അണക്കെട്ടുകളിൽ റെഡ് അലർട്ട് ലെവലിൽ ജലനിരപ്പ്
text_fieldsതൊടുപുഴ: കനത്ത മഴയിൽ കല്ലാർകുട്ടി, പാമ്പ്ല, കല്ലാർ, ഇരട്ടയാർ തുടങ്ങിയ അണക്കെട്ടുകളിൽ റെഡ് അലർട്ട് ലെവലിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ ഇരട്ടയാർ ഒഴികെയുള്ള ഡാമുകൾ തുറന്നു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വൻവർധനയാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 2339.62 അടിയായിരുന്ന ജലനിരപ്പ് 2344.56 അടിയിലേക്ക് എത്തി. ഒരു ദിവസത്തിനിടെ അഞ്ചടി വർധനയാണ് ഉണ്ടായത്. മുല്ലപ്പെരിയാറിൽ ഞായറാഴ്ച 117.40 അടിയായിരുന്ന ജലനിരപ്പ് തിങ്കളാഴ്ച 118.40 അടിയാണ് രേഖപ്പെടുത്തിയത്.
ജില്ലയിൽ തിങ്കളാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് തൊടുപുഴ, പീരുമേട് താലൂക്കുകളിലാണ്. തൊടുപുഴയിൽ 123 മി.മീ മഴയും പീരുമേട്ടിൽ 149 മി.മീ മഴയുമാണ് രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 88.80 മി.മീ, ഉടുമ്പൻചോല 26.5 മി.മീ ദേവികുളം 22 മി.മീ എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ പെയ്ത മഴ.
ഇതോടൊപ്പം മലങ്കര ഡാമിലെ ജലനിരപ്പ് ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. മുവാറ്റുപുഴ, തൊടുപുഴയാറുകളുടെ സുരക്ഷയുംകൂടി പരിഗണിച്ചുകൊണ്ട് ആവശ്യാനുസരണം ഘട്ടം ഘട്ടമായി 1.50 മീറ്റർ വരെ ഷട്ടർ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കിവിടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ 16 അടിയോളം ജലമാണ് ഒരാഴ്ച കൊണ്ട് ഉയർന്നത്. ജൂലൈ 20ന് 2327.71 അടിയായിരുന്നു ജലനിരപ്പെങ്കിൽ തിങ്കളാഴ്ച രാവിലെ 2343.56ലെത്തി. ആകെയുള്ള സംഭരണശേഷിയുടെ 40.93 ശതമാനം ജലമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്.
ജൂലൈ 31ന് 112.45 അടിയായിരുന്ന മുല്ലപ്പെരിയാർ ജലനിരപ്പ് തിങ്കളാഴ്ച രാവിലെ 118.35ലെത്തി. മഴ കനത്തത് മുതൽ തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കെ.എസ്.ഇ.ബിയുടെ അണക്കെട്ടുകളിൽ 21 ശതമാനത്തിന്‍റെ വർധനയാണുണ്ടായത്.
കെ.എസ്.ഇ.ബിയുടെയും ജലസേചന വകുപ്പിന്റെയും കീഴിലുള്ള ആറ് അണക്കെട്ടുകളാണ് നിലവിൽ തുറന്നിരിക്കുന്നത്. മൂഴിയാര്‍ അണക്കെട്ടില്‍നിന്ന് 7.69 ഘനമീറ്ററും ഇടുക്കി ലോവര്‍ പെരിയാറില്‍നിന്ന് 192 ഘനമീറ്റര്‍ ജലവുമാണ് നിലവില്‍ പുറത്തേക്കൊഴുക്കുന്നത്. കല്ലാര്‍കുട്ടി, പെരിങ്ങല്‍ക്കുത്ത്, കുറ്റ്യാടി അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നിട്ടുണ്ട്. ജലസേചന വകുപ്പിന് കീഴിൽ തൊടുപുഴയിലുള്ള മലങ്കര അണക്കെട്ട് മാത്രമാണ് നിലവില്‍ തുറന്നിട്ടുള്ളത്. ഇവയെല്ലാം സംഭരണശേഷി കുറഞ്ഞ അണക്കെട്ടുകളാണ്. എൽനിനോ പ്രതിഭാസം കാരണം ഈ വർഷം കാലവർഷം ദുർബലമായിരുന്നു. അതിനാൽ ജൂൺ ആദ്യം സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്ന് 17 ശതമാനം വരെയെത്തിയിരുന്നു.
പേമാരിപോലെ മഴ പെയ്തിട്ടും മഴക്കുറവ് 24 ശതമാനമായി തുടരുകയാണ്. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് രണ്ട് വരെ 1357.1 മില്ലി മീറ്റർ മഴ വേണ്ടിയിരുന്ന സ്ഥാനത്ത് 1038 ആണ് ലഭിച്ചത്. മലയോര ജില്ലകളായ ഇടുക്കിയിലും വയനാട്ടിലുമാണ് ഏറ്റവും വലിയ മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിൽ 46 ശതമാനവും വയനാട്ടിൽ 50 ശതമാനവും മഴയുടെ കുറവുണ്ട്.
ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ മാത്രം 149 മില്ലി മീറ്റർ മഴ ലഭിച്ചു. തൊടുപുഴയിൽ 123 മില്ലി മീറ്ററും ഇടുക്കിയിൽ 88ഉം മഴ രേഖപ്പെടുത്തി. കോട്ടയത്ത് 100.4 മില്ലി മീറ്റർ മഴ ലഭിച്ചപ്പോൾ കുമരകം, വൈക്കം എന്നിവിടങ്ങളിൽ 80 മില്ലി മീറ്റർ വീതം മഴ ലഭിച്ചു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ നിലവിലെ സ്ഥിതിയിൽ ജലനിരപ്പ് ഉയരുന്നത് കെ.എസ്.ഇ.ബിക്ക് ആശ്വാസകരമാണ്.
മൂഴിയാർ ഡാം തുറന്നു; ശബരിഗിരിയിൽ ജലനിരപ്പ് 40 ശതമാനം മാത്രം
പത്തനംതിട്ട: പ്രളയക്കെടുതിയിലമർന്ന പത്തനംതിട്ടയിൽ ആശങ്കയേറ്റി മൂഴിയാർ ഡാം തുറന്നു. സംഭരണിയുടെ ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റർ എത്തിയതോടെയാണ് ഡാമിന്‍റെ ഷട്ടർ ഉയർത്തിയത്. തിങ്കളാഴ്ച രാവിലെ ജലനിരപ്പ് പൂർണശേഷിയിലെത്തിയതോടെ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ഉച്ചയോടെ ഒരു ഷട്ടർ 15 സെന്‍റിമീറ്റർ തുറക്കുകയുമായിരുന്നു.
കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയിലെ ഉൽപാദനശേഷം പുറന്തള്ളുന്ന വെള്ളം സംഭരിക്കുന്നത് മൂഴിയാർ ജലസംഭരണിയിലാണ്. മൂഴിയാർ തുറന്നതോടെ കക്കാട്ടാറ്റിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നു. ഇതിന് താഴെയായി വരുന്ന ചെറുകിട പദ്ധതികളായ അള്ളുങ്കലിലും കാരിക്കയത്തും സംഭരണികൾ തുറന്നുവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

