ഉമ്മയുടെ അത്താഴം വിളിയും ഉപ്പയുടെ ചൂട്ട് വെളിച്ചവും
text_fieldsകുട്ടിക്കാലത്ത് റമദാൻ ആഘോഷവും നിറപ്പൊലിമയുമായിരുന്നു. കുട്ടികൾക്ക് പരമസ്വാതന്ത്ര്യം കിട്ടുന്ന ഒരു മാസവും കൂടിയായിരുന്നു നോമ്പുകാലം. റമദാനിൽ നോമ്പനുഷ്ഠിക്കുകയെന്നത് കുട്ടികൾക്കിടയിൽ മത്സരമായിട്ടായിരുന്നു ഒരോ വീടുകളിലും കണ്ടിരുന്നത്. ആ നിറപ്പൊലിമയുടെ പോയകാല ഓർമകളെകുറിച്ചു ചിന്തിക്കുമ്പോൾ ആദ്യമായി എന്റെ മനസ്സിൽ ഓടിയെത്തുന്നത് വർഷങ്ങൾക്കുമുമ്പ് വിട്ടുപിരിഞ്ഞ പ്രിയ ഉമ്മയാണ്.
ഉമ്മയോട് റമദാനിന്റെ ഒാരോ രാത്രിയും അത്താഴം കഴിക്കാൻ എന്നെയും വിളിക്കണേ, ഞാനും നോമ്പെടുക്കും എന്നു പറഞ്ഞേൽപ്പിച്ചായിരുന്നു എല്ലാ ദിവസവും ഉറങ്ങാൻ കിടക്കാറ്. പറഞ്ഞുറപ്പിച്ച പോലെതന്നെ കൃത്യമായി എന്നെ ഉമ്മ വിളിച്ചുണർത്തി അത്താഴം കഴിപ്പിക്കും. തീൻമേശയിൽ അത്താഴ സമയത്ത് ബിരിയാണിയും മറ്റു വിഭവസമൃദ്ധമായ ഭക്ഷണവും വ്യാപകമല്ലാത്ത ആ പഴയകാലത്ത് നെല്ലു കുത്തിയെടുത്ത അരിയുടെ ചോറും മീൻകറിയും പൊരിച്ച മത്തിയും നോമ്പച്ചാറും മാത്രമുള്ള അത്താഴമായിരുന്നു അന്നത്തെ അധിക വീടുകളിലെയും ഭക്ഷണരീതികൾ. ഒരു കട്ടൻചായയും നിർബന്ധിച്ചു കുടിപ്പിക്കുമായിരുന്നു. പിന്നീട് നോമ്പിനുള്ള നിയ്യത്ത് വാചകം ഉമ്മതന്നെ ചൊല്ലിത്തരുമ്പോൾ ഞാനത് ഏറ്റുചൊല്ലി നോമ്പുകാരനായ് മാറുകയാണ്. അങ്ങനെ പ്രഭാതനമസ്കാരത്തിനുശേഷം സുഖനിദ്രയിലേക്ക് പ്രവേശിക്കുന്നു. നോമ്പുകാലത്ത് സ്കൂളുകളും മദ്റസകളും അവധിക്കാലമായിരുന്നു. ഇന്നത്തെ പോലെ അവധിദിവസങ്ങളിൽ എഫ്.ബിയിലും വാട്സ്ആപ്പിലും വിലപ്പെട്ട സമയങ്ങൾ ചെലവിടാൻ കഴിയില്ലായിരുന്നു. അക്കാലത്ത് ഒഴിവുദിനങ്ങൾ വീട്ടിലെ പശുക്കൾക്കും ആടുകൾക്കും പുല്ലുകൾ ശേഖരിക്കുകയും അവകളെ മേച്ചു നടക്കുകയെന്നതുമാണ് വിനോദമായി ചെയ്തിരുന്നത്. പിന്നെ, ഖുർആൻ പാരായണവും.
ഇതൊക്കെയും സമയബന്ധിതമായി ചെയ്തുതീർത്ത് ഉച്ചസമയത്തെ ളുഹ്ർ നമസ്കാരത്തിലേക്ക് പ്രവേശിക്കും മുമ്പ് കുളിച്ചുവൃത്തിയാകാൻ വീടിനടുത്ത് കൂടി ഒഴുകുന്ന കല്ലാച്ചേരിക്കടവ് പുഴയിലേക്ക് സംഘം ചേർന്നുപോകും. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയാൽ നോമ്പ് മറന്നുപോകുന്ന കുളിയായ് മാറുകയാണ് പതിവ്. മദ്റസയിലെ ഉസ്താദുമാരും ഉമ്മയും പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട് മുങ്ങിക്കുളിച്ചാൽ നോമ്പ് നഷ്ടപ്പെടുമെന്നൊക്കെ.
എന്നാൽ, കുളി കഴിയുമ്പോഴേക്കും ആവശ്യമുള്ള ദാഹജലം വയറ്റിലേക്ക് എത്തി കാമ്പില്ലാത്ത നോമ്പുകാരായി അസ്തമയം വരെയും കാത്തിരിക്കേണ്ടി വരാറുണ്ട്. പിന്നീട് നോമ്പുതുറക്കാനുള്ള തയാറെടുപ്പുകളായി. മണിക്കൂറുകൾ മുമ്പുതന്നെ ഞങ്ങളെ ഒാരോരുത്തരെയും ചുമതലകൾ മുതിർന്നവർ ഏൽപ്പിക്കും. ഹൈന്ദവ സഹോദരങ്ങൾ പള്ളിയിലേക്ക് കാണിക്കയായ് ഇളനീർ ഉൾെപ്പടെ പലതും നൽകാറുണ്ട്.
ഇന്നും ആ സൗഹൃദബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നുണ്ട് ഈ പ്രദേശത്തുകാർ. മതസൗഹാർദത്തിന് പേരുകേട്ട പ്രദേശമായാണ് ഇന്നും ഇരിങ്ങണ്ണൂർ കല്ലാച്ചേരിക്കടവിനെ പലരും വിശേഷിപ്പിക്കാറുള്ളത്. വീടിനടുത്തുള്ള ഓല മേഞ്ഞ അന്നത്തെ അറക്കൽ നമസ്കാരപ്പള്ളിയിൽ (സെറാമ്പി) 25ൽ കൂടുതൽ ആളുകൾക്കുള്ള ചായയും കോപ്പകളും കഴുകിവെക്കാനും അടുപ്പിൽ വിറകിട്ട് ഊതിക്കത്തിക്കാനുമൊക്കെയും മുതിർന്നവർ കുട്ടികളെ ചുമതലപ്പെടുത്തും. അവസാന നിമിഷം ഒാരോരുത്തരുടെ കൈകളിൽ ഒരു ബന്നും (റൊട്ടി) ഒരു ഉണക്ക കാരക്കയും കൊടുത്താൽ അന്നത്തെ ഇഫ്താർ സമാപിക്കും. ഇതൊക്കെയാണ് മുപ്പത് വർഷങ്ങൾക്കു മുമ്പുള്ള ഇഫ്താർ പാർട്ടികൾ.
രാത്രികാലത്തെ തറാവീഹ് നമസ്കാരത്തിന് കൂടുതലാളുകൾ പങ്കെടുക്കാറുള്ള പള്ളികളിലാണ് നമസ്കാരത്തിന് പോകാറുള്ളത്. ഒരു കിലോമീറ്ററിലധികം ദൂരമുള്ള മുടവന്തേരി പ്രദേശത്തെ പഴമകളുടെ ചരിത്രമുറങ്ങുന്ന അക്കാലത്തെ പ്രസിദ്ധമായ കാളിയിൽ പള്ളി. വൈദ്യുതി വെളിച്ചത്തിന് പകരം മണ്ണെണ്ണവിളക്ക് കത്തിച്ചുകൊണ്ടായിരുന്നു പള്ളികളിലെ പ്രാർഥനകൾ. പുഴയോരത്തു കൂടി അപകടം പതിയിരിക്കുന്ന ഊടുവഴികളിലൂടെ തണുപ്പുകാലത്ത് ഉപ്പയുടെ കൂടെ ചൂട്ട് കത്തിച്ചുവേണം അവിടേക്ക് നടന്നെത്താൻ. എത്തുമ്പോഴേക്കും രണ്ട് ചൂട്ടുകൾ കത്തിത്തീർന്നിട്ടുണ്ടാകും. പല പ്രദേശങ്ങളിൽനിന്നും ചൂട്ടു വെളിച്ചത്തിൽ തറാവീഹ് നമസ്കാരത്തിനായ് പുറപ്പെട്ട സംഘങ്ങളെ കാണാൻ കഴിഞ്ഞിരുന്നത് കൗതുകമായി ഇന്നും ഓർത്തുപോകുകയാണ്. ഇന്ന് ഇതേ പ്രദേശത്ത് അറക്കൽ മസ്ജിദ് ബിലാൽ പള്ളിയും സിറാജുൽ ഹുദയുടെ ഓഫ് കാമ്പസായ മർകസുൽ ഹുദയും
സ്ഥിതിചെയ്യുന്നു.
ത്യാഗങ്ങൾ ചെയ്തു ദൂരെ ദിക്കുകളിൽ നിന്നും റമദാനിലെ പ്രത്യേക പ്രാർഥന സംഘത്തിൽ പങ്കെടുക്കാൻ ആ കാലത്തെ പഴമക്കാർ കാണിച്ചിരുന്ന ഉത്സാഹങ്ങൾ പുതിയ കാലത്ത് ജീവിക്കുന്നവർക്ക് വെറും കടങ്കഥയായ് തോന്നിയേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.