അത്യുത്തരം തേടി; ആര് ജയിക്കും കാസർകോട്?
text_fieldsകാസർകോട്: അത്യുത്തര ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ മൂന്നെണ്ണം എൽ.ഡി.എഫിനും രണ്ട് യു.ഡി.എഫിനും വിജയം പരമ്പരാഗതമായി പട്ടയം ലഭിച്ചതാണ്. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ എന്നിവ എൽ.ഡി.എഫും കാസർകോട്, മഞ്ചേശ്വരം എന്നിവ യു.ഡി.എഫും കൈക്കലാക്കുകയാണ് പതിവ്. രണ്ടു ലോക്സഭ തെരഞ്ഞെടുപ്പുകളിലായി ചുവപ്പുരാശിയിലുണ്ടായ മാറ്റം യു.ഡി.എഫിന് കൂടുതൽ പ്രതീക്ഷ നൽകിയിട്ടുണ്ട്.
തൃക്കരിപ്പൂരിൽ മിനിസ്ക്രീൻ പൊളിറ്റിക്കൽ ഫെയിം, ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ താരസാന്നിധ്യമാണ് ശ്രദ്ധാകേന്ദ്രം. ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ പോസ്റ്റർ അടിക്കാൻവരെ കൊടുത്ത സീറ്റിലാണ് യു.ഡി.എഫ് സന്ദീപ് വാര്യറെ ഇറക്കിയത്. ഫൈസൽ തന്നെ വാര്യരെ കെട്ടിപ്പിടിച്ച് സ്വീകരിച്ചതിനാൽ ആ പ്രശ്നംതീർന്നു. മണ്ണും മനസ്സും അറിഞ്ഞ സി.പി.എം നേതാവ് വി.പി.പി. മുസ്തഫയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കാഞ്ഞങ്ങാട് എൽ.ഡി.എഫ് ഉരുക്കുകോട്ടയാണ്. സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലാണ് സ്ഥാനാർഥി. യു.ഡി.എഫിൽ കേരള കോൺഗ്രസ് (ജോസഫ്) ആണ് മത്സരിക്കുന്നത്. പരമ്പരാഗത കൈപ്പത്തിക്ക് പകരം ഓട്ടോറിക്ഷ ചിഹ്നം. കോട്ടയത്തുകാരൻ ഷൈജി കോട്ടപ്പള്ളിയിലാണ് സ്ഥാനാർഥി.
വ്യവസായ പ്രമുഖനായ ബൽരാജാണ് എൻ.ഡി.എ സ്ഥാനാർഥി. ഉദുമയിൽ സിറ്റിങ് എം.എൽ.എ സി.പി.എമ്മിൈന്റ സി.എച്ച്. കുഞ്ഞമ്പുവും കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. നീലകണ്ഠനും തമ്മിൽ നടക്കുന്നത് ശക്തമായ രാഷ്ട്രീയ പോരാട്ടമാണ്.
മഞ്ചേശ്വരം എന്ന ഹോട്ട് സ്പോട്ട്
മഞ്ചേശ്വരമാണ് ജില്ലയിലെ ഹോട്ട് സ്പോട്ട്. യു.ഡി.എഫിൽ ലീഗിന്റെ സിറ്റിങ് എം.എൽ.എ എ.കെ.എം. അഷ്റഫിനെതിരെ ബി.ജെ.പി ഇറക്കിയത് വീണ്ടും കെ. സുരേന്ദ്രനെയാണ്. യു.ഡി.എഫും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന മണ്ഡലത്തിൽ 700ൽപരം വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞതവണ എ.കെ.എം. അഷ്റഫിനുണ്ടായത്. ബി.ജെ.പി സർവസന്നാഹവുമായി ഇറങ്ങുന്നു. എൽ.ഡി.എഫിനുവേണ്ടി സി.പി.എം മത്സരിക്കുന്ന സീറ്റിൽ തദ്ദേശീയനായ കെ.ആർ. ജയാനന്ദയാണ് സ്ഥാനാർഥി. വലിയ പ്രതീക്ഷയാണ് ഇത്തവണ ബി.ജെ.പി വെച്ചുപലർത്തുന്നത്. പൊള്ളുന്ന സീറ്റായി മഞ്ചേശ്വരം മാറിയിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

