ഓർമകൾ തിരതല്ലുന്ന റമദാൻ
text_fieldsപതിവുപോലെ ഫോണിൽ എന്തോ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സാധാരണയിൽനിന്നു മാറി പരസ്യങ്ങളെല്ലാം റമദാൻ ഓഫറുകളെയും കലക്ഷനുകളെയുംകുറിച്ചായല്ലോ എന്ന് ശ്രദ്ധിച്ചപ്പോഴാണ്, അടുത്ത നോമ്പുകാലവും അധിക ദിവസങ്ങളകലെയല്ലാതെ ഇങ്ങെത്തിയല്ലോ എന്നോർത്തത്. ഒരു നോമ്പുകാലത്തുതന്നെ യാദൃച്ഛികമായി പ്രവാസജീവിതം ആരംഭിച്ചതു കൊണ്ടായിരിക്കാം, ഇവിടെ ചെലവിട്ട വർഷങ്ങളത്രയും നോമ്പുമായി ഇഴചേർന്നുകിടക്കുന്നത്.
വഴിനീളെ പുതുതായി തെളിയുന്ന വൈദ്യുതാലങ്കാരങ്ങളും റമദാനെ സ്വാഗതംചെയ്യുന്ന പരസ്യ ബോർഡുകളും കാണുമ്പോൾ, ഈ പുണ്യ മാസത്തിന്റെ ചൈതന്യം താനെ നമ്മളിൽ വന്നു നിറയുന്നൊരു അനുഭൂതിയാണ്. യു.എ.ഇയിലെ ആദ്യ നോമ്പ് നാട്ടിൽനിന്ന് മാറിയുള്ള ആദ്യത്തേത് മാത്രമായിരുന്നില്ല, ആദ്യമായി ഒരു കുടുംബിനിയുടെ സമ്പൂർണ ഉത്തരവാദിത്തം നിറഞ്ഞതുമായിരുന്നു. ദൈർഘ്യംകൂടിയ പകലും ചൂടും കാരണം ക്ഷീണവും മുഷിപ്പും കൂടുതലാവുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും പതിവ് ഉത്തരവാദിത്തങ്ങളിൽപെട്ട് സമയം പോകുന്നതിനാൽ, അങ്ങനെയൊരു വ്യത്യാസമേ തോന്നിയിട്ടില്ല എന്നതാണ് വാസ്തവം. എന്നാൽ, മഗ്രിബ് ബാങ്ക് കൊടുത്തത് മുതൽ നോമ്പുമുറിക്കലും നമസ്കാരവും എല്ലാംകൂടെ ഒരു തിരക്കാണ്. ഇശാ ബാങ്കിനു മുമ്പ് വീട്ടിൽനിന്ന് ഇറങ്ങിയില്ലെങ്കിൽപിന്നെ തറാവീഹ് പകുതിയായിട്ടായിരിക്കും പള്ളിയിലെത്തുക. ലിഫ്റ്റ് കിട്ടില്ല! രാവിലെ സ്കൂൾ സമയങ്ങളിലല്ല, മറിച്ച് റമദാനിലെ രാത്രികളിലാണ് ലിഫ്റ്റിൽ ഏറ്റവും തിരക്കനുഭവപ്പെടുക എന്നപ്പോഴാണ് മനസ്സിലായത്. നാട്ടിൽ വിളിപ്പാടകലെയുള്ള പള്ളിയിലേക്ക് തറാവീഹ് തുടങ്ങുന്നതോടുകൂടി മാത്രം നടന്നെത്തിയിരുന്ന എനിക്ക് പക്ഷേ, ഇവിടെയെത്തിയപ്പോൾ കുറച്ചുകൂടി സമയനിഷ്ഠ വന്നെന്നു തോന്നുന്നു. ഒരുപക്ഷേ, കുഞ്ഞുങ്ങളൊക്കെയായി ജീവിക്കുമ്പോൾ അവർ കണ്ടു പഠിക്കാൻ വേണ്ടി നമ്മൾ മാറുന്നതായിരിക്കാം.
റമദാനിൽ മാത്രം ഉയരുന്ന താൽക്കാലിക ടെന്റുകളുണ്ട്. ട്രാഫിക്കിലോ സിഗ്നലിലോ കാത്തുകെട്ടി കിടക്കുമ്പോൾ സ്നേഹത്തോടെ ഭക്ഷണപ്പൊതികൾ നീട്ടുന്നവരും പല വലിയ വീടുകളുടെയും മുന്നിലുള്ള നീണ്ട വരികളും ഇതുപോലൊരു കാഴ്ചയാണ്. കനത്ത ചൂടിൽ പകലന്തിയോളം പണിയെടുത്തു വരുന്ന തൊഴിലാളികൾക്ക് ഭക്ഷണവിതരണം വലിയ ആശ്വാസവും സഹായവുമാണ്.
നോമ്പിന്റെ രുചി ഓർമകളിൽ എപ്പോഴും നാവിൻതുമ്പിലെത്തുന്നത് ഉമ്മച്ചി (ഉമ്മയുടെ ഉമ്മ) ഉണ്ടാക്കിക്കൊടുത്തുവിടുന്ന ജീരകക്കഞ്ഞിയാണ്. പാചകം വരുതിയിലായപ്പോൾ പല പ്രാവശ്യം ഉണ്ടാക്കിനോക്കിയിട്ടുണ്ടെങ്കിലും ആ സ്വാദോളമെത്തിയിട്ടില്ല. ഏതൊരു ഭക്ഷണവും അല്പം സ്നേഹംകൂടെ ചേർത്താണല്ലോ തയാറാക്കുന്നത്, അതുകൊണ്ടായിരിക്കാം.
അവസാന പത്തും കടന്ന് നോമ്പ് വിടപറയുമ്പോൾ, പിറകെ വരുന്ന പെരുന്നാളിന്റെ സന്തോഷം ഉള്ളിലലയടിക്കുമെങ്കിലും ചെറിയൊരു നോവാണ്. ഈ പുണ്യ നാളുകൾ സമാഗതമാവാൻ ഇനിയൊരു വർഷം കാത്തിരിക്കേണ്ടേ എന്ന സങ്കടം. ഈ റമദാനിൽ തുടങ്ങിയ ശീലങ്ങൾ പിന്തുടർന്നുപോകുമെന്ന ശപഥത്തോടൊപ്പം ഒരുപറ്റം ഓർമകളും ബാക്കിയാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.