കവടിയാർ കൊട്ടാരത്തിലെ മോഷണം: പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തു
text_fieldsകവടിയാർ കൊട്ടാരം
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് അന്വേഷണം പ്രത്യേകസംഘം ഏറ്റെടുത്തു. ക്രൈംബ്രാഞ്ചിനാണ് അന്വേഷണം കൈമാറാൻ ഉദ്ദേശിച്ചതെങ്കിലും നിലവിൽ കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമീഷണർ ജി. അജയനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് സിറ്റി പൊലീസ് കമീഷണർ കെ. കാർത്തിക് കൈമാറിയത്. കഴിഞ്ഞ നവംബറിലാണ് കൊട്ടാരത്തിൽനിന്ന് രണ്ടുകോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയത്. അതിന്‍റെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൊട്ടാരത്തിലെ അംഗങ്ങളെയും ജീവനക്കാരെയും സന്ദർശകരെയുമെല്ലാം ചോദ്യം ചെയ്തെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടർന്നാണ് പ്രത്യേക സംഘത്തിന് കൈമാറിയത്.
കൊട്ടാര ജീവനക്കാരുടെയും രാജകുടുബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഇതിനുപുറമെ കൊട്ടാരം സന്ദർശിച്ചവരുടെ പട്ടിക തയാറാക്കി അവരെയും ചോദ്യം ചെയ്തുവരികയാണ്. സി.സി.ടി.വി, മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നു. ഈ നടപടികൾ പൂർത്തിയായശേഷം ശാസ്ത്രീയ പരിശോധനകളിലേക്ക് കടക്കും. നവംബറിൽ നടന്ന മോഷണം സംബന്ധിച്ച് മാസങ്ങൾക്ക് ശേഷമാണ് കൊട്ടാരം പ്രതിനിധികൾ പരാതി നൽകിയത്. കുടുംബാംഗങ്ങളിൽ ആരെങ്കിലും എടുത്തിട്ടുണ്ടാകുമെന്ന സംശയത്താലാണ് പരാതി നൽകാൻ താമസിച്ചതെന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

