യു.ഡി.എഫ് പ്രകടനപത്രിക: രോഹിത് വെമുല ആക്ട് സ്വാഗതാർഹം; ഇസ്‌ലാമോഫോബിയയും നിയമപരിധിയിൽ വരണമെന്ന് ഫ്രറ്റേണിറ്റി
text_fieldsകോഴിക്കോട്: ക്യാമ്പസുകളിലെ ജാതീയ വിവേചനങ്ങൾ അവസാനിപ്പിക്കാൻ 'രോഹിത് വെമുല ആക്ട്' നടപ്പിലാക്കുമെന്ന യു.ഡി.എഫ് പ്രകടനപത്രികയിലെ പ്രഖ്യാപനത്തെ ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്വാഗതം ചെയ്തു. കേരളത്തിലെ കലാലയങ്ങളിൽ വംശീയ-ജാതീയ വിവേചനങ്ങൾ നിലനിൽക്കുന്നുണ്ടെന്ന സാമൂഹിക യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തുന്നതാണ് ഈ നീക്കമെന്നും കഴിഞ്ഞ കുറേ മാസങ്ങളായി സംഘടന നടത്തിവരുന്ന പ്രക്ഷോഭങ്ങൾക്കുള്ള അംഗീകാരമാണിതെന്നും നേതൃത്വം വ്യക്തമാക്കി.
കേവലം ജാതി വിവേചനം എന്നതിലുപരി ഇസ്‌ലാമോഫോബിയ അടക്കമുള്ള വംശീയ വിവേചനങ്ങളെ കൂടി ഉൾക്കൊള്ളുന്ന സമഗ്രമായ നിയമനിർമ്മാണമാണ് രോഹിത് ആക്ടിലൂടെ ലക്ഷ്യം വെക്കേണ്ടത്. വിദ്യാർഥികളുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന വിധത്തിൽ അവരുടെ സ്വത്വത്തെ വംശീയവൽക്കരിക്കുന്ന പ്രവണതകളെയും ഘടനാപരമായ വിവേചനങ്ങളെയും അഭിമുഖീകരിക്കുന്ന 'രോഹിത് വെമുല സ്റ്റാൻഡേർഡ്' കലാലയങ്ങളിൽ നടപ്പിലാക്കണം.
ആത്മാഭിമാനത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള ശക്തമായ സാമൂഹിക പ്രതിരോധമായാണ് രോഹിത് ആക്ടിനെ വിഭാവനം ചെയ്യുന്നതെന്നും ഈ ലക്ഷ്യത്തിലേക്കുള്ള പോരാട്ടങ്ങൾ തുടരുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നയീം ഗഫൂർ എൻ.കെ ഫേസ്‌ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

