മഞ്ചേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ കാർ അപകടത്തിൽ പൂർണമായി തകർന്നു
text_fieldsമഞ്ചേരി: മാലാംകുളത്തുനിന്ന് കത്തി കാണിച്ച് കാർ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ പിടിയിലായെങ്കിലും കാർ പൂർണമായി തകർന്നു. കൊല്ലം കരുനാഗപ്പള്ളിയിൽ പൊലീസ് പട്രോളിങ്ങിനിടെ കൈ കാണിച്ച് നിർത്താതെ പോയ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മോഷണം നടത്തിയ ആൾട്ടോ കാറിൽ പ്രതികൾ കൊല്ലം ഭാഗത്തേക്ക് വരുന്നതായി കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തടഞ്ഞ് പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് കാർ മറിഞ്ഞതോടെയാണ് പ്രതി പിടിയിലായത്.
തലശ്ശേരി കതിരൂർ അയപ്പൻമടയിൽ റോസ് മഹൽ വീട്ടിൽ മിഷേലാണ് (24) പിടിയിലായത്. കൂടെയുണ്ടായിരുന്ന രണ്ടാം പ്രതി ആലപ്പുഴ സ്വദേശി വിനീതിനെ (22) വീട്ടിലാക്കി തിരിച്ച് പോകുന്നതിനിടെയാണിത്. മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന മിഷേൽ, എറണാകുളം മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സ കേന്ദ്രത്തിൽനിന്ന് വിനീതുമൊത്ത് രക്ഷപ്പെട്ട ശേഷം വീണ്ടും മോഷണം നടത്തിവരികയായിരുന്നു.
മഞ്ചേരിയിൽനിന്ന് കാർ മോഷ്ടിച്ചതിന് ശേഷം പട്ടിക്കാട് ചുങ്കത്തെ പെട്രോൾ പമ്പിലെ ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരാൻ ശ്രമിച്ചിരുന്നു. തൃശൂർ ഒല്ലൂരിലെ പെട്രോൾ പമ്പിൽനിന്ന് കത്തികാണിച്ച് 7000 രൂപ കവരുകയും ചെയ്തിരുന്നു. വിനീതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
മഞ്ചേരി ചെങ്ങണ സ്വദേശി പരേറ്റ വീട്ടിൽ ലിയാഖത്ത് അലിയുടെതാണ് (32) കാർ. കഴിഞ്ഞ വെള്ളിയാഴ്ച പുലർെച്ച രണ്ടിനാണ് സുഹൃത്തിനെ വീട്ടിലാക്കി മടങ്ങവേ രണ്ടംഗ സംഘം ഓമ്നി വാനിലെത്തി ലിയാഖത്ത് അലിയുടെ കാറിന് കുറുകെ നിർത്തുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിക്കൊണ്ടുപോകുകയും ചെയ്തത്. സംഘമെത്തിയ വാൻ ബംഗളൂരുവിൽനിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഇത് പയ്യനാട് വില്ലേജ് ഓഫിസിനടുത്ത് ഉപേക്ഷിച്ചാണ് കാറുമായി രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.