സീറ്റുറപ്പിച്ചു, വോട്ടുറപ്പിക്കാൻ ജെൻസിയെ ലക്ഷ്യമിട്ട് പ്രചാരണം രാത്രിയിൽ
text_fieldsകായംകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം. ലിജു ഫിറ്റ്നസ് സെന്ററിൽ
കായംകുളം: കാലം മാറിയതോടെ രാത്രികളെ പകലാക്കുന്ന ജെൻസി തലമുറയെ കൈകാര്യം ചെയ്യാൻ പ്രത്യേക സംഘങ്ങളെ തന്നെ നിയോഗിക്കേണ്ട സ്ഥിതിയിലേക്കും കാര്യങ്ങൾ എത്തി. പൊള്ളുന്ന വേനൽചൂടും സമയക്കുറവും തകിടം മറിച്ച തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ പോരായ്മകൾ പരിഹരിക്കാൻ രാത്രികളെ പകലുകളാക്കുന്ന ഇടപെടലുകളുമായാണ് സ്ഥാനാർഥികൾ കളം നിറയുന്നത്. ടർഫുകൾ, സിനിമ ശാലകൾ, ഹോട്ടലുകൾ എന്നിവക്ക് മുന്നിലാണ് രാത്രികാലങ്ങളിൽ ആളുകൾ കൂടുന്നത്. കൂടാതെ ഫിറ്റ്നസ് സെന്ററുകളും സ്ഥാനാർഥികളുടെയും രാഷ്ട്രീയക്കാരുടെയും ഇഷ്ടകേന്ദ്രങ്ങളാകുകയാണ്. ഇതിനെ പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് നിലവിൽ പ്രവർത്തനം മുന്നോട്ടുപോകുന്നത്.
പുതുതലമുറയെ ആകർഷിക്കാനുള്ള സൈബറിടങ്ങളിലെ ഏറ്റുമുട്ടലുകൾക്കും ഇത്തവണ വാശിയേറെയാണ്. ഇടതു-വലത് മുന്നണികളാണ് സൈബർ ഇടത്തിൽ പ്രധാനമായും കളം നിറയുന്നത്. ഇവർക്ക് ഒപ്പം എത്താൻ കഴിയാതെ എൻ.ഡി.എ ഇഴയുന്നു. തെരഞ്ഞെടുപ്പ് ആവേശം കൊടിമുടിയോളം ഉയർത്തുന്ന പ്രചാരണങ്ങളാണ് നവമാധ്യമങ്ങളിൽ നിറയുന്നത്. ചായക്കടകളിലും കവലകളിലും വായനശാലകളിലും നിറഞ്ഞുനിന്നിരുന്ന രാഷ്ട്രീയ വർത്തമാനങ്ങൾ ഏറെക്കുറെ സൈബറിടത്തിലേക്ക് മാറിയ സാഹചര്യത്തെ മുന്നണികൾ ഫലപ്രദമായാണ് ഉപയോഗപ്പെടുത്തുന്നത്. വേനൽ കടുത്തതോടെ പകലുകളിൽ ആൾക്കൂട്ടങ്ങളില്ലാത്തതാണ് സാമ്പ്രാദായിക തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചത്. ഫേസ്ബുക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, എക്സ്, ടെലഗ്രാം തുടങ്ങിയവയിലുടെ കുറഞ്ഞ ചെലവിൽ മികച്ച പ്രചാരണം നടത്താമെന്നത് രാഷ്ട്രീയ പാർട്ടികൾക്കും സൗകര്യമായി. അഭിപ്രായരൂപവത്കരണം ശക്തമാക്കുന്ന തരത്തിൽ ജില്ലയിലെ എല്ലാ സ്ഥാനാർഥികളുടെയും പേജുകൾ സജീവമാണ്.
കായംകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി യു. പ്രതിഭ ദേവികുളങ്ങരയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം
സെന്സറിങ്ങിന് സാധ്യതയില്ലാത്ത സൈബറിടത്തിൽ വ്യക്തിഹത്യ പരാമർശങ്ങളും സഭ്യമല്ലാത്ത പ്രയോഗങ്ങളും ഒഴിവാക്കണമെന്ന നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുന്നത് നേതൃത്വങ്ങളെ വെട്ടിലാക്കുന്ന പ്രധാന പ്രശ്നമാണ്. പ്രതിപക്ഷ മര്യാദ പാലിക്കാതെയുള്ള വ്യക്തിഹത്യകൾ തിരിച്ചടികൾക്ക് കാരണമാകുന്നതായി പരാതിയുണ്ട്. നേതാക്കളുടെ പ്രസംഗങ്ങൾ, വാർത്താ സമ്മേളനങ്ങളുടെ ലൈവ്, ഡോക്യുമെന്ററികൾ, കലാപരിപാടികൾ, രാഷ്ട്രീയ വിമർശനം എന്നിവയാലും സൈബർ ഇടം സജീവമാണ്. കുറഞ്ഞ ചെലവിൽ വൈവിധ്യമാർന്ന പോസ്റ്ററുകൾ പ്രചരിപ്പിക്കാമെന്നതും നേട്ടമാണ്.
ഇതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ കൂടുന്ന ഇടങ്ങളാണ് പരമ്പരാഗത ജനക്കൂട്ട കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനാർഥികളുടെ ആകർഷണിയ കേന്ദ്രമെന്നതും ശ്രദ്ധേയമാണ്. എല്ലാ ദിവസവും സ്ഥാനാർഥികൾ ഇത്തരം ഇടങ്ങളിൽ എത്താറുണ്ട്. നൂറു കണക്കിന് തൊഴിലാളികളെ ഒന്നിച്ച് കാണാമെന്നതാണ് സൗകര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

