വെള്ളത്തിനടിയിൽ നിന്ന് പ്രകാശം കാണുന്നതായി ഫോൺ സന്ദേശം; ആദ്യം ആശങ്ക, പിന്നെ ആകാംക്ഷ, ഒടുവിൽ ആശ്വാസം
text_fieldsAI picture
പിറവം: പുലർച്ചെ 12.15ന് പിറവത്തെ അഗ്നിരക്ഷ സേനക്ക് ഒരു ഫോൺ കോൾ എത്തി. പാലച്ചുവട് ആനിത്തോട്ടിൽ വെള്ളത്തിന് അടിയിൽ നിന്ന് പ്രകാശം കാണുന്നതായാണ് ഫോൺ സന്ദേശം. ആരെങ്കിലും സ്കൂട്ടർ മറിഞ്ഞു വീണതാകാമെന്ന സംശയവും വിളിച്ചയാൾ പ്രകടിപ്പിച്ചു. പിന്നെ ഒന്നും നോക്കിയില്ല. സമയം പാഴാക്കാതെ വാഹനവുമായി പാഞ്ഞെത്തി. പിന്നാലെ നാട്ടുകാരും പൊലീസും എല്ലാമെത്തി. ഫോൺ സന്ദേശം ശരിയായിരുന്നു. തോടിന്റെ ആഴവും കുത്തൊഴുക്കും മൂലം എങ്ങനെ വെള്ളത്തിലിറങ്ങുമെന്ന് ആശയക്കുഴപ്പം. പിന്നെ ഒന്നും നോക്കിയില്ല. ഒടുവിൽ സേനാംഗങ്ങളായ മഹേഷും ബാബുവും തോട്ടിൽ ഇറങ്ങി മുങ്ങി. എന്നാൽ, ശക്തമായ മഴയിൽ ഒഴുകിവന്ന എൽ.ഇ.ഡി ബൾബാണ് മിന്നുന്നതെന്ന് സ്ഥിരീകരിച്ചു. അതോടെ കൂടി നിന്നവർക്ക് ആശങ്കയും ആകാംക്ഷയും ഒടുവിൽ ആശ്വാസമായി.
അതേസമയം, സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ടയിൽ മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പമ്പ ത്രിവേണിയിൽ ജലനിരപ്പ് ഉയർന്നു. പമ്പയുടെ കരകളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി ഡാമുകളിലാണ് റെഡ് അലർട്ട്. കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി. മൂഴിയാർ ഡാമിലെ ജലനിരപ്പ് 190 മീറ്റർ എത്തിയാൽ ഡാം തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലകളിൽ അതിതീവ്രമഴയാണെന്നും ആളുകൾ ഉടൻ മാറിതാമസിക്കണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. റാന്നിയിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
മഴക്കെടുതിയിൽ ഞായറാഴ്ച അഞ്ചുപേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് രണ്ടു ദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി. വിവിധ ജില്ലകളിലായി ആറു പേരെ കാണാനില്ല. കണ്ണൂർ കൂത്തുപറമ്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ് (45), തിരുവനന്തപുരത്ത് വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിൽനിന്ന് കാണാതായ മത്സ്യത്തൊഴിലാളികളായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൻ (26), അടിമലത്തുറ സ്വദേശി ആന്റണി (60), പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഭാനുപ്രിയ (40), കുളത്തിൽ വീണ് ബിരുദ വിദ്യാർഥിയായ മലപ്പുറം മഞ്ചേരി കരിക്കാട് സ്വദേശി ശ്രീഹരി (19) എന്നിവരാണ് മരിച്ചത്.
കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറുപേർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറൻമുളയും അപ്പർ കുട്ടനാടും വെള്ളക്കെട്ടിലാണ്. മഴയുമായി ബന്ധപ്പെട്ട് അപകടങ്ങളിൽ പരിക്കേറ്റ 13 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. മഴക്കെടുതിയിലും മരങ്ങൾ കടപുഴകിയും സംസ്ഥാനത്ത് ഞായറാഴ്ച വൈകീട്ട് വരെ 323 വീടുകൾ തകർന്നു. 30 വീടുകൾ പൂർണമായും 293 എണ്ണം ഭാഗികമായും തകർന്നു. 273 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,674 പേരാണ് കഴിയുന്നത്. പല ക്യാമ്പുകളിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതിയും ദുരിതബാധിതരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

