‘ആ ടാങ്കറിനടിയിൽനിന്നും രക്ഷപ്പെട്ടവർ ഞങ്ങളാണ്...’ -മരണംമുന്നിൽ കണ്ട ഞെട്ടിക്കുന്ന നിമിഷങ്ങൾ
text_fieldsകൽപ്പറ്റ: വയനാട് മേപ്പാടി തുരങ്കപാത നിർമാണ മേഖലക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മീനാക്ഷിപ്പാലത്തിന് സമീപമുള്ള കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ദുരന്തത്തിന്റെ ഭീകരതയാണ് വെളിപ്പെടുത്തുന്നത്. കുന്നിൻമുകളിൽനിന്ന് വൻ ശബ്ദത്തോടെ മണ്ണും വെള്ളവും കുത്തിയൊലിച്ച് താഴേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പാലത്തിന് മുകളിലൂടെ അതിശക്തമായ ഒഴുക്കോടെ മണ്ണും കല്ലും വെള്ളവും പാഞ്ഞുപോകുന്ന കാഴ്ച ദൃശ്യങ്ങളിൽ കാണാം. ഈ സമയം പാലത്തിന് സമീപത്തുണ്ടായിരുന്ന ഒരു ടാങ്കർ ലോറി വെള്ളത്തിന്റെ കുത്തൊഴുക്കിൽ തട്ടിമറിയുകയും മീറ്ററുകളോളം ഒഴുകിപ്പോവുകയും ചെയ്തു.
ഏറ്റവും ഭയാനകമായ നിമിഷത്തിന് സാക്ഷിയാകേണ്ടി വന്നത് ഈ ടാങ്കർ ലോറിക്കടിയിൽപെട്ടുപോയ മീനാക്ഷി എസ്റ്റേറ്റിലെ തൊഴിലാളിയായ തമിഴ്നാട് സ്വദേശിനിയാണ്. ലോറി ഒഴുകി നീങ്ങുമ്പോൾ, ലോറിയുടെ അടിയിൽനിന്ന് അത്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ട് കയറിയത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ വലിയൊരു ദുരന്തത്തിൽ നിന്നാണ് ഇവർ ജീവിതത്തിലേക്ക് നടന്നുകയറിയത്.
ആ ടാങ്കറിനടിയിൽനിന്ന് ഞാനായിരുന്നുവെന്ന് ഇവർ പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബസ് കാത്തുനിൽക്കവേയായിരുന്നു അപകടം. വലിയ ശബ്ദമൊന്നും ആദ്യം ഉണ്ടായിരുന്നില്ല. കുത്തിയൊലിച്ച് വരുന്നത് കണ്ട് ഞങ്ങൾ ഓടുകയായിരുന്നുവെന്ന് തമിഴ്നാട് സ്വദേശിനി പറഞ്ഞു.
ബസ് കാത്തുനിൽക്കുന്നിടത്ത് മൂന്നുപേരായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടെയുണ്ടായ മലവെള്ളപാച്ചിലിലും മറ്റുംപ്പെട്ട് ഞങ്ങൾ ടാങ്കറിനടിയിൽപ്പെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന നേപ്പാൾ രാജ് എന്നയാൾ പറഞ്ഞു. ആദ്യം ചെറുതായിട്ടായിരുന്നു മണ്ണിടിഞ്ഞത്. ഇതുകണ്ട ഉടനെതന്നെ ഞങ്ങൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ പ്രദേശത്ത് നേരത്തെ തന്നെ മണ്ണ് നീക്കം ചെയ്യണമെന്ന് കരാറുകാർക്ക് നിർദേശം നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് ആക്ഷേപമുയരുന്നുണ്ട്. ഈ മേഖലയിൽ നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് പേർ മരണപ്പെട്ടതായും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെങ്കിലും, തുടരുന്ന മഴയും പ്രതികൂല കാലാവസ്ഥയും പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

