പരിശോധ മങ്ങുന്നു;ആളിക്കത്താൻ കാത്ത് പടക്കക്കടകൾ
text_fieldsകോഴിക്കോട്: മാനദണ്ഡങ്ങൾ മറികടന്ന് പ്രവൃത്തിക്കുന്ന പടക്കകടകൾ തീപ്പൊരികാത്ത് പൊട്ടിത്തെറിയുടെ വക്കിൽ. നിയമം കർശനമായി നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ചൂടിലമർന്നതോടെ മിക്ക പടക്കകടകളും അനുവദിച്ച സ്റ്റോക്കിനേക്കാൾ പതിന്മടങ്ങ് പടക്കങ്ങളാണ് സംഭരിച്ചുവെച്ചിരിക്കുന്നത്. പടക്കക്കടകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കുള്ള മാനദണ്ഡങ്ങൾപോലും പാലിക്കാതെയാണ് ഏറെയും പ്രവൃത്തിക്കുന്നത്. ആൾപ്പെരുമാറ്റമുള്ള ഇരുനിലകെട്ടിടങ്ങളിലെ കോണിപ്പടികൾ എതിർദിശയിലേക്ക് മാത്രമുള്ള പടക്കകടകൾക്കേ ലൈസൻസ് അനുവദിക്കാൻ പാടുള്ളൂ എന്നിരിക്കെ നിയമം കാറ്റിൽ പറത്തി പലതിനും ലൈസൻസ് സംഘടിപ്പിച്ചിട്ടുണ്ട്. ലൈസൻസ് കിട്ടിയശേഷം കെട്ടിടത്തിന്റെ വിവിധഭാഗങ്ങളിലേക്കും കച്ചവടം നീട്ടുകയാണ്.
അനുവദിച്ചതിനേക്കാൾ പതിന്മടങ്ങ് സ്റ്റോക്കുകൾ എത്തിച്ച് ലൈസൻസ് ഇല്ലാത്ത സമീപത്തെ കടകളിലോ വീടുകളിലോ സൂക്ഷിക്കുകയാണ്. അമിതമായ രീതിയിൽ സാധനം സൂക്ഷിക്കുന്നത് അറിവിൽപെട്ടിട്ടും പൊലീസോ ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരോ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉണ്ട്. പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ചില പടക്ക വ്യാപാരികൾ അപകടക്കെണിയൊരുക്കുന്നത്. നിരോധിത പടക്കങ്ങളും നാട്ടിപുറത്തുൾപ്പെടെയുള്ള പലകടകളിലും സുലഭമായി ലഭിക്കുന്നുണ്ട്. ലൈസൻസ് നൽകിയാൽ ഫയർഫോഴ്സ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ ഇടക്കിടെ സ്ഥലം സന്ദർശിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്ന നിയമം നടപ്പാക്കുന്നതിലെ ഉദാസീനതയാണ് അപകടങ്ങൾക്ക് വഴിവെക്കുന്ന വ്യാപാരത്തിന് ഇടയാക്കുന്നത്. ലൈസൻസ് ദുരുപയോഗം ചെയ്ത് സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നത് കുറ്റകൃത്യമായാണെന്ന് ഫയർഫോഴ്സും പൊലീസും പറയുന്നു.
സുപ്രീംകോടതി നിരോധിച്ചിട്ടും ഓണ്‍ലൈനില്‍ തകൃതിയായി നടക്കുന്ന പടക്കവില്‍പനയും അപകടഭീഷണി ഉയർത്തുകയാണ്. വിലക്കുറവാണ് ഓണ്‍ലൈന്‍ പടക്ക ഇടപാടിന് ജനങ്ങള്‍ക്കിടയില്‍ പ്രിയം കൂടാന്‍ കാരണം. ഗുണനിലവാരം കുറഞ്ഞ പടക്കങ്ങൾ അപകടം വിളിച്ചുവരുത്തുമെന്നും ഫയർ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

