കോഓപറേറ്റിൽനിന്നു കോർപറേറ്റിലേക്ക്
text_fieldsകേരള ബാങ്ക് യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്ത് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ മരണമണിയാണ് മുഴങ്ങാൻ പോകുന്നത്. കേരള മോഡൽ എന്നു കൊട്ടിഘോഷിക്കുന്ന ജനകീയപ്രസ്ഥാനം കാലാന്തരത്തിൽ ഓർമയാകും. കോഓപറേറ്റിൽ നിന്നു കോർപറേറ്റിലേക്കുള്ള ഈ പരിണാമത്തിനു കൂട്ടുപിടിക്കുന്നത് സി.പി.എമ്മും എൽ.ഡി.എഫ് സർക്കാറും ആണെന്നതാണ് ശ്രദ്ധേയം. പ്രാഥമിക സഹകരണസംഘങ്ങളെ ഇല്ലായ്മ ചെയ്യുന്ന വൈദ്യനാഥൻ കമീഷെൻറയും പ്രകാശ് ബക്ഷി കമ്മിറ്റിയുടെയും ശിപാർശകളെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത സി.പി.എം ഇന്നു കേരള ബാങ്കിെൻറ മറവിൽ അതേ നയം നടപ്പാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
ഗ്രാമീണ ബാങ്കിങ് മേഖലയിൽ കേരളം കൈവരിച്ച അഭൂതപൂർവമായ പുരോഗതിയിലെ സുപ്രധാന നാഴികക്കല്ലുകളാണ് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ. നാട്ടിൻപുറങ്ങളിലെയും നഗരങ്ങളിലെയും പാവപ്പെട്ടവെൻറയും ഇടത്തരക്കാരുടെയും അത്താണിയാണ് ഈ സ്ഥാപനങ്ങൾ. ചെറുതും ഇടത്തരവുമായ സാമ്പത്തികാവശ്യങ്ങൾക്ക് കെട്ടുപാടുകളില്ലാതെയും ലഘുവായ നടപടി ക്രമങ്ങളിലൂടെയും എളുപ്പത്തിൽ പരിഹാരം കാണാനുള്ള േസ്രാതസ്സാണ് ഇവ. അതാണ് കേരള ബാങ്കിലൂടെ അടച്ചുപൂട്ടാൻ പോകുന്നത്.
സംസ്ഥാനത്ത് സഹകരണ മേഖലയിൽ ഏതാണ്ട് 77,000 കോടിയുടെ നിക്ഷേപം നിലവിലുണ്ട്. ഇതിെൻറ 71 ശതമാനം സമാഹരിച്ചത് 1647 പ്രാഥമിക സഹകരണ സംഘങ്ങളും അവയുടെ ശാഖകളുമാണ്. ശേഷിക്കുന്ന 29 ശതമാനമാണ് ജില്ല സംസ്ഥാന സഹകരണ ബാങ്കുകളുടെ വിഹിതം. ജില്ല ബാങ്കുകളിൽ ഏഴെട്ടെണ്ണം ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ 800 ശാഖകൾ ജില്ല ബാങ്കുകൾക്കുണ്ട്. എൻ.ആർ.ഐ നിക്ഷേപം, മൊബൈൽ ബാങ്കിങ്, എ.ടി.എം സംവിധാനം തുടങ്ങിയവയുമുണ്ട്. സംസ്ഥാന സഹകരണ ബാങ്കുകളാകട്ടെ, വർഷങ്ങളായി വൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. 20 ശാഖകളുള്ള സംസ്ഥാന സഹകരണ ബാങ്കിന് ആധുനിക ബാങ്കിങ് സൗകര്യങ്ങളൊന്നുമില്ല. വലിയ തോതിൽ നിഷ്ക്രിയ ആസ്തി പേറുന്ന ഈ സ്ഥാപനത്തിന് കിട്ടാക്കടം എഴുതിത്തള്ളാനായി സംസ്ഥാന സർക്കാർ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നു കൊടുത്തത് 306 കോടി രൂപയാണ്. സി.പി.എമ്മിെൻറ സ്വന്തം സ്ഥാപനമായ റബ്കോയാണ് കിട്ടാക്കടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. സർക്കാർ കൊടുത്ത 306 കോടിയിൽ 238 കോടിയും റബ്കോക്കുവേണ്ടിയാണ്. ഇതിനു പുറമെ ക്രമരഹിതമായി ചെലവഴിച്ചെന്നു സഹകരണ വകുപ്പിെൻറ ഓഡിറ്റിങ്ങിൽ കണ്ടെത്തിയ 330 കോടി രൂപ ക്രമപ്പെടുത്തി കണക്കിൽ നിന്ന് ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു. ഇതിൽ 140 കോടി രൂപ അനധികൃതമായി കെട്ടിടങ്ങൾ നിർമിച്ച വകയിലും 190 കോടി അനർഹമായി ചെലവഴിച്ചതുമാണ്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന സഹകരണബാങ്കിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ജില്ല ബാങ്കുകളെ ലയിപ്പിക്കുന്നതിനെ റിസർവ് ബാങ്ക് എതിർത്തപ്പോഴാണ് അതിനെ മറികടക്കാൻ സംസ്ഥാന ബാങ്കിെൻറ കണക്കു പുസ്തകം സർക്കാർ അപ്പടി മാറ്റിമറിച്ചത്. പത്തു പാലാരി വട്ടത്തിന് തുല്യമായ അഴിമതിയാണിത്. പൂർണമായും സി.പി.എം നിയന്ത്രണത്തിലുള്ള റബ്കോ വരുത്തിവെച്ച വൻ കടബാധ്യത സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെയും തോളിലേക്ക് മാറ്റുകയാണ് ചെയ്തത്.
ഇത്രയും വലിയ തിരിമറികൾ നടത്തി പിണറായി സർക്കാർ കേരള ബാങ്ക് ഉണ്ടാക്കാൻ പോകുന്നത് നേരത്തേ ഉറപ്പിച്ച 77,000 കോടി നിക്ഷേപം മുന്നിൽ കണ്ടാണ്. സംസ്ഥാനത്ത് വികസന പ്രവർത്തനം നടത്താൻ ആവശ്യമായ പണം മറ്റു മാർഗങ്ങളിൽനിന്നു ലഭിക്കാത്ത സാഹചര്യത്തിൽ കിഫ്ബി വഴി ഇത് അടിച്ചുമാറ്റാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. കേരള ബാങ്കിലെ പണം വൻ തോതിൽ എടുത്തു കിഫ്ബി പദ്ധതികൾക്ക് കൊടുത്താൽ പഞ്ചാബ് – മഹാരാഷ്ട്ര സഹകരണ ബാങ്കിെൻറ അവസ്ഥയിലേക്ക് അധികം വൈകാതെ കേരള ബാങ്കും എത്താനാണ് സാധ്യത. നിക്ഷേപത്തിെൻറ 60 ശതമാനത്തിലധികം ഒരു സ്ഥാപനത്തിന് വായ്പ നൽകിയതാര്? പഞ്ചാബ് – മഹാരാഷ്ട്ര കോഓപറേറ്റിവ് ബാങ്കിനെ തകർത്തത് കൃത്യമായ സർക്കാർ ഓഡിറ്റു പോലും നടക്കാത്ത കിഫ്ബിയിൽ വരാനിരിക്കുന്നത് ധൂർത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണെന്നതിൽ രണ്ടഭിപ്രായം ഇല്ല. പച്ചില കാണിച്ച് അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആട്ടിൻപറ്റങ്ങളുടെ അവസ്ഥയാണ് പ്രാഥമിക ബാങ്കുകൾക്ക് വരാൻ പോകുന്നത്. നോട്ടു നിരോധന കാലത്ത് പ്രാഥമികബാങ്കുകൾ അനുഭവിച്ച ക്ലേശങ്ങൾക്ക് ൈകയും കണക്കുമില്ലായിരുന്നു. സാമ്പത്തിക ഇടപാടുകൾക്ക് റിസർവ് ബാങ്ക് അന്ന് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തി. അതേ സാഹചര്യമാണ് കേരള ബാങ്ക് രൂപവത്കരണത്തിലൂടെയും സംഭവിക്കാൻ പോകുന്നത്. ബാങ്കിങ് ഇടപാടുകൾ നടത്താൻ പറ്റാത്ത അവസ്ഥയിലേക്ക് പ്രാഥമിക സംഘങ്ങൾ മാറും. ആർ.ബി.ഐ ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായി സാമ്പത്തിക ക്രയ വിക്രയങ്ങൾ റിസർവ് ബാങ്ക് അനുവദിക്കില്ല. കേരള ബാങ്കും അതിെൻറ ശാഖകളും മാത്രം സാമ്പത്തിക ഇടപാടുകൾ നടത്തുകയും പ്രാഥമിക സംഘങ്ങൾ നോക്കുകുത്തികളായി മാറുകയും ചെയ്യും.
ബാങ്കിങ്എന്നതിലുപരി നീതി സ്റ്റോർ, മാവേലി സ്റ്റോർ, വളം, വിത്ത്, കീടനാശിനി വിതരണം, കാർഷിക ഉപകരണങ്ങളുടെ വിതരണം എന്നിങ്ങനെ ഗ്രാമീണ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഒട്ടനവധി സംരംഭങ്ങളിൽ പ്രാഥമിക സംഘങ്ങൾ ഏർപ്പെടുന്നുണ്ട്. ഭാവിയിൽ എന്തെല്ലാം സേവനങ്ങളാണ് വേണ്ടതെന്ന് കേരള ബാങ്കാണ് തീരുമാനിക്കുക. വർഷത്തിൽ 6700 കോടി രൂപ പ്രഥമിക സംഘങ്ങൾ സംസ്ഥാനത്ത് കാർഷിക വായ്പ ഇനത്തിൽ വിതരണം ചെയ്യുന്നുണ്ട്. അതിൽ നബാർഡിെൻറയും ജില്ല സഹകരണ ബാങ്കിെൻറയും വിഹിതവും പ്രാഥമിക സംഘങ്ങളുടെ സ്വന്തം ഫണ്ടുമുണ്ട്. ഉയർന്ന പലിശ നൽകി സ്വരൂപിച്ച നിക്ഷേപത്തിൽനിന്ന് നെഗറ്റിവ് മാർജിനിലാണ് ഇത്രയും തുക കാർഷിക വായ്പ കൊടുക്കുന്നത്. കേരള ബാങ്കിെൻറ വരവോടെ ഇതും അനിശ്ചിതത്വത്തിലാകും.
ജില്ല സഹകരണ ബാങ്കുകൾക്ക് സംസ്ഥാനത്ത് 250 ൽ അധികം എ.ടി.എമ്മുകൾ ഇപ്പോഴുണ്ട്. സംസ്ഥാന സഹകരണ ബാങ്കിനാകട്ടെ, ഒന്നു പോലും ഇല്ല. കേരള ബാങ്ക് രൂപവത്കരണത്തോടെ മൊബൈൽ ബാങ്കിങ്, എ.ടി.എം തുടങ്ങിയ സൗകര്യങ്ങൾ ജില്ല ബാങ്കുകൾ സറണ്ടർ ചെയ്യണം. ഇവ കേരള ബാങ്കിെൻറ ഭാഗമായി മാറാൻ രണ്ടു വർഷമെങ്കിലും എടുക്കും. ഈ കാലയളവിൽ നിലവിലെ ജില്ല ബാങ്ക് ഇടപാടുകാർ വൻ പ്രതിസന്ധിയാണ് നേരിടേണ്ടി വരുക.
ചുരുക്കത്തിൽ, സഹകരണ മേഖലയെ പാടെ നശിപ്പിക്കുന്ന ഒന്നായി മാറും കേരള ബാങ്ക് എന്നതിൽ തർക്കമില്ല. അതുകൊണ്ടാണ് മലപ്പുറം ജില്ല ബാങ്ക് ഇതിനെ ശക്തിയുക്തം എതിർത്തത്. മലപ്പുറം ബാങ്കിനെ മാറ്റിനിർത്തി കേരള ബാങ്ക് രൂപവത്കരിക്കാനാണ് സർക്കാറിെൻറ നീക്കം. മലപ്പുറത്തിനൊപ്പം കേരള ബാങ്കിനോട് എതിർപ്പു പ്രകടിപ്പിച്ച യു.ഡി.എഫ് ഭരിച്ചിരുന്ന നാലു ജില്ല ബാങ്കുകളുടെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്േട്രറ്റർ ഭരണത്തിലാക്കിയാണ് അവയുടെ പിന്തുണ സർക്കാർ നേടിയെടുത്തത്. മലപ്പുറത്തു മാത്രം ഇത് നടപ്പിലാക്കാനായില്ല.
സഹകരണമേഖല നിലവിൽ പിന്തുടരുന്ന ത്രിതല സംവിധാനത്തെയാണ് കേരള ബാങ്കിലൂടെ സർക്കാർ ഇല്ലായ്മ ചെയ്യുന്നത്. സഹകരണം എന്ന ആശയത്തിെൻറ അന്തഃസത്ത തന്നെ ഇതിലൂടെ ചോദ്യം ചെയ്യുകയാണ്. ത്രിതല സംവിധാനത്തിനുപകരം അധികാര കേന്ദ്രീകരണമാകും കേരള ബാങ്ക് വഴി ഉണ്ടാകുക. കോർപറേറ്റ് താൽപര്യമാണ് അവിടെ നടപ്പാക്കുക.
റിസർവ് ബാങ്ക് അനുമതി ലഭിച്ചാലും ഹൈകോടതിയിൽ നിലനിൽക്കുന്ന 18 കേസുകളിൽ തീർപ്പായാൽ മാത്രമേ കേരള ബാങ്കുമായി സർക്കാറിനു മുന്നോട്ടുപോകാൻ കഴിയൂ. ആർ.ബി.ഐ തീരുമാനം വന്നു എന്നു കേട്ട ഉടൻ ബോർഡ് മാറ്റിവെക്കാൻ തയാറെടുക്കുന്നവർ യാഥാർഥ്യം മനസ്സിലാക്കേണ്ടതാണ്. പിണറായി സർക്കാറിെൻറ കാലത്ത് ഇതു നടപ്പിലാക്കുക അത്ര എളുപ്പമല്ല.
(ലേഖകൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ല ബാങ്ക് മുൻ ഡയറക്ടറുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.