കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയുടെ അതിര്‍ത്തി ചെക്ക്േപാസ്റ്റുകളായ മൂലഹള്ളി, ബാവലി, കുട്ട എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കും.
അതിര്‍ത്തി പ്രദേശങ്ങളായ ചാമരാജ്നഗര്‍, കൊടക്, മൈസൂരു എന്നിവിടങ്ങളിലെ ജില്ല കലക്ടര്‍മാര്‍, പൊലീസ് മേധാവികള്‍ എന്നിവരുമായി ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ യോഗത്തിലാണ് തീരുമാനം. ചെക്ക്പോസ്റ്റുകളില്‍ പൊലീസ്, എക്സൈസ്, ഫോറസ്റ്റ് ഓഫിസര്‍മാര്‍, സ്റ്റാറ്റിക് സർവയലന്‍സ് ടീം, ഫ്ലയിങ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിലേക്കുള്ള കാട്ടുവഴികളിലും നിരീക്ഷണം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള രണ്ട് ദിവസങ്ങളിലും വോട്ടെണ്ണല്‍ ദിവസവും അതിര്‍ത്തി പ്രദേശങ്ങളില്‍ മദ്യ വില്പന തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.
മാവോവാദി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പൊലീസ് പട്രോളിങ്ങും ഉറപ്പാക്കും. കര്‍ണാടകയിലെ ഇഞ്ചി, കാപ്പി കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ള, പ്രത്യേകിച്ച് ആദിവാസി മേഖലയിലുള്ള ജില്ലയിലെ കര്‍ഷകര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭ്യമാക്കാൻ ഏപ്രില്‍ അഞ്ച്, ആറ് ദിവസങ്ങളില്‍ അവധി നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ പരിഗണിച്ചു.
ചാമരാജ്നഗര്‍ ജില്ല കലക്ടര്‍ ഡോ. എം.ആര്. രവി, മൈസൂരു ജില്ല കലക്ടര്‍ രോഹിണി സിന്ദൂരി, കൊടക് ജില്ല കലക്ടര്‍ ചാരുലത സൊമാല്‍, ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍, ചാമരാജ്നഗര്‍ ജില്ല പൊലീസ് മേധാവി അനന്ദ കുമാര്‍, മൈസൂരു ജില്ല പൊലീസ് മേധാവി സി.ബി. റിഷ്യന്ദ്, കൊടക് പൊലീസ് മേധാവി ക്ഷമ മിശ്ര തുടങ്ങിയവര്‍ പങ്കെടുത്തു.