'ശക്തമായ നെഞ്ചുവേദനയെന്ന് അറിയിച്ചിട്ടും ഗൗനിച്ചില്ല'; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധവുമായി ബന്ധുക്കൾ
text_fieldsനെയ്യാറ്റിൻകര ജനറൽ ആശുപത്രി
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് ആശുപത്രി വരാന്തയിൽ കുഴഞ്ഞുവീണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിലെത്തിയപ്പോൾ, അത്യാഹിത വിഭാഗത്തിൽ ഉടൻ ചികിത്സ നൽകുന്നതിന് പകരം ക്യൂവിൽ നിൽക്കാൻ അധികൃതർ നിർദ്ദേശിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ശക്തമായ നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും അധികൃതർ ഇതൊന്നും ഗൗനിച്ചില്ലെന്നും ഏകദേശം അരമണിക്കൂറോളം ക്യൂവിൽ കാത്തുനിന്ന ശേഷമാണ് രാജേഷ് കുമാർ കുഴഞ്ഞുവീണതെന്നും ബന്ധുക്കൾ പറയുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ബന്ധുക്കളും ജീവനക്കാരും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു. സംഭവത്തിൽ കൃത്യമായ നടപടി സ്വീകരിക്കും വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കൾ.
അതേസമയം, മരണവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിട്ടുണ്ടെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി സുനിൽ കുമാർ സ്ഥിരീകരിച്ചു. ബന്ധുക്കളോട് രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പരാതി ലഭിച്ചാലുടൻ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബന്ധുക്കളുമായി സംസാരിച്ച് വരികയാണെന്നും ആശുപത്രി സൂപ്രണ്ട് ജോയ് ജോൺ അറിയിച്ചു. അനാസ്ഥയുണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

