വാട്സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്താലും രക്ഷയില്ല; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയാൻ കർശന നടപടികളുമായി കേന്ദ്രം
text_fieldsപ്രതീതാത്മക ചിത്രം
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി വാട്സ്ആപ്പിനോട് കർശന സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഇന്റർ ഡിപ്പാർട്ട്‌മെന്റൽ കമ്മിറ്റി (IDC) നിർദേശിച്ചു. ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് സമ്മതിച്ചതായാണ് വിവരം. സജീവമായ സിം കാർഡുള്ള ഫോണുകളിൽ മാത്രം വാട്സ്ആപ്പ് പ്രവർത്തിക്കുന്ന രീതിയിലുള്ള 'സിം ബൈൻഡിങ്' സംവിധാനം 4-6 മാസത്തിനുള്ളിൽ നടപ്പിലാക്കും. ഇത് അജ്ഞാത അക്കൗണ്ടുകൾ ഇല്ലാതാക്കാൻ സഹായിക്കും.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ ഉൾപ്പെടുന്ന ഫോണുകളുടെ ഡിവൈസ് ഐ.ഡി തിരിച്ചറിഞ്ഞ് അവ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തണം. കുറ്റവാളികൾ പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നത് തടയാൻ ഇത് സഹായിക്കും. ഇതിനായുള്ള നിർദേശങ്ങൾ 45 ദിവസത്തിനുള്ളിൽ സമർപ്പിക്കണം. മൈക്രോസോഫ്റ്റിന്റെ സ്കൈപ്പിലുള്ളത് പോലെ വിളിക്കുന്നയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ, സംശയാസ്പദമായ അക്കൗണ്ടുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ തുടങ്ങിയ ഫീച്ചറുകൾ വാട്സ്ആപ്പിലും കൊണ്ടുവരണം. 30 ദിവസത്തിനുള്ളിൽ ഇതിന്റെ പ്രൊപ്പോസൽ നൽകണം.
ആൻഡ്രോയിഡ് ഫോണുകളിൽ തട്ടിപ്പിനായി ഉപയോഗിക്കുന്ന ഹാനികരമായ എ.പി.കെ ഫയലുകൾ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യാനുള്ള സാങ്കേതികവിദ്യ ശക്തിപ്പെടുത്തണം. നീക്കം ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങൾ അന്വേഷണ ആവശ്യങ്ങൾക്കായി കുറഞ്ഞത് 180 ദിവസമെങ്കിലും സൂക്ഷിക്കണം. പൊലീസ്, സി.ബി.ഐ തുടങ്ങിയ ഏജൻസികളുടെ ലോഗോകൾ പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത് തടയാൻ എ.ഐ ഉപയോഗിക്കും. ഇത്തരം അക്കൗണ്ടുകൾ ഉടൻ നീക്കം ചെയ്യും.
നിയമപാലകരെന്ന വ്യാജേന വിഡിയോ കോളിലൂടെ ആളുകളെ ഭയപ്പെടുത്തി, അവർ വലിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുകയും അറസ്റ്റ് ഒഴിവാക്കാൻ പണം തട്ടുകയും ചെയ്യുന്ന രീതിയാണിത്. 2024ൽ മാത്രം ഇന്ത്യയിൽ ഇത്തരത്തിലുള്ള 1.23 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 1,935 കോടി രൂപയാണ് കഴിഞ്ഞ വർഷം ഇത്തരത്തിൽ നഷ്ടപ്പെട്ടത്. ഈ തട്ടിപ്പുകൾ തടയുന്നതിനായി അന്വേഷണ ഏജൻസികളുമായി കൂടുതൽ സഹകരിക്കുമെന്നും വ്യാജ വിഡിയോ കോളുകൾ തടയാൻ ആധുനിക സംവിധാനങ്ങൾ ഒരുക്കുമെന്നും വാട്സാപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

