ആകാശം ആശുപത്രിയാക്കി പൂജ; വിമാനത്തിൽ സഹയാത്രികയുടെ ജീവൻ രക്ഷിച്ച മാലാഖ
text_fieldsപൂജ
പരവൂർ: സഹയാത്രികക്ക് പുതുജീവനേകാൻ പൂജയുടെ കരങ്ങൾക്ക് ആശുപത്രിയെന്നോ ആകാശം എന്നോ വേർതിരിവില്ലായിരുന്നു. റാസൽഖൈമയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് ഭൂമിയിലെ മാലാഖയായി പൂജ. ആകാശ യാത്രക്കിടെ അടിയന്തിര വൈദ്യസഹായം വേണ്ടിവന്ന 40കാരിക്ക് പരവൂർ കലയ്ക്കോട് താമര ഇടവിള വീട്ടിൽ രാജകുമാരൻ - സുഷമ ദമ്പതികളുടെ മകളും നഴ്സുമായ പൂജ (34) രക്ഷകയായി. ദുബൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. യു.എ.ഇയിലെ റാസൽഖൈമ സർക്കാർ ആശുപത്രിയിലെ നഴ്സായ പൂജ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. വിമാനം പറന്നുയർന്ന് അൽപം കഴിഞ്ഞപ്പോഴാണ് അടിയന്തര വൈദ്യസഹായം തേടിയുള്ള പൈലറ്റിന്റെ അനൗൺസ്മെന്റ് വന്നത്. കേട്ടയുടനെ തന്നെ പൂജ കാബിൻ ക്രൂവിന് അരികിലേക്ക് ഓടിയെത്തി. ദുബൈയിൽനിന്ന് നാട്ടിലേക്ക് ഏമർജൻസിയായി മടങ്ങിയ കാൻസർ ബാധിതയായ വനിത യാത്രക്കാരിക്ക് വിമാനത്തിനുള്ളിൽ കടുത്ത ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ആവശ്യമായ പ്രഥമശുശ്രൂഷ നൽകി അബോധാവസ്ഥയിൽനിന്ന് അവരെ ഉണർത്തി പൂജ വെള്ളം നൽകി. കടുത്ത ഭയം കാരണം രോഗി തണുത്തുവിറക്കാൻ തുടങ്ങിയപ്പോൾ കാബിൻ ക്രൂവിന്റെ സഹായത്തോടെ അവരുടെ കൈകാലുകൾ തിരുമ്മി ശരീരത്തിന് ചൂട് പകർന്ന് നൽകി. മാനസികമായി ധൈര്യം പകർന്നു. ഷുഗർ കുറഞ്ഞതാണ് കാരണമെന്ന് മനസ്സിലാക്കിയ പൂജ ഇവർക്ക് ജ്യൂസ് കൊടുക്കാൻ നിർദേശിച്ചു. മകളോടൊപ്പം വരികയായിരുന്ന 40കാരിക്കാണ് അടിയന്തിര ശുശ്രൂഷ നൽകിയത്.
യാത്രാക്കാരിയുടെ രോഗാവസ്ഥകണ്ട് വിമാനം മറ്റേതെങ്കിലും വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കണോ എന്ന് കാബിൻ ക്രൂ ആശങ്കപ്പെട്ടെങ്കിലും പൂജയുടെ ഇടപെടലിൽ ആ സാഹചര്യം ഒഴിവായി. വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് വരെ പൂർണമായ ചികിത്സ നൽകി. വിമാനം തിരുവനന്തപുരത്ത് എത്തിയപ്പോൾ വിമാനത്തിനുള്ളിൽ താങ്ക്സ് കാർഡ് സമ്മാനിച്ച് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരും പൂജയെ ആദരിച്ചു. കൃത്യസമയത്ത് ഇടപെട്ട് ആകാശത്ത് വച്ച് ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് പൂജ. വിവരമറിഞ്ഞ് ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും വീട്ടിലെത്തിഅഭിനന്ദിച്ചു. ഇപ്പോൾ നാട്ടിലുള്ള പൂജ കുടുംബസമേതം റാസൽഖൈമയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

