പയ്യന്നൂരിൽ വാഹനാപകടം; തൃശൂർ സ്വദേശികളായ നാലുപേർ മരിച്ചു
text_fieldsപയ്യന്നൂർ: ദേശീയപാതയിൽ പയ്യന്നൂർ എടാട്ടുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശികളായ നാലുപേർ മരിച്ചു. ബുധനാഴ്ച പുലർച്ച 4.15ഓടെ പയ്യന്നൂർ എടാട്ട് സെൻട്രൽ സ്കൂളിന് സമീപമാണ് അപകടം. കൂർക്കഞ്ചേരിയിൽനിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
കാർ ഓടിച്ചിരുന്ന ബിന്ദുലാൽ ശ്രീധരൻ (51), ബിന്ദുലാലിെൻറ മകൾ ദിയ (11), ബിന്ദുലാലിെൻറ സഹോദരി ബിന്ദിതയുടെ മക്കളായ തരുൺ (16), ഐശ്വര്യ (12) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ബിന്ദുലാലിെൻറ മാതാവ് പത്മാവതി (68), ഭാര്യ അനിത (38), മകളായ നിയ (എട്ട്), സഹോദരി ബിന്ദിത (42) എന്നിവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
മംഗളൂരുവിൽനിന്ന് ചാലക്കുടിയിലേക്ക് ഡീസലുമായി പോവുകയായിരുന്ന ഐ.ഒ.സിയുടെ ടാങ്കർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പരിസരവാസികൾ ഓടിയെത്തിയാണ് തകർന്ന കാറിനകത്തുനിന്ന് ആളുകളെ പുറത്തെടുത്തത്. പയ്യന്നൂർ പൊലീസും സ്ഥലത്തെത്തി. കാറോടിച്ചിരുന്ന ബിന്ദുലാൽ, ദിയ, തരുൺ എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഐശ്വര്യ ആശുപത്രിയിലാണ് മരിച്ചത്. അപകടവിവരമറിഞ്ഞ് ചാലക്കുടിയിലുള്ള ബന്ധുക്കൾ ഉച്ചയോടെ പയ്യന്നൂരിലെത്തി.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് ബിന്ദുലാലും കുടുംബവും കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനായി പുറപ്പെട്ടത്. ടാങ്കർ ലോറി ഡ്രൈവർ മംഗളൂരു സ്വദേശി രവീന്ദ്ര, പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലാണ്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. ക്രെയിൻ കൊണ്ടുവന്ന് തകർന്ന കാർ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ക്ഷേത്ര ദർശനത്തിനിറങ്ങിയത് അവസാന യാത്രയായി
തൃശൂർ: പയ്യന്നൂർ എടാട്ട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് കുട്ടികൾ അടക്കം നാല് പേർ മരിച്ച സംഭവത്തിൽ കുടുംബം അപകടത്തിൽപെട്ടത് മൂകാംബിക ക്ഷേത്ര ദർശനത്തിന് പോകുന്നതിനിടെ. കൂർക്കഞ്ചേരി കാഞ്ഞിരങ്ങാടി െഎശ്വര്യ ഗാർഡനിൽ 75-ാം വീട്ടിൽ താമസിക്കുന്ന പുന്ന വീട്ടിൽ ബിന്ദുലാൽ(42), മകൾ ദിയ(ഒമ്പത്), സഹോദരി ചാലക്കുടി മേലൂരിൽ താമസിക്കുന്ന ബിമ്പിതയുടെ മക്കളായ തരുൺ(16), െഎശ്വര്യ(െഎശു 14) എന്നിവരാണ് മരിച്ചത്.
ബിന്ദുലാലിെൻറ ഭാര്യ അനിത(37), മറ്റൊരു മകൾ നിയ(എട്ട്), അമ്മ പത്മാവതി(69), സഹോദരി പുളിയക്കാട്ടിൽ വീട്ടിൽ ദിലീപിെൻറ ഭാര്യ ബിമ്പിത(44) എന്നിവർ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇതിൽ ഗുരുതര പരിക്കേറ്റ അനിത, പത്മാവതി, ബിമ്പിത എന്നിവർ തീവ്ര പരിചരണ വിഭാഗത്തിലാണ്. നിസാര പരിക്കേറ്റ നിലയിൽ നിന്നാണ് കുടുംബാംഗങ്ങളുടെ പേര് ആശുപത്രി, പൊലീസ് അധികൃതർക്ക് ലഭിച്ചത്.
സൗദിയിൽ ഉദ്യോഗസ്ഥനായ ബിന്ദുലാൽ ചൊവ്വാഴ്ച്ച രാവിലെ 11നാണ് വീട്ടിലെത്തിയത്. മൂകാംബികക്ക് പുറപ്പെട്ടത് രാത്രി 10.30ഒാടെയായിരുന്നു. ചാലക്കുടിയിൽ നിന്നുള്ള വാടക കാറിലായിരുന്നു യാത്ര. യുവാവിെൻറ കാർ തൃശൂർ റെയിൽവെ സ്റ്റേനിൽ വാടകക്ക് ഒാടുകയാണ്. അതുകൊണ്ടാണ് വേറെ കാർ എടുത്തത്. ബിന്ദുലാൽ ചാലക്കുടിയിൽ പോയി സഹോദരിയെയും മക്കളെയും കൂട്ടി കൂർക്കഞ്ചേരിയിലേക്ക് വരികയായിരുന്നു.
അനിത അയ്യന്തോൾ പുതൂർക്കരയിൽ ചുരിദാർ കട നടത്തുകയാണ്. മക്കൾ ദിയയും നിയയും പാറമേക്കാവ് വിദ്യാമന്ദിറിൽ നാലാം ക്ലാസ്, മൂന്നാം ക്ലാസ് വിദ്യാർഥികളാണ്. മരിച്ച തരുണും െഎശ്വര്യയും കൊരട്ടിയിൽ പ്ലസ് വൺ, എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ദുബൈയിൽ ജോലിക്കാരനായ ഇവരുടെ അഛൻ ദിലീപ് ഇൗ ഞായറാഴ്ച്ചയാണ് നാട്ടിൽ നിന്ന് തിരിച്ച് പോയത്. ക്ഷേത്രദർശനങ്ങൾ നടത്തുന്നതിൽ വളരെ തൽപരരായിരുന്നു ബിന്ദുലാലിെൻറ കുടുംബം.
ആറ് മാസത്തിനിടെ നാട്ടിൽ വരാറുള്ള ഇൗ യുവാവ് ഇടക്കിടെ കുടുംബ സമേതം മൂകാംബിക ക്ഷേത്രദർശനം നടത്താറുണ്ട്. ഇത്തവണ ഒന്നര വർഷത്തെ ഇടവേളക്കുശേഷമാണ് നാട്ടിലെത്തിയത്. ഇതാദ്യമായാണ് നാട്ടിലെത്താൻ ഇത്രയും വൈകിയത്. പൂജ അവധിക്ക് മൂകാംബികക്ക് പോകാൻ നേരെത്തെ പദ്ധതിയിട്ടിരുന്നു. അതനുസരിച്ച് ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.