മുഹമ്മദ് ഹാഷിറിന്റെ ധീരതക്ക് ജീവന്‍ രക്ഷ പതക് അവാര്‍ഡ്
text_fieldsധീരതക്കുള്ള രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക് നേടിയ
എൻ.കെ. മുഹമ്മദ് ഹാഷിറിനെ കായിക മന്ത്രി
വി. അബ്ദുറഹ്മാൻ മെഡലും സർട്ടിഫിക്കറ്റും സമ്മാനിക്കുന്നു
മലപ്പുറം: ചേലേമ്പ്രയില്‍ കുളത്തില്‍ മുങ്ങിപ്പോയ 19 വയസ്സുകാരനെ മരണത്തിന്റെ വക്കില്‍നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ധീര ഇടപെടലിന് ചേലേമ്പ്ര ചെലൂപ്പാടം സ്വദേശിയായ എന്‍.കെ. മുഹമ്മദ് ഹാഷിര്‍ (31)ന് 2024 വര്‍ഷത്തെ ജീവന്‍ രക്ഷാ പതക് അവാര്‍ഡ്. 2023 ജനുവരി 24ന് ചേലേമ്പ്രയിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ 19കാരന്‍ ഹരിനന്ദും കൂട്ടുകാരനും കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
സമീപത്തെ കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന നീന്തല്‍ പരിശീലകനായ ഹാഷിര്‍ അപകടവിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തി കുളത്തിന്റെ അരികില്‍ കല്ലില്‍ പിടിച്ച് ഭയന്ന് നില്‍ക്കുന്ന യുവാവിനെ ആശ്വസിപ്പിക്കുന്നതിനിടെയാണ് യുവാവിന്റെ സുഹൃത്തായ ഹരിനന്ദ് രണ്ടാള്‍ താഴ്ചയുള്ള വെള്ളത്തില്‍ മുങ്ങിപ്പോയതായി അറിഞ്ഞത്. ഉടനെ ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെട്ട ശേഷം ഹാഷിര്‍ കുളത്തിലേക്ക് ചാടി ഹരിനന്ദിനെ രക്ഷിക്കുകയായിരുന്നു.
കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ജില്ല കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഹാഷിറിന് അവാര്‍ഡ് നല്‍കി. ജില്ല കലക്ടര്‍ വി.ആര്‍. വിനോദ്, ഡെപ്യൂട്ടി കലക്ടര്‍ സ്വാതി ചന്ദ്രമോഹന്‍, ഡെപ്യൂട്ടി കലക്ടര്‍ ജയശ്രീ എന്നിവര്‍ സന്നിഹിതരായിരുന്നു. നീന്തല്‍ പരിശീലകനും സന്നദ്ധപ്രവര്‍ത്തകനുമായ ഹാഷിര്‍ ചേലുപാടം അഞ്ചുവര്‍ഷത്തോളമായി ചേലേമ്പ്ര ഇടിമൂഴിക്കല്‍ പള്ളിക്കുളത്തില്‍ നീന്തല്‍ പരിശീലകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

