Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീര്യം കുറഞ്ഞ...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: എതിർപ്പുണ്ടെങ്കിലും മന്ത്രിസഭ തീരുമാനത്തോടൊപ്പം നിന്നു -മന്ത്രി കെ.എം. ഷാജി

text_fields
bookmark_border
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: എതിർപ്പുണ്ടെങ്കിലും മന്ത്രിസഭ തീരുമാനത്തോടൊപ്പം നിന്നു -മന്ത്രി കെ.എം. ഷാജി
cancel

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച കാര്യത്തിൽ മുസ്‍ലിം ലീഗിന് വിയോജിപ്പുണ്ടായിരുന്നതായി സമ്മതിച്ച് മന്ത്രി കെ.എം. ഷാജി. നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എതിർപ്പുണ്ടെങ്കിലും മന്ത്രിസഭ തീരുമാനത്തോടൊപ്പം നിന്നു. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്ന നിലപാടാണ് മുസ്‍ലിം ലീഗിനെന്നും മന്ത്രി കെ.എം. ഷാജി പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും വോട്ട് വാങ്ങിയാണ് യു.ഡി.എഫ് ജയിച്ചത്. ഏതെങ്കിലും പ്രതിഷേധത്തിന്റെ പേരിൽ പൊതുതീരുമാനം റദ്ദ് ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വൻ വിവാദങ്ങൾക്കിടയിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബിൽ കഴിഞ്ഞ നിയമസഭ പാസാക്കിയിരുന്നു. ബജറ്റിന്റെ ഗ്രെയ്‌സ് കളയാൻ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. യു.ഡി.എഫിലെ വിമർശകരെ ലക്ഷ്യമിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. അതിനൊന്നും വഴങ്ങുന്ന സർക്കാറല്ല ഇതെന്നും യു.ഡി.എഫിൽ മാത്രമല്ല കേരളത്തിലാകെ മദ്യനയം ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മദ്യ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെതിരെ എതിർപ്പുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തുവന്നിരുന്നു. എല്ലാക്കാലത്തും തനിക്ക് ഒരേ നിലപാടാണ്. മദ്യത്തിന്റെ നികുതി കുറക്കാനുള്ള നീക്കത്തോട് എതിർപ്പാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. രണ്ടാം തവണയാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് നിർദേശത്തിൽ സ്പീക്കർ എതിർപ്പ് പരസ്യമാക്കുന്നത്. സർക്കാർ നയത്തോട് സ്പീക്കർ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തുന്നത് അത്യപൂർവമാണ്.

എന്നാൽ, തീരുമാനത്തെ ന്യായീകരിച്ച് വി.ഡി. സതീശന്റെ പക്ഷം ചേരുകയാണ് മന്ത്രി കെ. മുരളീധരൻ. 'ഇത് സ്പിരിറ്റ് കലർത്തിക്കൊടുക്കുന്ന സിസ്റ്റമല്ല.' ബിൽ പാസായാൽ നികുതിയിളവ് നടപ്പാക്കുന്ന കാര്യത്തിൽ യു.ഡി.എഫുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുരളീധരൻ പ്രതികരിച്ചു. എന്നാൽ, തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

അതേസമയം, സർക്കാറിന് കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് സി.പി.എം പ്രതികരിച്ചു. നയപ്രഖ്യാപനത്തിൽ ഇല്ലാത്ത കാര്യമാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതോടെ ബജറ്റിന്റെ പ്രസക്തി ഇല്ലാതായെന്ന് മുതിർന്ന നേതാവ് എ.കെ. ബാലൻ പറഞ്ഞു. മദ്യനയം രൂപീകരിച്ച ശേഷം വീര്യം കുറഞ്ഞ മദ്യം വിൽക്കൂവെന്ന വാദം നിലനിൽക്കില്ല. നയം പ്രഖ്യാപിക്കുന്നത് വരെ ധനബിൽ അവതരിപ്പിക്കാൻ സ്പീക്കർ അനുവദിക്കരുത്. സർക്കാറിനെ എതിർത്ത് രംഗത്തെത്തിയ വി.എം. സുധീരൻ ഇപ്പോഴും സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ബാലൻ പറഞ്ഞു. ധനബിൽ പാസായതിന് ശേഷം എക്സൈസ് വകുപ്പിന് മുന്നിൽ മദ്യക്കമ്പനികൾ അപേക്ഷയുമായി എത്തിയാൽ അത് തള്ളാൻ സർക്കാറിന് ആകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിൽ പ്രതിപക്ഷത്തിൽനിന്ന് മാത്രമല്ല, പാർട്ടിയിലും മുന്നണിയിലും മുഖ്യമന്ത്രി കടുത്ത എതിർപ്പ് നേരിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxcabinetliquor policyMinisteroppositiondecisionK.M. Shaji
News Summary - Tax on low-strength liquor: Despite opposition, the cabinet stood by the decision - Minister KM Shaji
Next Story