എം.എ. ബേബിയുടെ പ്രതികരണം വസ്തുത മനസ്സിലാക്കാതെ -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മകൻ വിവേക് കിരണിന് ഇ.ഡി സമൻസ് അയച്ചെന്നതുമായി ബന്ധപ്പെട്ട സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രതികരണം വസ്തുതകൾ മനസ്സിലാക്കിയാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വാർത്തകൾ കണ്ടപ്പോൾ അദ്ദേഹം അതിനോട് പ്രതികരിച്ചതാവുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകന്‍ അയച്ച നോട്ടീസ് ഇ.ഡി പിൻവലിച്ചു എന്നാണ് ബേബി പറഞ്ഞത്. കെട്ടിച്ചമച്ച നോട്ടീസാണ് അയച്ചത്. അസംബന്ധം എന്നുകണ്ട് അവർക്കുതന്നെ പിൻവലിക്കേണ്ടിവന്നു എന്നുമാണ് ബേബി കഴിഞ്ഞ ദിവസം ചെന്നൈയിൽ പറഞ്ഞത്.
ഇ.ഡി സമൻസ് ക്ലിഫ് ഹൗസിലും മകനും കിട്ടിയിട്ടില്ല -മുഖ്യമന്ത്രി
തിരുവനന്തപുരം: മകന്‍ വിവേക് കിരണിന് 2023ല്‍ ഇ.ഡി സമന്‍സ് അയച്ചെന്ന മാധ്യമവാർത്തകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. തന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മകന്‍റെ പേരിൽ അയച്ചതായി പറയുന്ന ഇ.ഡി സമൻസ് കിട്ടിയിട്ടില്ലെന്നും അങ്ങനെയൊന്ന് കിട്ടിയതായി മകനും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. വലിയ എന്തോ ബോംബ് വരാനുണ്ടെന്ന് ചിലർ പറഞ്ഞിരുന്നു. സമൻസ് എന്തായാലും നനഞ്ഞ പടക്കമായി. ഈ ഏജൻസി എവിടെയാണ് സമൻസ് കൊടുത്തത്. ആരുടെ കൈയിലാണ് കൊടുത്തത്. ആർക്കാണ് അയച്ചത്. ആരുടെയും കൈയിൽ അതിന്‍റെ റിപ്പോർട്ടില്ലല്ലോ. മറുപടി കൊടുക്കേണ്ട കാര്യവും വന്നില്ലല്ലോ.
വാർത്ത വന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുഖ്യമന്ത്രി എന്താ പ്രതികരിക്കാത്തത് എന്ന് ചോദിച്ചു. എന്താ മുഖ്യമന്ത്രി പറയേണ്ടത്. അയച്ച കടലാസ് ഇങ്ങുതാ എന്ന് ഞാൻ പറയണോ. ഇവിടെ തെറ്റായ ഒരു ചിത്രം വരച്ചുകാട്ടാൻ നോക്കുകയാണ്. എന്നെ സമൂഹത്തിന് മുന്നിൽ കളങ്കിതനാക്കാൻ നോക്കുന്നു. അതുകൊണ്ടുമാത്രം ഞാൻ കളങ്കിതനാവുമോ. നിങ്ങളുടെ (മാധ്യമങ്ങളുടെ) എത്ര സ്നേഹവാത്സല്യങ്ങൾ നേരിട്ടയാളാണ് ഞാൻ. എന്നിട്ടും എനിക്കൊരു കൂസലും ഉണ്ടായിട്ടില്ല. ഒരഴിമതിയും എന്‍റെ ജീവിതത്തിൽ ഉണ്ടാവില്ല.
കളങ്കരഹിതമായി പൊതുജീവിതം കൊണ്ടുപോകാനാണ് ഞാൻ ശ്രമിച്ചത്. എന്‍റെ കുടുംബവും അതിനൊപ്പംനിന്നു. എന്‍റെ മക്കൾ രണ്ടുപേരും അതേനില സ്വീകരിച്ചു. എന്‍റെ മകനെ നിങ്ങളിൽ എത്രപേർ കണ്ടിട്ടുണ്ട്. അവനും കേരള മുഖ്യമന്ത്രിയുടെ മകനാണല്ലോ. അധികാരത്തിന്‍റെ ഇടനാഴിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരാണല്ലോ നിങ്ങൾ. എവിടെയെങ്കിലും അവനെ നിങ്ങൾ കണ്ടിട്ടുണ്ടോ. ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ട് എന്ന് അവനറിയുമോ എന്ന് സംശയമാണ്.
ഒരു ദുഷ്പേരും എനിക്കുണ്ടാകത്തക്ക രീതിയിൽ എന്‍റെ രണ്ടുമക്കളും പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ടാണ് മകൾ വീണക്കെതിരെ പലതും ഉയർത്തിക്കൊണ്ടുവരാൻ നോക്കിയപ്പോഴും ഞാൻ ചിരിച്ചുനേരിട്ടത്. അത് വേണ്ടത്ര ഏശുന്നില്ല എന്ന് കണ്ടപ്പോൾ മര്യാദക്കൊരു ജോലിയെടുത്തവിടെ കഴിയുന്ന മകനെ, പിണറായി വിജയന് ഇങ്ങനെയൊരു മകനുണ്ട് എന്ന് ചിത്രീകരിച്ച് വിവാദത്തിലുൾപ്പെടുത്താൻ നോക്കുകയാണ്. ജോലി, പിന്നെ വീട് എന്നതാണ് മകന്‍റെ രീതി. ഒരു പൊതുപ്രവർത്തനവുമില്ല. തെറ്റായ ഒരുകാര്യത്തിനും പോയിട്ടില്ല.
അങ്ങനെ ജീവിച്ചിട്ടില്ല. ഒരു ദുഷ്പേരും എനിക്കുണ്ടാക്കിയിട്ടില്ല. രണ്ടുമക്കളും എന്‍റെ രാഷ്ട്രീയ പ്രവർത്തനത്തിനും ശീലങ്ങൾക്കും നിരക്കാത്തതൊന്നും ചെയ്തിട്ടില്ല. ഞാനതിൽ അഭിമാനിക്കുകയാണ്. ഇതൊക്കെ ഉയർത്തിക്കാട്ടി എന്നെ പ്രായസപ്പെടുത്താം എന്ന് തെറ്റിദ്ധരിക്കേണ്ട. ഞാൻ നടത്തിയ രാഷ്ട്രീയ പ്രവർത്തനം സുതാര്യവും കളങ്കരഹിതവുമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

