ആത്മീയതയുടെ ആനന്ദകാലം
text_fieldsനെന്മണികള്‍ തേടിപ്പറക്കുന്ന പക്ഷികള്‍ പുലരി കാത്തിരിക്കുന്നപോലെയാണ് ഓരോ വിശ്വാസിയും റമദാന്‍ മാസത്തെ കാത്തിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പുതന്നെ ഒരുക്കങ്ങൾ പൂര്‍ത്തിയാക്കി പ്രാർഥനാ വചനങ്ങളോടെ അനന്തമായ പുണ്യം ലഭിക്കുന്ന ആത്മീയതയുടെ ആനന്ദകാലത്തെ വരവേല്‍ക്കാന്‍ മനസ്സും ശരീരവും പാകപ്പെടുത്തുന്നു. അല്ലാഹു നല്‍കിയ സുഖസൗകര്യങ്ങളില്‍ ജീവിക്കുകയായിരുന്ന മനുഷ്യര്‍ അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ആസ്വാദനങ്ങള്‍ക്ക് ഇടവേള നല്‍കുന്നു.
ഐഹികമായ എല്ലാ ഇച്ഛകള്‍ക്കുമുപരി സര്‍വേശ്വരന്റെ ഇച്ഛക്കുവേണ്ടിയുള്ള പ്രയാണമാണ് ഇനിയുള്ള ഒരു മാസക്കാലം. നന്മവിതച്ച്, തിന്മയെ കരിച്ചുകളഞ്ഞ് റമദാനിന്റെ സൗരഭ്യം ആസ്വദിക്കുന്നു. പിശാചിനെ ചങ്ങലക്കിട്ട് അല്ലാഹുവും നമുക്ക് സൗകര്യം ചെയ്തുതരുന്നു. ഈമാനിന്റെ കണികയെങ്കിലും മനസ്സിലുള്ളവരില്‍ 'നോമ്പ് കാലമാണല്ലോ' എന്ന ചിന്ത വന്നുപതിച്ചുകൊണ്ടേയിരിക്കും.കെട്ടുവിടുന്ന ചിന്തകള്‍ക്ക് കടിഞ്ഞാണിട്ട്, നിയന്ത്രണങ്ങള്‍ അംഗീകരിച്ച് സര്‍വശക്തന്‍ കൽപിച്ച വഴിയിലൂടെ മുന്നോട്ട് പോകണം. പുതിയൊരു ജീവിതക്രമം കെട്ടിപ്പടുക്കാനും സ്വയം പരിഷ്‌കരിക്കാനും പുണ്യമാസത്തില്‍ നമുക്ക് സാധിക്കണം.
എല്ലാവിധ ആസക്തികളെയും ഒഴിവാക്കി സമൂഹത്തിന് ആവശ്യമുള്ള, അനുഗുണനായ മനുഷ്യരായി സ്വയം പരിവര്‍ത്തിക്കപ്പെടണം. കൂട്ടുകാരെയും ബന്ധുക്കളെയും നന്മയുടെ പാതയിലേക്ക് പ്രോത്സാഹിപ്പിക്കുകയും വേണം. വേദനയനുഭവിക്കുന്ന അനേകം മനുഷ്യര്‍ക്കുവേണ്ടി പ്രാർഥിക്കുവാനും പ്രവര്‍ത്തിക്കുവാനും പരിശ്രമിക്കണം. നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍ തുടങ്ങി ആരാധനകള്‍ അധികരിപ്പിക്കുകയും വേണം. ചൂടുകാലത്ത് നോമ്പുനോറ്റ് പുറം ജോലികള്‍ ചെയ്യാന്‍ കഴിയാതെ, കുടുംബത്തിനുവേണ്ടി സമ്പാദിക്കാന്‍ സാധിക്കാത്ത അനേകര്‍ നമുക്ക് ചുറ്റുമുണ്ടാകും. അവര്‍ക്കുവേണ്ടത് ചെയ്തുകൊടുക്കേണ്ട സാമൂഹിക ഉത്തരവാദിത്തം പൂര്‍ത്തീകരിക്കുമ്പോഴാണ് നാം നല്ല വിശ്വാസിയാകുന്നത്. മഹല്ലുകളുടെയും കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന അത്തരം റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കി സഹജീവി സ്‌നേഹം പ്രകടിപ്പിക്കണം.
പ്രവര്‍ത്തനങ്ങളില്‍ പ്രകടനപരത കടന്നുവരാതെ, ശരീരവും മനസ്സുമെല്ലാം അല്ലാഹുവിന് സമര്‍പ്പിക്കണമെന്ന ആരാധനകളുടെ മര്‍മം അറിഞ്ഞുകൊണ്ടാണ് റമദാനില്‍ ജീവിക്കേണ്ടത്.
നന്മകള്‍ക്ക് പത്ത് മുതല്‍ എഴുപത് ഇരട്ടിവരെ പ്രതിഫലമാണ് അല്ലാഹുവിന്റെ വാഗ്ദാനം. സ്വര്‍ഗത്തിന്റെ റയ്യാന്‍ എന്ന വാതിലിലൂടെ നോമ്പുകാര്‍ക്ക് മാത്രമാണ് പ്രവേശനം. അന്ത്യദിനത്തില്‍ നോമ്പുകാരെവിടെയെന്ന് വിളിച്ചുചോദിക്കും. അപ്പോള്‍ നോമ്പുകാര്‍ എഴുന്നേറ്റുനില്‍ക്കും. റയ്യാന്‍ കവാടത്തിലൂടെ അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ വാതില്‍ പൂര്‍ണമായും അടച്ചുകളയും.
സുകൃതവഴിയിലൂടെ സഞ്ചരിച്ച് വിശുദ്ധിയുള്ള മനുഷ്യനായി സ്വയം മാറുകയും സമൂഹത്തിലേക്ക് നന്മകള്‍ പ്രസരിപ്പിക്കുകയും വേണം. അങ്ങനെ സമൂഹത്തെ മുഴുവന്‍ വിശുദ്ധിയിലേക്ക് നയിക്കാന്‍ വിശ്വാസിക്കാവണം. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ വിശ്വാസിയുടെ റയ്യാനിലേക്കുള്ള വഴി എളുപ്പമാകും.
പുണ്യങ്ങളുടെ പൂക്കാലമായ റമദാനില്‍ ആ വസന്തം അനുഭവിക്കാനും പരിമളം ആസ്വദിക്കാനും വിശ്വാസികള്‍ക്കാവട്ടെയെന്ന് ആശംസിക്കുന്നു. സര്‍വശക്തന്റെ തൃപ്തിയിലും സന്തോഷത്തിലും ജീവിതം വിനിയോഗിക്കാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

