സ്ത്രീ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നൽകും; എല്ലാവർക്കും മതചിട്ട അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കാന്തപുരം
text_fieldsകാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ
തൃശൂർ: സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് പ്രസ്ഥാനം മുന്തിയ പരിഗണന നൽകുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. പെൺകുട്ടികൾക്ക് മാത്രമായി രാജ്യത്തുടനീളം നൂറുകണക്കിന് സ്ഥാപനങ്ങൾ തന്‍റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. അവിടെയെല്ലാം സൗജന്യമായാണ് വിദ്യാഭ്യസം നൽകുന്നത്. അത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് എല്ലാ വിഭാഗങ്ങൾക്കും അവരവരുടെ മതചിട്ട അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു വിഭാഗത്തോടും മതം അടിച്ചേൽപ്പിക്കുന്നില്ല. ഇതാണ് പ്രവാചക കൽപന. വർഗീയത പാടില്ല. മറ്റൊരാളെ നിർബന്ധിക്കാനും പാടില്ല. പ്രതിപക്ഷമില്ലാത്ത രാജ്യമായ മക്കയിൽ പ്രവാചകൻ എത്തിയപ്പോൾ ശത്രുക്കൾ ഭയപ്പെട്ടു. അവർക്കും മാപ്പ് നൽകി വിട്ടയച്ചു. ഇതാണ് പ്രവാചക മാതൃക. അതാണ് നാം പിൻപറ്റുന്ന വഴി-അദ്ദേഹം പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബിയുടെ ജന്മാഘോഷവേള അവിടുത്തെ ജീവിതവും അധ്യാപനങ്ങളും അടുത്തറിയാനാണ് ഉപയോഗപ്പെടുത്തേണ്ടത്. സ്നേഹം, സാഹോദര്യം, സഹവർത്തിത്വം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ജീവിതത്തിലൂടെയാണ് വിശ്വാസികൾ സമൂഹത്തിന് ഇസ്‌ലാമിനെ പരിചയപ്പെടുത്തേണ്ടത്. ഒഴിവുസമയവും ആരോഗ്യവും ഉത്തരവാദിത്ത നിർവഹണം, രാഷ്ട്ര നിർമാണം, സാമൂഹ്യ നന്മ, പഠനം, ഗവേഷണം എന്നിവക്ക് വേണ്ടി വിനിയോഗിക്കാൻ യുവസമൂഹം തയാറാകണമെന്നും കാന്തപുരം അഭ്യർഥിച്ചു.
ഡോ. മുഹമ്മദ് ഖാസിം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫസൽ തങ്ങൾ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ കരീം വെങ്കിടങ്ങ്, പി.എസ്.കെ. മൊയ്തു ബാഖവി, ജമാൽ ഹാജി ബഷീർ അശ്റഫി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

