ഓണം അരിയെ ചൊല്ലിയുള്ള വിവാദം: തിരിച്ചടിയായി മുൻമന്ത്രി ശിവൻകുട്ടിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്
text_fieldsമുൻ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ വർഷം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ഓണത്തിന് കുട്ടികൾക്ക് നൽകിയിരുന്ന സൗജന്യ അരിയും വെട്ടിച്ചുരുക്കി എന്ന വാർത്ത തെറ്റായിരുന്നുവെന്ന് തെളിയിച്ച് മുൻമന്ത്രിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്. സ്കൂൾ കുട്ടികൾക്ക് ഓണസമ്മാനമായി നൽകിയിരുന്ന സൗജന്യ അരി അഞ്ച് കിലോയിൽ നിന്ന് നാല് കിലോ ആയാണ് ചുരുക്കിയതെന്നാണ് സി.പി.എം മുഖപത്രത്തിലും ചില ചാനലുകളിലും വാർത്ത വന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയരുകയാണ്
കഴിഞ്ഞ വർഷവും നാല് കിലോ തന്നെയാണ് നൽകിയതെന്ന് അന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ വൈറലായി. ശിവൻകുട്ടി കുറിച്ചത് ഇങ്ങനെയാണ്:
‘സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണം ഇതാ പടിവാതിൽക്കലെത്തി..
ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ 24.7 ലക്ഷം കുട്ടികൾക്ക് നാല് കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. വെറുമൊരു ഔദാര്യമല്ല, മറിച്ച് നമ്മുടെ കുട്ടികളുടെ അവകാശമാണ് മികച്ച വിദ്യാഭ്യാസം പോലെതന്നെ പോഷകസമൃദ്ധമായ ഭക്ഷണം. ജീവിക്കാനുള്ള അവകാശത്തിൽ ഭക്ഷണം ഒരു മൗലികാവകാശമാണെന്ന് ഭരണഘടനയും അടിവരയിടുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ഉറപ്പാക്കുക എന്നത് നമ്മുടെയെല്ലാം കടമയാണ്. ഈ അരി വിതരണം ഓരോ കുട്ടിക്കും സമൂഹത്തിൽ ലഭിക്കേണ്ട പരിഗണനയുടെ പ്രതീകം കൂടിയാണ്.
എല്ലാവർക്കും സമൃദ്ധമായ ഓണാശംസകൾ!
എന്ന് സ്വന്തം വി. ശിവൻകുട്ടി
2025 ആഗസ്റ്റ് 26
‘ഒരു കുട്ടിയിൽ നിന്നും ഒരു കിലോ അരി വീതം കുറച്ചാൽ ഖജനാവിൽ വലിയൊരു തുക മിച്ചം പിടിക്കാം. സർക്കാർ ചെലവിൽ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ നാട് ചുറ്റുമ്പോഴാണ് കുട്ടികൾക്കുള്ള സൗജന്യ അരിവരെ വെട്ടിച്ചുരുക്കി ലാഭം കണ്ടെത്തുന്നത്. കഴിഞ്ഞ പത്തു വർഷം എൽ.ഡി.എഫ് സർക്കാർ ഓണപ്പരീക്ഷക്ക് മുമ്പ് തന്നെ അഞ്ച് കിലോ സൗജന്യ അരി വിതരണം ചെയ്തിരുന്നു’ -എന്നിങ്ങനെയാണ് അരി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ.
അതേസമയം, ഈ വർഷം സ്കൂൾ വിദ്യാർഥികൾക്ക് ഓണത്തോടനുബന്ധിച്ച് നൽകുന്ന നാല് കിലോ സൗജന്യ അരി ഇന്നലെ മുതൽ വിതരണം തുടങ്ങി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അരി ലഭിക്കുക. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

