പ്രതിഷേധങ്ങൾക്കിടെ പൊന്നാനിയിൽ സി.പി.എം മണ്ഡലം സെക്രട്ടറി ചുമതലയൊഴിഞ്ഞു
text_fieldsപൊന്നാനി : സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി പൊന്നാനി സി.പി.എമ്മിൽ പുകയുന്ന പ്രതിഷേധങ്ങൾക്കിടെ മണ്ഡലം സെക്രട്ടറി ചുമതലയൊഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സ്ഥാനമൊഴിഞ്ഞത്. പകരം മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ അഡ്വ. പി.കെ. ഖലീമുദ്ദീന് പ്രചാരണങ്ങളുടെ ഏകോപന ചുമതല നൽകി.
പൊന്നാനി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മുൻ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീറിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പരിഗണനാ പട്ടികയിലുണ്ടായിരുന്ന ടി.എം. സിദ്ദീഖിനെയോ അഡ്വ. പി.കെ. ഖലീമുദ്ദീനെയോ പരിഗണിക്കാത്തതും, സിറ്റിംഗ് എം.എൽ.എ പി. നന്ദകുമാറിന് രണ്ടാമതൊരു അവസരം നൽകാത്തതും പ്രാദേശിക തലത്തിൽ അതൃപ്തിക്ക് കാരണമായി. ഈ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അമരത്തുനിന്നുള്ള സിദ്ദീഖിന്റെ പിന്മാറ്റം.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിർണ്ണായക ഘട്ടത്തിൽ ചുമതലയൊഴിയാൻ സിദ്ദീഖ് അനുമതി തേടിയത് ആരോഗ്യപ്രശ്നങ്ങൾ കാരണമാണെന്നാണ് പാർട്ടി വിശദീകരണം. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് പുറമെ പ്രമേഹം വർധിച്ചതും കിഡ്നി സ്റ്റോൺ ബാധിച്ചതും കാരണം ഡോക്ടർമാർ കർശന വിശ്രമം നിർദേശിച്ചിരുന്നു. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

