മധുരമുള്ള ഓർമകൾ
text_fieldsപ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ മനസ്സ് പലപ്പോഴും മടങ്ങിപ്പോകുന്നത് നാട്ടിലെ ആ പഴയ റമദാൻ കാലത്തേക്കാണ്. ബാല്യത്തിലെ നോമ്പുകാലം കേവലം ഒരു ആരാധനാരീതി മാത്രമായിരുന്നില്ല, അതൊരു വലിയ ആഘോഷമായിരുന്നു. ഞങ്ങളുടെ ഗ്രാമമായ ചേറ്റുവയിലെ ‘നാലുമൂല’യിലുള്ള ആ ചെറിയ പള്ളി നോമ്പിന് മുന്നോടിയായി കഴുകി വൃത്തിയാക്കി അലങ്കരിക്കുന്നത് മുതൽ തുടങ്ങും ആവേശത്തിന്റെ നാളുകൾ. വൈകുന്നേരമായാൽ പള്ളിമുറ്റത്ത് ഒരു ഉത്സവ പ്രതീതിയാണ്. മുതിർന്നവർക്കൊപ്പം ഇഫ്താർ വിഭവങ്ങൾ ഒരുക്കാനും പഴങ്ങൾ മുറിക്കാനും മത്സരിക്കുന്ന കുട്ടിക്കൂട്ടങ്ങൾ. ആ ഒത്തുകൂടലുകളിൽ പ്രായഭേദമന്യേ എല്ലാവരും ഒരേ മനസ്സോടെ പങ്കുചേർന്നിരുന്നു. ഈ ഓർമകൾക്ക് ഇന്നും തിളക്കം നൽകുന്നത് ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദ് അബ്ദുല്ല ദാരിമിയാണ്. 25 വർഷങ്ങൾക്കിപ്പുറവും അതേ വാത്സല്യത്തോടെയും ആവേശത്തോടെയും ആ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ദേഹം തന്നെയാണ്.
കോവിഡ് മഹാമാരിക്ക് ശേഷം പള്ളിയിലെ ഇഫ്താർ സംഗമങ്ങൾക്ക് പഴയ ഉന്മേഷം അല്പം കുറഞ്ഞിരുന്നു. എന്നാൽ ഇത്തവണത്തെ റമദാൻ പഴയ പ്രതാപത്തോടെ, കൂടുതൽ സജീവമായി ആഘോഷിക്കണമെന്ന ആഗ്രഹം നാട്ടിലെ കൂട്ടുകാർക്കിടയിൽ സജീവമാണ്. പ്രവാസ ലോകത്തിരുന്ന് ഈ നിമിഷങ്ങൾ ഓർക്കുമ്പോൾ അതൊരു സുന്ദരമായ നോവായി മാറുന്നുണ്ടെങ്കിലും, പിന്നിട്ട ആ നല്ല വഴികളാണ് വരാനിരിക്കുന്ന കാലത്തെ മനോഹരമാക്കാൻ ഞങ്ങൾക്ക് കരുത്തേകുന്നത്. ആ നോമ്പുതുറകളുടെ ഹൃദ്യതയും സ്നേഹവും ഇന്നും മനസ്സിനെ കുളിർപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

