വലിയ വാഗ്ദാനങ്ങളുമായി ഓൺലൈൻ തട്ടിപ്പ് സംഘം; തലസ്ഥാനത്ത് ഒരാഴ്ചക്കിടെ കവർന്നത് ഒന്നേകാൽ കോടി
text_fieldsതിരുവനന്തപുരം: ‘ഏറ്റവും പുതിയ മോഡൽ കാറുകൾ, അതും ഇതുവരെ ഉപയോഗിക്കാത്തത്. പക്ഷേ ചെറിയ ചില പോറലുകളുണ്ട്. വളരെ കുറഞ്ഞ വിലക്ക് കിട്ടും. കാറുകൾ മാത്രമല്ല, പ്രമുഖ ബ്രാൻഡുകളുടെ ടിവികൾ, വാഷിങ് മെഷീനുകൾ, സോഫകൾ അങ്ങനെ ഏതാണ്ടെല്ലാ ഗൃഹോപകരണങ്ങളും ഇങ്ങനെ ചുളുവിലക്ക് സ്വന്തമാക്കാം’ തട്ടിപ്പുകാർ വിരിക്കുന്ന വലയാണിത്. സോഷ്യൽ മീഡിയയിൽ കാണുന്ന ഇത്തരം പരസ്യങ്ങൾക്ക് പിറകേ പോയി ഫോൺ നമ്പറോ ഇ-മെയിൽ വിലാസമോ ഒക്കെ കൊടുക്കുന്നവർക്ക് തൊട്ടുപിന്നാലെ തട്ടിപ്പുകാരുടെ വിളി വരും. അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെടും. ലിങ്കുകളായിരിക്കും മിക്കവാറും കിട്ടുക. അതിൽ കയറി വാങ്ങിക്കോളാൻ പറയും. ചോദിക്കുന്ന വിവരങ്ങളെല്ലാം കൊടുത്താൽ അക്കൗണ്ടിലുള്ളത് മുഴുവൻ കള്ളന്മാർ കൊണ്ടുപോകും. അവസാനം പറഞ്ഞ സാധനവും കിട്ടില്ല, കൈയിലുള്ള പണവും പോകും.
ഇത്തരം പരസ്യങ്ങൾ കണ്ട് ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ഒന്ന് ആലോചിക്കണമെന്ന് ഓർമിപ്പിക്കുകയാണ് കേരള പൊലീസ്. അടുത്ത ദിവസങ്ങളിലായി തലസ്ഥാനത്ത് സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ഏതാനും സംഭവങ്ങൾ സൈബർ പൊലീസ് റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വഴി ഒരാഴ്ചക്കിടെ നഷ്ടമായത് 1,24,50,865 രൂപ. ഓഹരി വ്യാപാരത്തിലൂടെ പണം നേടാമെന്ന് തെറ്റിദ്ധരിപ്പിച്ച് മൂന്നുപേരിൽ നിന്നായി 92,99,201 രൂപ വെട്ടിച്ചത് അടുത്തിടെ. ഓൺലൈൻ ജോലിയിലൂടെ പണം വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് 8.85 ലക്ഷം രൂപയും തട്ടിയെടുത്തത് മറ്റൊന്ന്. വീട് വാടകക്ക് നൽകാൻ ഓൺലൈൻ പരസ്യം നൽകിയ കഴക്കൂട്ടം സ്വദേശിനിയിൽ നിന്ന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെന്ന വ്യാജേന 85,000 രൂപ തട്ടിയത് കഴിഞ്ഞദിവസം. ഇതിന് പിന്നാലെയാണ് സി.ബി.ഐ ചമഞ്ഞ് വീട്ടമ്മമാരിൽ നിന്ന് 28 ലക്ഷം കവർന്നത്.
ഒരിടവേളക്കുശേഷം ഇത്തരം തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തിയതായി സംസ്ഥാന പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ഫാൻസെന്നോ ക്ലബെന്നോ ഒക്കെ കൂട്ടിച്ചേർത്തായിരിക്കും വെബ്സൈറ്റുകൾ. അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമൊക്കെ അനവധിയുണ്ടാവും ഇത്തരം സൈറ്റുകളിൽ. അതുകൊണ്ടുതന്നെ ഭൂരിപക്ഷം വ്യാജന്മാരെയും വേണമെങ്കിൽ ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാം. ഇതെല്ലാം വിശ്വസിച്ച് സൈറ്റിൽ കയറിയാൽ നേരത്തെ സമ്മാനം കിട്ടിയവരുടേതെന്ന പേരിൽ നിരവധി അനുഭവക്കുറിപ്പുകളും കാണും. വിശ്വസിച്ചുപോയാൽ ഓർക്കുക, കൈയിലുള്ളത് മുഴുവൻ പോയിക്കിട്ടുമെന്ന് പൊലീസ് പറയുന്നു. അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടാൽ ആദ്യ മണിക്കുറുകളിൽതന്നെ നാഷണൽ സൈബർക്രൈം ഹൈൽപ് ലൈൻ നമ്പറായ 1930-ൽ വിവരമറിയിച്ചാൽ പണം സ്വീകരിച്ച അക്കൗണ്ട് മരവിപ്പിച്ച് തട്ടിപ്പ് തടയാനാവുമെന്ന് പൊലീസ് സാമൂഹ്യമാധ്യമങ്ങൾ വഴിയും മറ്റും വ്യാപകമായ പ്രചാരണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.