നീറ്റ് പരീക്ഷക്ക് പിന്നാലെ 18 കാരി അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ഊർജിതമാക്കി പൊലീസ്
text_fieldsകലബുറഗി: കർണാടകയിൽ നീറ്റ് പരീക്ഷ എഴുതിയ 18 വയസ്സുകാരിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കലബുറഗി സ്വദേശിയായ ഭാഗ്യശ്രീയാണ് ജീവനൊടുക്കിയത്. പ്ലസ് ടു പരീക്ഷയിൽ 92 ശതമാനം മാർക്കോടെ ഉന്നത വിജയം നേടിയ ഭാഗ്യശ്രീ കഴിഞ്ഞ മെയ് 2 നാണ് നീറ്റ് പരീക്ഷ എഴുതിയത്. താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ഭാഗ്യശ്രീയുടെ അടുത്തുനിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും കാരണം 22 ലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിച്ചുകൊണ്ട് ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷ ദേശീയ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
മെയ് 16 ന് രാജസ്ഥാനിലെ സിക്കാറിൽ താമസിച്ച് കോച്ചിംഗിന് പോയിരുന്ന പ്രദീപ് മേഘ്‌വാൾ എന്ന മറ്റൊരു മെഡിക്കൽ പ്രവേശന പരീക്ഷാ ഉദ്യോഗാർത്ഥിയും ജീവനൊടുക്കിയിരുന്നു. പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിക്കുകയും 650-ഓളം മാർക്ക് ലഭിക്കുമെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്ത പ്രദീപ് പരീക്ഷ റദ്ദാക്കിയ വാർത്തയറിഞ്ഞ് അതീവ മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ റദ്ദാക്കിയ നീറ്റ് പരീക്ഷ വരുന്ന ജൂൺ 21-ന് വീണ്ടും നടത്തുമെന്നും അടുത്ത വർഷം മുതൽ മെഡിക്കൽ പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

