ഉദ്യോഗസ്ഥരില്ലാതെ മോട്ടോർ വാഹന വകുപ്പ് കിതക്കുന്നു; ഡി.പി.സി ചേരാതെ മാസങ്ങൾ
text_fieldsകോഴിക്കോട്: മതിയായ ഉദ്യോഗസ്ഥരില്ലാതെ മോട്ടോർ വാഹന വകുപ്പ് പ്രവർത്തനം താളംതെറ്റുന്നു. എഴുപതോളം എം.വി.ഐമാരുടെയും ആർ.ടി.ഒ, ജോ. ആർ.ടി.ഒമാരുടെയും സ്ഥാനക്കയറ്റം നൽകാത്തതാണ് വകുപ്പ് പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നത്. കാര്യക്ഷമമായ പ്രവർത്തനം നടത്തിയ വകുപ്പിൽ മാസങ്ങളായി ഈ അവസ്ഥ തുടരുകയാണ്. സ്ഥാനക്കയറ്റം നൽകേണ്ട ഡിപ്പാർട്ട്മെന്റ് പ്രമോഷൻ കൗൺസിൽ (ഡി.പി.സി) മാസങ്ങളായി ചേരാത്തതിനാലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും ജനങ്ങളെയും ബാധിക്കുന്ന തരത്തിലേക്ക് പ്രതിസന്ധി നീളുന്നത്.
വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിൽനിന്ന് താൽക്കാലികമായി ഉദ്യോഗസ്ഥരെ കുറഞ്ഞ ദിവസങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുമൂലം എൻഫോഴ്സ്മെന്റ് പ്രവർത്തനവും താളംതെറ്റുന്നു. കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു മാസങ്ങൾക്കുശേഷം ഡി.പി.സി ചേരാനിരുന്നത്. എന്നാൽ, യോഗത്തിൽ പങ്കെടുക്കേണ്ട പ്രധാന ഉദ്യോഗസ്ഥൻ അവധിയായതിനെത്തുടർന്ന് മാറ്റിവെച്ചു.
ഇപ്പോൾ യോഗത്തിൽ പങ്കെടുക്കേണ്ട മറ്റൊരു ഉദ്യോഗസ്ഥനും ദീർഘാവധിയിലാണ്. സ്ഥാനക്കയറ്റത്തിലൂടെ ഉദ്യോഗസ്ഥരെത്തി വകുപ്പ് പ്രവർത്തനം സാധാരണഗതിയിലാകുമെന്ന പ്രതീക്ഷക്കും ഇതോടെ തിരിച്ചടിയേറ്റിരിക്കുകയാണ്. കൃത്യമായ ഇടവേളകളിൽ ഡി.പി.സി ചേരുന്നത് അനിശ്ചിതത്വത്തിലായതോടെ മോട്ടോർ വാഹന വകുപ്പിലെത്തുന്നവർക്ക് ഇടപാടുകൾ പരീക്ഷണമാകുകയാണ്. ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാണിച്ച് ഏജന്റുമാർ മുഖാന്തരം വൻ സാമ്പത്തിക പിഴിയലിനും ഇടപാടുകാർ വിധേയമാകുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

