ഇ.എം.എസിനെ വിറപ്പിച്ച ‘വി.എസ്’
text_fieldsപാലക്കാട്: വിജയിച്ചെങ്കിലും കമ്യൂണിസ്റ്റ് സമുന്നത നേതാവ് ഇ.എം.എസ് ഇടറിപ്പോയ മത്സരമായിരുന്നു 1977ൽ ആലത്തൂരിൽ നടന്നത്. 35ൽ താഴെ പ്രായമുണ്ടായിരുന്ന കോൺഗ്രസിലെ വി.എസ്. വിജയരാഘവനാണ് അന്ന് കടുത്ത പോരാട്ടം കാഴ്ചവെച്ചത്. 30,000ത്തിലധികം വോട്ടുകൾക്ക് ഇ.എം.എസ് ജയിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ഫലം വന്നപ്പോൾ ജയിച്ചത് വെറും 1999 വോട്ടിന്.
ഇന്ന് വിശ്രമജീവിതം നയിക്കുന്ന 84കാരനായ വി.എസ്. വിജയരാഘവന്റെ കന്നിയങ്കമായിരുന്നു അത്. അപ്രതീക്ഷിതമായിരുന്നു സ്ഥാനാർഥിത്വം. പാലക്കാട്ടോ ശ്രീകൃഷ്ണപുരത്തോ മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞു. എന്നാൽ, ഭാര്യ സൗമിനി അസുഖബാധിതയായതിനാൽ പറ്റില്ലെന്ന് പറഞ്ഞു. ആലത്തൂരിൽ ഇ.എം.എസ് ആണ് സ്ഥാനാർഥി എന്നറിഞ്ഞതോടെ ആലത്തൂരിൽ നിൽക്കാൻ പാർട്ടി നിർബന്ധിച്ചു. ലീഡർ കെ. കരുണാകരൻ ഫോണിൽ വിളിച്ച് പറഞ്ഞത് ഒരൊറ്റ കാര്യമാണ്- ‘‘ആലത്തൂരിൽ ഇ.എം.എസ് ആണെങ്കിൽ താൻ സ്ഥാനാർഥി; അല്ലെങ്കിൽ തന്നെ ഒഴിവാക്കി’’. ‘‘തർക്കിക്കാൻ നിൽക്കേണ്ട. തീരുമാനം ലീഡർക്ക് വിടൂ’’ എന്നായി ഭാര്യ. ഒടുവിൽ മത്സരിക്കാൻ തീരുമാനിച്ചു. ചിഹ്നം പശുവും കുട്ടിയും. വിജയാഘോഷത്തിനിടെ ‘‘ശരിക്കും വിജയം വിജയരാഘവനാണ്’’- ഇ.എം.എസ് പറഞ്ഞത് ഇന്നും വിജയരാഘവന്റെ ഓർമയിൽ തെളിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

