സാഹോദര്യവും കരുതലും പൂത്തുലയുന്ന വിശുദ്ധ നാളുകൾ
text_fieldsലോകമെങ്ങുമുള്ള വിശ്വാസിസമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുണ്യങ്ങളുടെ പൂക്കാലം വീണ്ടും സമാഗതമായിരിക്കുകയാണ്. അനുഗ്രഹങ്ങളുടെ പേമാരി പെയ്യുന്ന പെരുമഴക്കാലം. ആത്മീയ വസന്ത നാളുകളെ സ്വീകരിക്കാനുള്ള തയാറെടുപ്പിലായിരുന്നു അവരുടെ മനസ്സും ശരീരവും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മൾ വീടുകളും ആരാധനാലയങ്ങളും പരിസരങ്ങളുമൊക്കെ അവിടങ്ങളിലുള്ള അഴുക്കുകൾ കഴുകി വൃത്തിയാക്കി മോടി പിടിപ്പിക്കുന്ന തിരക്കുകളിലായിരുന്നു. മനുഷ്യമനസ്സുകളും പാപങ്ങളും തെറ്റുകളും കൊണ്ട് മലീമസമാകാറുണ്ട്. വരാനിരിക്കുന്ന ദിനരാത്രങ്ങളിൽ കഠിനപരിശ്രമങ്ങളിലൂടെ ഈ പാപക്കറ കഴുകിവൃത്തിയാക്കാനുള്ള തിരക്കിലായിരിക്കും ഓരോ വിശ്വാസിയും.
റമദാൻ സ്വയം നവീകരണത്തിനുള്ള മാസമാണ്. ഈ മാസം നമ്മുടെ കലണ്ടറുകളെ മാറ്റാൻ വേണ്ടി മാത്രമുള്ളതല്ല, അതോടൊപ്പം നാമോരോരുത്തരുടെയും ജീവിതത്തെ മാറ്റിപ്പണിയാനുള്ളതുമായിരിക്കണം. ആ മാറ്റം ഹൃദയത്തിൽ നിന്നും നമ്മുടെ ചുറ്റുപാടുകളിലേക്ക് വികസിക്കണം. ‘നോമ്പ് എന്നത് നമ്മെത്തന്നെ അറിയാനും നിയന്ത്രിക്കാനും അച്ചടക്കം ശീലിപ്പിക്കാനുമുള്ള ഒരു വിളിയാണ്. നമ്മുടെ ആശ്രിതത്വങ്ങൾ തിരിച്ചറിയാനും അവയിൽ നിന്ന് മോചിതരാകാനും ഇത് നമ്മെ സഹായിക്കുന്നു.’ (താരിഖ് റമദാൻ).
ചുറ്റിലുമുള്ള സഹജീവികളോടുള്ള ഐക്യപ്പെടലാണ് റമദാൻ. ലോകത്ത് പലയിടത്തും മനുഷ്യർ പട്ടിണിയിലും ദുരിതത്തിലുമാണ്. ശാസ്ത്രവും സാങ്കേതികതയും ഏറെ വളർന്നു വികസിച്ചിട്ടുണ്ടെങ്കിലും മനുഷ്യത്വത്തിനും മാനവിക മൂല്യങ്ങൾക്കും ക്ഷതം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വെട്ടിപ്പിടിക്കാനും അധിനിവേശം നടത്താനുമുള്ള ത്വരയാണ് അധികാരികളിൽ പലരെയും മുന്നോട്ടുനയിക്കുന്നത്. യുദ്ധവും കലാപവും കലഹങ്ങളും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിന്റെയെല്ലാം ഇരകളായി ലക്ഷക്കണക്കിന് കുരുന്നുകൾ ഉൾപ്പെടെയുള്ളവർ ലോകമനഃസാക്ഷിയുടെ മുന്നിൽ നിരവധി ചോദ്യശരങ്ങളാണ് എയ്തുകൊണ്ടിരിക്കുന്നത്. ഇവിടങ്ങളിൽ ബാക്കിപത്രമായി എത്രയെത്ര പട്ടിണിക്കോലങ്ങളാണ് നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഗസ്സയും ആഫ്രിക്കൻ രാജ്യങ്ങളും ഇന്നും നമ്മുടെ നോവാണ്. ഇവിടെയാണ് റമദാൻ വിശപ്പുകൊണ്ടുള്ള ഐക്യദാർഢ്യമായി മാറുന്നത്.
പകുത്ത് നൽകലിന്റെയും അപരനെ വേണ്ടുവോളം കരുതുന്നതിന്റെയും നാളുകളാണ് റമദാൻ. താൻ നേടിയതൊക്കെയും തന്റെ മാത്രമല്ല തനിക്ക് ചുറ്റിലുമുള്ളവരുടേത് കൂടിയാണെന്ന തിരിച്ചറിവ് നൽകുന്ന മാസമാണ് ഇത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വർത്തമാനകാലത്ത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിളക്കുകൾ കത്തിച്ചു വെക്കാൻ വ്രതം നമ്മെ പ്രാപ്തരാക്കുന്നു.
‘വയറു കത്തുമ്പോഴാണ് അയൽക്കാരന്റെ വിശപ്പ് സ്വന്തം വയറ്റിലറിയുന്നത്’ (കടമ്മനിട്ട).
നാം ജീവിക്കുന്ന ഈ പ്രവാസലോകത്തും നിരവധിയാളുകൾ ഇന്നും പട്ടിണിയിലും പ്രയാസത്തിലുമാണ്. കുടുംബത്തിന്റെ ഭദ്രതയും സുഭിക്ഷതയും ലക്ഷ്യം വെച്ച് കടൽ കടന്നവരിൽ പലരും തങ്ങളുടെ കാലിടറി വീണുപോയിട്ടുണ്ട്. അവരുടെ ജീവിത സ്വപ്നങ്ങൾ ഈ മരുഭൂമിയിലെ കത്തുന്ന ചൂടിൽ വാടിക്കരിഞ്ഞു പോയിട്ടുണ്ട്.
ഗൾഫിന്റെ പളപളപ്പും സുഖസൗകര്യങ്ങളും ഇത്തിരി പോലും അനുഭവിക്കാൻ കഴിയാത്തവർ നമുക്ക് ചുറ്റും അനവധിയുണ്ട്. പലിശക്കാരുടെയും തൊഴിൽ ചൂഷകരുടെയും കെണിയിൽ പെട്ട് ജീവിതം നിത്യദുരിതത്തിലായവർ, കടം കൊണ്ട് വലയുന്നവർ, ഓർക്കാപ്പുറത്ത് വന്നെത്തിയ മാരകരോഗങ്ങൾ മൂലം കിടപ്പിലായിപ്പോയവർ, പെട്ടെന്ന് ജോലി നഷ്ടപ്പെടുകയോ ചെയ്തുകൊണ്ടിരുന്ന കച്ചവടം നഷ്ടത്തിലാവുകയോ പൂട്ടിപ്പോവുകയോ ചെയ്തവർ, മരണത്തിന്റെ വിളിക്ക് മുന്നിൽ അകാലത്തിൽ ജീവിതതിരശ്ശീല താഴ്ത്തപ്പെട്ടവർ... ഇങ്ങനെ പട്ടികപ്പെടുത്തുകയാണെങ്കിൽ ഒരുപാടുണ്ടാവും ഈ പ്രവാസമണ്ണിൽ ദുരിതത്തിലകപ്പെട്ട് ജീവിതത്തിന്റ കയ്പുനീര് കുടിക്കാൻ വിധിക്കപ്പെട്ടവർ. ഇത്തരം ആളുകളെ ഓർക്കാനും ചേർത്തുപിടിക്കാനും നമ്മുടെ നോമ്പ് നമ്മെ പ്രചോദിപ്പിക്കണം. മഹാകവി വൈലോപ്പിള്ളി പറഞ്ഞതുപോലെ മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന വിശുദ്ധമായ വിശപ്പായിരിക്കണം നമ്മുടെ നോമ്പ്. വിശപ്പിന് മുന്നിൽ ജാതിയോ മതമോ ഇല്ല. എല്ലാവരും അവിടെ സമന്മാരാണ്. ഈ സമത്വ സങ്കൽപമാണ് നാം റമദാനിലൂടെ സ്വായത്തമാക്കേണ്ടത്.
റമദാൻ മടിയുടെയോ അലസതയുടെയോ നാളുകളാക്കി മാറ്റരുത്. സമരോൽസുകതയുടെയും വിജയോന്മാദത്തിന്റെയും നിരവധി ചരിത്രസംഭവങ്ങളുടെ ഒരു ഭൂതകാലം പേറുന്ന മാസം കൂടിയാണിത്. അധർമത്തിനെതിരെ ധർമസമരം വിജയഭേരി മുഴക്കിയ ‘ബദറും’ ഒരുതുള്ളി രക്തം പോലും ചിന്താതെ മഹാവിജയത്തിന്റെ പതാക ഉയർത്തിയ ‘മക്കാ വിജയവും’ നടന്നതും ഈ വിശുദ്ധമാസത്തിലായിരുന്നു. ഉറങ്ങിത്തീർക്കാനോ സോഷ്യൽ മീഡിയയിലും സ്ക്രീനിനു മുന്നിലും അലക്ഷ്യമായി കഴിയാനുള്ള മാസവുമല്ല ഇത്.
കൃത്യമായ ലക്ഷ്യബോധത്തോടെ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള ആസൂത്രണങ്ങളും അതിന്റെയടിസ്ഥാനത്തിലുള്ള പ്രായോഗിക നടപടിക്രമങ്ങളും ഉണ്ടാവണം. എല്ലാവർക്കും റമദാൻ ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
