തരിക്കഞ്ഞി കുടിക്കാൻ കാത്തിരുന്ന നോമ്പ് കാലം
text_fields70 കളിലേയും 80 കളിലേയും എന്‍റെ ബാല്യ- കൗമാരങ്ങൾ പട്ടിണിയും പരിവട്ടവും നിറഞ്ഞതായിരുന്നു. ഉമ്മയും ബാപ്പയും ഞങ്ങൾ ഏഴ് മക്കളും അടങ്ങിയ വലിയ കുടുംബം പോറ്റാൻ ചുമട്ടു തൊഴിലാളിയായിരുന്ന ബാപ്പ ഒരുപാട് യാതനകൾ അനുഭവിച്ചിട്ടുണ്ട്. അക്കാലത്തെ നോമ്പ് ഓർമ്മകൾ ഒരിക്കലും മറക്കാൻ കഴിയില്ല.
കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയായ ഞാൻ കഴിഞ്ഞ നാലു പതിറ്റാണ്ടായി ബഹ്റൈനിൽ പ്രവാസിയായി ഡ്രൈവറായി ജോലി ചെയ്യുന്നു. ഇന്നിവിടെ സമൃദ്ധമായി ഭക്ഷണം കിട്ടുന്നുണ്ടെങ്കിലും കുട്ടിക്കാലത്തെ ഇല്ലായ്മയുടെ ഓർമകൾ മനസ്സിൽ നിന്ന് മായുന്നില്ല.
തണുത്ത വെള്ളമൊന്നും അന്ന് ഞങ്ങൾക്ക് കിട്ടാൻ ഒരു നിവൃത്തിയുമില്ല. വൈകുന്നേരമാകുമ്പോൾ കുറച്ച് അകലെയുള്ള വെലിവളപ്പിൽ മുഹമ്മദാലിയുടെ വീട്ടിൽ മോര് വാങ്ങാൻ പോകും. കുറെ ആൾക്കാർ ഉണ്ടാകും. ഉള്ളത് പോലെ എല്ലാവർക്കും സൗജന്യമായി മോര് തരും. മൂത്താപ്പാടെ വകയായി പള്ളിയിൽ നോമ്പുതുറക്കുന്ന സമയത്ത് തരി കഞ്ഞി ഉണ്ടാകും.
ആ സമയത്ത് അത് കുടിക്കുന്നത് പ്രത്യേക അനുഭൂതി ആയിരുന്നു. നോമ്പ് തുറക്കാൻ മിക്കവാറും ദിവസങ്ങളിൽ ഓരോ മുസ്ല്യാര് കുട്ടികളെ ( പള്ളി ദർസ്സിൽ പഠിക്കുന്നവർ) ബാപ്പ പള്ളിയിൽ നിന്ന് കൊണ്ടുവരുമായിരുന്നു. തറാവീഹ് നമസ്ക്കാരവും കഴിഞ്ഞ് വരുമ്പോഴേക്കും ഉമ്മ കഞ്ഞിയും കായ പുഴുക്കും തയ്യാറാക്കി ഞങ്ങളെ കാത്തിരിക്കുമായിരുന്നു. അത്താഴത്തിന് ചോറിനൊപ്പം മോരാണ് കഴിച്ചിരുന്നത്. അകാലത്തിൽ ഞങ്ങൾക്ക് ഉമ്മയെ നഷ്ടപ്പെട്ടു. ഓരോ നോമ്പുകാലത്തും കണ്ണീർ പൊഴിക്കാതെ ഉമ്മയെ ഓർക്കാൻ കഴിയില്ല. സ്വർഗ്ഗത്തിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

