Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘നിങ്ങളെല്ലാം എഴുതിയും...

‘നിങ്ങളെല്ലാം എഴുതിയും പറഞ്ഞും പ്രശ്നമുണ്ടാക്കേണ്ട, ജി. സുധാകരൻ സി.പി.എമ്മിന് ബുദ്ധിമുട്ടുണ്ടാക്കില്ല’ -എം.എ. ബേബി

text_fields
bookmark_border
‘നിങ്ങളെല്ലാം എഴുതിയും പറഞ്ഞും പ്രശ്നമുണ്ടാക്കേണ്ട, ജി. സുധാകരൻ സി.പി.എമ്മിന് ബുദ്ധിമുട്ടുണ്ടാക്കില്ല’ -എം.എ. ബേബി
cancel

തിരുവനന്തപുരം: ജി. സുധാകരൻ ത​ന്റെ പരിഭവം ഫേസ്ബുക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചതാണെന്നും അദ്ദേഹത്തിൽനിന്ന് പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ഉണ്ടാവില്ലെന്നും സി.പി.എം ജന. സെക്രട്ടറി എം.എ. ബേബി. സുധാകരന്റെ അനുഭവ സമ്പത്തും കഴിവും എല്ലാം സിപിഎമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സഹായകമായ വിധത്തിൽ അദ്ദേഹം ഉപയോഗിക്കും എന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അ​ദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘നിങ്ങളെല്ലാം കൂടി എഴുതിയും പറഞ്ഞും ചിത്രീകരിച്ചും അവതരിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ, അദ്ദേഹത്തിൽനിന്ന് സി.പി.എമ്മിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ഉണ്ടാവില്ല. യാതൊരു തരത്തിലുള്ള മോശമായ കാര്യങ്ങളും ഉണ്ടാവില്ല. ചില പ്രയോഗത്തിലുള്ള പരിഭവം അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചതാണ്. അദ്ദേഹത്തെ പാർട്ടി സഖാക്കളൊക്കെ ബന്ധപ്പെടുന്നുണ്ട്. അതുകൊണ്ട് നിങ്ങൾ വലിയ പ്രതീക്ഷ വെച്ചുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കേണ്ടതില്ല. അദ്ദേഹം പറഞ്ഞതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ പോകേണ്ട കാര്യമില്ല. മുതിർന്ന നേതാക്കന്മാരെല്ലാം പാർട്ടിക്കും പ്രസ്ഥാനത്തിനും സഹായകരമായ നിലപാട് സ്വീകരിച്ചു പോകുന്നവരാണ്. ഇന്ത്യയിലെയും കേരളത്തിലെയും സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. അതിൽ ത​ന്റെ അനുഭവ സമ്പത്തും കഴിവും എല്ലാം സി.പി.എമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സഹായകമായ വിധത്തിൽ സഖാവ് ജി സുധാകരൻ ഉപയോഗിക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ’ -എം.എ. ബേബി പറഞ്ഞു.

എം.വി. ഗോവിന്ദൻ പരിഹസിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടിയിൽ തുടരാനാകില്ലെന്ന് മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ ഇന്ന​ലെ വ്യക്തമാക്കിയത്. സി.പി.എം സംസ്ഥാന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചും പാർട്ടി വിടുമെന്ന് വ്യക്തമാക്കിയും അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പെഴുതുകയായിരുന്നു.

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസറിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ അവഗണനയും പരിഹാസവുമാണ് തന്നെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും സുധാകരൻ സൂചിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ളവർക്ക് ബുദ്ധിമുട്ടായി ഇനി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് അംഗത്വം പുതുക്കില്ലെന്നുമാണ് സുധാകരൻ തുറന്നടിച്ചത്.

ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ബ്രാഞ്ചിലാണ് അംഗത്വം. സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയ ശേഷം സാധാരണ അംഗമായുള്ള പ്രവർത്തനത്തെപ്പറ്റി നേതാക്കൾ തന്നോട് അന്വേഷിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ ഒരുചോദ്യത്തിന് മറുപടിയായി, ഞാൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ലെന്ന അർഥം വരുന്ന, ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയാറായിട്ടില്ല. ഗോവിന്ദന്‍റെ വീഡിയോ സഹിതമായിരുന്നു ജി. സുധാകരന്‍റെ പോസ്റ്റ്.

ആലപ്പുഴ ഡി.സിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ച് യോഗത്തിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽവന്ന് പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണപോലും ജില്ല സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വർഷക്കാലത്തെ പാർട്ടി അംഗത്വ ചരിത്രമുള്ള തനിക്ക് കഴിഞ്ഞ അഞ്ചുവർഷക്കാലം ജില്ല സെക്രട്ടറി പൊതുപരിപാടികളൊന്നും നൽകിയിട്ടില്ല. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം എന്റെ വീടിനടുത്തുള്ള ഇ.എം.എസ് ഹാളിൽ വെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ച് പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദനവും ബി.ഐ.ആർ കേസ് ഉൾപ്പെടെ അനുഭവിച്ച ജില്ലയിലെ ജീവിച്ചിരിക്കുന്ന ഒരേയൊരാളായ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ല. പിതാവിനെ വരെ ആക്ഷേപിച്ച് ഒരു എൽ.സി മെമ്പർ പോസ്റ്റിട്ടു. അദ്ദേഹം ജില്ല കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. കൂടുതൽ വിവരിക്കുന്നില്ല. ഈ സാഹചര്യത്തിൽ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ സ്വമനസ്സാലെ പാർട്ടി അംഗത്വം പുതുക്കാതെ ഇരിക്കുകയാണ്. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കും- കുറിപ്പിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA BabyG SudhakaranCPMKerala News
News Summary - ma baby reacts g sudhakaran's facebook post
Next Story