യു.ഡി.എഫ് സീറ്റ് വിഭജനം: അന്തിമ ധാരണക്ക് രണ്ടാം റൗണ്ട് നേതൃതല കൂടിക്കാഴ്ച
text_fieldsതിരുവനന്തപുരം: യു.ഡി.എഫിൽ ഘടകകക്ഷികൾ തമ്മിലെ ആദ്യ റൗണ്ട് ചർച്ച പൂർത്തിയാക്കിയെങ്കിലും സീറ്റുകളുടെ എണ്ണത്തിലും മണ്ഡലങ്ങളുടെ കാര്യത്തിലും അന്തിമ ധാരണയുണ്ടാക്കാൻ വീണ്ടും നേതൃതല കൂടിക്കാഴ്ചകൾക്ക് തീരുമാനം.
ആദ്യഘട്ട ചർച്ചയിൽ ഘടകകക്ഷികൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു. പുതുയുഗയാത്രക്കായി ഘടകകക്ഷി നേതാക്കൾ കാസർകോട്ടുണ്ട്. ഞായറാഴ്ച ജാഥക്ക് അവധിയായതിൽ അന്നേദിവസം തുടർചർച്ചകൾ നടന്നേക്കും.
ഘടകകക്ഷി സീറ്റുകളുടെ കാര്യത്തിൽ ധാരണയായശേഷമേ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കൂ. ഒരാഴ്ചക്കുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാനാണ് യു.ഡി.എഫ് തീരുമാനം. മുസ്ലിം ലീഗിന്‍റെ സീറ്റുകളുടെ കാര്യത്തിൽ ഏകദേശ ധാരണയായി.
25 സീറ്റിൽ കോണി ചിഹ്നത്തിലും രണ്ടിടത്ത് സ്വതന്ത്ര ചിഹ്നത്തിലും മത്സരിക്കും. സീറ്റ് വെച്ചുമാറലിൽ തിരുവമ്പാടിയാണ് പരിഗണനയിൽ. ഈ സീറ്റ് വിട്ടുകിട്ടുന്ന പക്ഷം മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസിലെ ആലോചനകൾ.
കഴിഞ്ഞവട്ടം മത്സരിച്ച പുനലൂരിന് പകരം മറ്റൊന്ന് ലീഗ് ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് മനസ് തുറന്നിട്ടില്ല. ഇരവിപുരമാണ് ലീഗിന്‍റെ ഉള്ളിലെങ്കിലും ആർ.എസ്.പിയുടെ മണ്ഡലമായതിനാൽ നൽകാനിടയില്ല.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞവട്ടം പത്ത് സീറ്റിൽ മത്സരിച്ചു. ഇതിൽ നാലെണ്ണം വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപാർട്ടികളും ചേർന്നുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് അവകാശവാദം. ഏറ്റുമാനൂർ, കോതമംഗലം, ഇടുക്കി, കുട്ടനാട് സീറ്റുകളിലാണ് കോൺഗ്രസിന്‍റെ കണ്ണ്.
ഇതിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അതൃപ്തിയിലാണ്. എങ്കിലും ഏറ്റുമാനൂർ, ഇടുക്കി സിറ്റുകൾ വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഏറ്റുമാനൂർ വിട്ടുനൽകേണ്ടിവന്നാൽ പകരം പൂഞ്ഞാറിൽ ജോസഫ് വിഭാഗത്തിന് കണ്ണുണ്ട്.
ആർ.എസ്.പി കഴിഞ്ഞതവണ അഞ്ച് സീറ്റിൽ മത്സരിച്ചു. ഇരവിപുരം, ചവറ, കുന്നത്തൂർ സീറ്റുകളിൽ ഇക്കുറിയും മാറ്റമില്ല. അതേസമയം തങ്ങൾക്ക് വിജയസാധ്യത കുറവുള്ള മട്ടന്നൂരും ആറ്റിങ്ങലും ഏറ്റെടുത്ത് വിജയസാധ്യതയുള്ള സീറ്റ് വേണമെന്നാണ് ആർ.എസ്.പിയുടെ ആവശ്യം. വാമനപുരമോ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഏതെങ്കിലും സീറ്റോ ചോദിക്കും. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. ആർ.എസ്.പിയുടെ ഒരു സീറ്റ് ഏറ്റെടുക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

