ങളുടെ വിപ്ലവാത്്മക തീരുമാനത്തെ ജാതി– മത–വർഗീയ ശക്തികൾ തുരങ്കം വെക്കുകയാണെന്ന കുറ്റാരോപണം തന്നെയാണ് രണ്ടുപേരും ഉന്നയിച്ചിട്ടുള്ളത്. ഇവരുടെ അതേ ഭാഷയിൽ സംസാരിച്ചുകൊണ്ട് എൻ.എസ്.എസിെൻറ വക്താവും രംഗത്ത് വന്നിട്ടുണ്ടെന്നത് യാദൃച്ഛികമല്ല. കേരളത്തിൽ ജാതി–മത–വർഗീയതകളുടെ കളങ്കമില്ലാത്തവർ, മാർക്സിസ്റ്റ് പാർട്ടിക്കാരും പിന്നെ കരയോഗ പ്രമാണികളും മാത്രമാണല്ലോ.

എത്ര ‘വിപ്ലവാത്മക’മാക്കിയാലും നിങ്ങൾ ഭരണഘടനക്കെതിരെ പ്രവർത്തിക്കുകയാണെന്നും സാമൂഹിക നീതി സങ്കൽപങ്ങളെ സമൂഹത്തിലെ ആഭിജാത വിഭാഗങ്ങൾക്ക് വേണ്ടി വെട്ടിനിരത്തുകയുമാണെന്നുമുള്ള വസ്തുത ബാക്കി നിൽക്കുന്നു. കോടിയേരി പറയുന്നത്, 1990 നവംബർ നാലിന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തിെൻറ അടിസ്ഥാനത്തിലാണ് ഈ നിലപാട് എടുത്തതെന്നാണ്. ഈ പ്രമേയമെന്താ ദൈവകൽപനയാണോ? ഇന്ത്യയിലെ ജാതി വ്യവസ്ഥയെ പറ്റിയും മതപരമായ അപരത്വവത്കരണങ്ങളെപറ്റിയും ലിംഗവിവേചനങ്ങളെ പറ്റിയും വളരെ വിദൂരമായ തിരിച്ചറിവുകൾ മാത്രമുള്ള, എന്നാൽ രാഷ്ട്രീയമായ ദുശ്ശാഠ്യങ്ങൾ മുഴച്ചു നിൽക്കുന്ന ഒന്നാണ് ആ പ്രമേയമെന്ന് അത് ഒരാവർത്തി വായിക്കുന്ന ആർക്കും മനസ്സിലാകും. ഇത്തരം പ്രമേയങ്ങൾക്ക് അംഗീകാരം കൊടുക്കുന്ന പോളിറ്റ് ബ്യൂറോ എന്ന സംവിധാനത്തിൽ ഉന്നത ജാതിക്കാർക്ക് മാത്രമേ ശബ്ദമുള്ളൂ എന്ന വിമർശനം പൊതുജനമധ്യത്തിൽ ശക്തമായി ഉയർന്നിട്ടുണ്ട്. പാർട്ടി പ്രമേയങ്ങളെ മാത്രമല്ല നയങ്ങളെയും പരിപാടികളെയും യഥാസമയങ്ങളിൽ പൊളിച്ചെഴുതാത്തതിെൻറ പാപ്പരത്തമാണ് കോടിയേരിയുടെ വാക്കുകളിൽ ഉള്ളതെന്ന് പറയാതെ വയ്യ.ലിബറൽ ജനാധിപത്യത്തിൽ കീഴാള–അപര ജനതകൾക്ക് വേണ്ടി കരാർ ചെയ്യപ്പെട്ടിട്ടുള്ള സാമൂഹിക നീതിയുടെ ഭാഗമായാണ് സംവരണം നിലനിൽക്കുന്നത്. ഇതിലേക്ക് വർഗസമരത്തെപറ്റിയുള്ള ജനപ്രിയമായ വിശുദ്ധ നുണകൾ അടിച്ചേൽപിക്കുന്നതിലൂടെ, ജനാധിപത്യമെന്ന കരാർസംവിധാനത്തെ തന്നെയാണ് ഇവർ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത്. പാവപ്പെട്ട മുന്നാക്കക്കാരെ പരിഗണിക്കാൻ ആവശ്യമെങ്കിൽ പ്രത്യേകമായ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുകയാണ് വേണ്ടത്. അതിനുപകരം സാമൂഹിക സങ്കൽപങ്ങളെയും ഭരണഘടന വകുപ്പുകളെയും തകിടം മറിക്കുന്നതിലൂടെ മുന്നാക്ക വിഭാഗങ്ങളെ പുതിയൊരു ആഭിജാത സമൂഹമാക്കി മാറ്റുക എന്ന സാംസ്കാരികമായ അധമപ്രവൃത്തിയാണ് ഇവർ ചെയ്യുന്നത്. ഇപ്പോൾതന്നെ തൊണ്ണൂറുശതമാനത്തോളം മുന്നോക്കക്കാർക്ക് പ്രാതിനിധ്യമുള്ള ദേവസ്വംബോർഡിൽ എൻ.എസ്.എസ് നിർദേശപ്രകാരം പുതിയൊരു പത്ത് ശതമാനവും കൂടി നൽകുന്നതിലൂടെ മറ്റെന്താണ് സംഭവിക്കുന്നത്? ജനസംഖ്യയിൽ ബഹുഭൂരിപക്ഷമുള്ള അവർണർക്ക് എട്ട് ശതമാനം സംവരണ തോത് വർധിപ്പിക്കുകയും പതിനഞ്ച് ശതമാനത്തിൽ താഴെയുള്ള സവർണർക്ക് പത്ത് ശതമാനം കൊടുക്കുകയും ചെയ്തിട്ടുണ്ട് എന്നതിനെ മഹാകാര്യമായിട്ടാണ് പറയുന്നത്. ഇതേസമയം വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുമ്പോൾ മുസ്ലിംകൾക്ക് പ്രത്യേക പരിഗണനകൾ എന്തെങ്കിലും ആവശ്യമുണ്ടോ എന്ന കാര്യം പരിഗണിച്ചിട്ടുപോലുമില്ലെന്നതും ശ്രദ്ധേയമാണ്. 

ബംഗാളിൽ കോർപറേറ്റുകൾക്കും വരേണ്യർക്കുംവേണ്ടി സാമൂഹികനീതിയെ ബലികൊടുക്കുകയും കീഴാളരെയും മുസ്ലിംകളെയും അകറ്റിമാറ്റുകയും ചെയ്തതിെൻറ തിരിച്ചടി പ്രത്യക്ഷപ്പെട്ടത് സിംഗൂരിൽെവച്ചാണ്. കേരളത്തിലാവട്ടെ, സംഘ്പരിവാറിനെ എതിർക്കാനെന്ന പേരിൽ സ്വയം സംഘ്പരിവാറായി മാറുക എന്ന നിയോഗമാണ് മാർക്സിസ്റ്റ് പാർട്ടി ഏറ്റെടുത്തിട്ടുള്ളത്. ഇതിനുവേണ്ടി മുന്നാക്കക്കാർക്കുള്ള പ്രിവിലേജുകളെ വർധിപ്പിക്കുന്നതിനൊപ്പം ദലിത്–പിന്നാക്ക സമുദായങ്ങളെയും മുസ്ലിം–കീഴാള ൈക്രസ്തവ മതസ്ഥരെയും വെറും കാഴ്ചക്കാരും കൈയടിക്കുന്നവരുമാക്കി മാറ്റേണ്ടതും അത്യാവശ്യമാണ്. ഇത്തരം ബ്രാഹ്മണിക് യുക്തികൾ എങ്ങനെയാണ് തങ്ങൾക്കുനേരെതന്നെ തിരിച്ചടിക്കുന്നതെന്ന കാര്യമാണ് മാർക്സിസ്റ്റുകൾക്ക് മനസ്സിലാകാത്തത് എന്നു തോന്നുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimopinionmalayalam newsdalith community
News Summary - CPIM and dalith community -opinion
Next Story