സ്മാരകശിലയുടെ 41ാം വാർഷികത്തിന് കാത്തു നിൽക്കാതെ
text_fieldsഖാൻ ബഹദൂർ പൂക്കോയ തങ്ങളും കുഞ്ഞാലിയും പൂക്കുഞ്ഞീബി ആറ്റബീയുമെല്ലാം വായനക്കാരിലൂടെ ഇന്നും ജീവിക്കുന്നു. സ്മാരക ശിലകൾ എന്ന കൃതി അത്രക്ക് മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്.
‘സ്മാരകശിലകളുടെ 41ാംവാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മലയാളികളുടെ സ്വന്തം കുഞ്ഞിക്ക വിടവാങ്ങിയത്. നവംബർ ഒന്നിനാണ് 41ാം വാർഷികം ആഘോഷിക്കാനിരുന്നത്.
40ാം വാർഷികവേളയിൽ കഥാകൃത്ത് സേതുവും മണർകാട് മാത്യുവും ഉൾപ്പെടെയുള്ള ഉറ്റസുഹൃത്തുക്കൾ പുനത്തിലിെൻറ എഴുത്തും ജീവിതവും ചർച്ച ചെയ്യാൻ ഒത്തുചേർത്തിരുന്നു. വർഷങ്ങളായി സ്വന്തം രചനകളോടുപോലും അകലം പാലിച്ചിരിക്കുകയായിരുന്നു പുനത്തിൽ. അതിനിടെയായിരുന്നു സുഹൃദ് സംഗമം. ‘യാ അയ്യുഹന്നാസ്’ എന്ന കൃതി എഴുതി തുടങ്ങിെയന്നും ഏതുവിധേനയും അതു പൂർത്തിയാക്കുമെന്നും അന്ന് പുനത്തിൽ ആഗ്രഹം പറഞ്ഞിരുന്നെങ്കിലും ആ കൃതി പൂർത്തിയാക്കാനും അദ്ദേഹം കാത്ത് നിന്നില്ല.
പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന കഥാകാരൻ ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരുമെന്നുതന്നെയാണ് തെൻറ വിശ്വാസമെന്ന് ഉറ്റസുഹൃത്തും കഥാകൃത്തുമായ സേതു അന്ന് പറഞ്ഞിരുന്നു. ആറുമാസം മുമ്പ് പുനത്തിലിനെ സന്ദർശിച്ച സേതുവിനോട് പുതിയ കഥ മനസിലുണ്ടെന്നും അത് എഴുതണമെന്നും പറഞ്ഞിരുന്നു. എന്നാൽ അതിന് സാധ്യമല്ലെന്ന് തനിക്ക് അറിയാമായിരുന്നെന്നും സേതു ഒാർമിക്കുന്നു.