കാട്ടാക്കടയിലെ എൽ.ഡി.എഫ് തോൽവി; അമിത ആത്മവിശ്വാസം വിനയായെന്ന് വിലയിരുത്തൽ
text_fieldsകാട്ടാക്കട: നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസിന്‍റെ ദുര്‍ബലമായ സംഘടനാസംവിധാനങ്ങൾക്ക് കഴിഞ്ഞ തെരഞ്ഞെടുത്തില്‍ ലഭിച്ച കാല്‍ലക്ഷത്തോളം ഭൂരിപക്ഷം മറികടക്കാനാവില്ലെന്ന അമിത ആത്മവിശ്വാസവും എതിര്‍സ്ഥാനാർഥിയെ നിസ്സാരനായി കണ്ടതും ഇടതുമുന്നണി സ്ഥാനാർഥിയുടെ പരാജയത്തിന് കാരണമായതായി വിലയിരുത്തല്‍. ഇടതുമുന്നണി സ്ഥാനാർഥിയും സിറ്റിങ് എം.എല്‍.എയുമായ അഡ്വ. ഐ.ബി. സതീഷ് തെരഞ്ഞെടുപ്പുവേളയില്‍ ഒരുഘട്ടത്തില്‍പോലും പരാജയപ്പെടുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ വിലയിരുത്തിയിരുന്നില്ല. ഐ.ബി. സതീഷും എന്‍.ഡി.എ സ്ഥാനാർഥി കൃഷ്ണദാസും ഒരു റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയശേഷമാണ് യു.ഡി.എഫ് സ്ഥാനാർഥിയായി എം.ആര്‍. ബൈജു പ്രചാരണത്തിനിറങ്ങിയത്. കഷ്ടിച്ച് രണ്ടാഴ്ചയാണ് പ്രചാരണത്തിനും പര്യടനങ്ങളുള്‍ക്കുമായി ബൈജുവിന് ലഭിച്ചത്.
മണ്ഡലത്തിൽ ഇടതുമുന്നണിക്ക് ഭരണമുള്ള പഞ്ചായത്തുകളിൽപോലും ഐ.ബി. സതീഷ് ഏറെ പിന്നിലായത് ചർച്ചയാകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 8000ത്തിലേറെ വോട്ടിന്റെ മേൽക്കൈ ഉണ്ടായിരുന്ന മണ്ഡലമാണ് കാട്ടാക്കട. കാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ, പള്ളിച്ചൽ പഞ്ചായത്തുകൾ ഉൾപ്പെടുന്ന കാട്ടാക്കട മണ്ഡലത്തിൽ കാട്ടാക്കട, പള്ളിച്ചൽ പഞ്ചായത്തുകൾ ഭരിക്കുന്നത് എൽ.ഡി.എഫാണ്. പള്ളിച്ചൽ പഞ്ചായത്തിൽ മാത്രമാണ് മുന്നണി സ്ഥാനാർഥിക്ക് ലീഡ് നേടാനായത്. എൻ.ഡി.എ ഭരിക്കുന്ന മാറനല്ലൂർ, വിളപ്പിൽ പഞ്ചായത്തുകളുൾപ്പെടെ അഞ്ച് പഞ്ചായത്തുകളിലും എം.ആർ. ബൈജു ലീഡ് നേടി. എൽ.ഡി.എഫ് 16 വാർഡുകൾ നേടി ഭരണത്തിലിരിക്കുന്ന കാട്ടാക്കട പഞ്ചായത്തില്‍ എം.ആര്‍. ബൈജു 11,858 വോട്ട് പിടിച്ചപ്പോള്‍ സതീഷിന് നേടാനായത് 8,400 വോട്ടുകൾ മാത്രം. 3458 വോട്ടിന്റെ ലീഡാണ് ബൈജുവിനുള്ളത്. ഇവിടെ നാല് വാർഡിൽ ജയിച്ച എൻ.ഡി.എ നേടിയത് 4894 വോട്ട്.
12 വാര്‍ഡുകള്‍ നേടിയാണ് പള്ളിച്ചൽ പഞ്ചായത്ത് എൽ.ഡി.എഫ് ഭരിക്കുന്നത്. ഇവിടെ 1423 വോട്ടിന്‍റെ നേരിയ ലീഡ് നേടിയതാണ് ഇടതുമുന്നണിക്ക് അൽപം ആശ്വാസത്തിന് വകനല്‍കിയത്. ഇവിടെ 10,772 വോട്ട് എൽ.ഡി.എഫിന് ലഭിച്ചു. 9349 വോട്ട് യു.ഡി.എഫിനും 7856 വോട്ട് എൻ.ഡി.എക്കും കിട്ടി.
എൻ.ഡി.എ ഭരിക്കുന്ന മാറനല്ലൂർ പഞ്ചായത്തിലും യു.ഡി.എഫ് 1100 വോട്ടിന്റെ ലീഡ് നേടി. 7776 വോട്ടുമായി എൽ.ഡി.എഫ് രണ്ടാമതെത്തി. എൻ.ഡി.എക്ക് ഇവിടെ 5960 വോട്ട് ലഭിച്ചു. എൻ.ഡി.എ ഭരിക്കുന്ന വിളപ്പിൽ പഞ്ചായത്തില്‍ യു.ഡി.എഫ് 1162 വോട്ടിന്റെ ലീഡ് നേടി. 7724 വോട്ട് നേടി എൽ.ഡി.എഫ് രണ്ടാമതെത്തി. 6497 വോട്ടാണ് എൻ.ഡി.എക്ക് ലഭിച്ചത്. യു.ഡി.എഫ് ഭരിക്കുന്ന മലയിൻകീഴിൽ 1371 വോട്ടിന്റെയും വിളവൂർക്കലിൽ 1280 വോട്ടിന്റെയും ലീഡ് ബൈജുവിനുണ്ട്. മലയിൻകീഴിൽ യു.ഡി.എഫ് 8616 വോട്ടും എൽ.ഡി.എഫ് 7245 വോട്ടും എൻ.ഡി.എ 6523 വോട്ടും നേടി. വിളവൂർക്കലിൽ യു.ഡി.എഫ് 7661ഉം എൽ.ഡി.എഫ് 6381ഉം എൻ.ഡി.എ 5693ഉം വോട്ട് നേടി.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 66,293 വോട്ടുകള്‍ നേടിയ ഇടതു സ്ഥാനാർഥി ഐ.ബി. സതീഷിന് ഇക്കുറി 49,710 വോട്ടാണ് ലഭിച്ചത്. തപാല്‍ വോട്ടിലും എം.ആര്‍. ബൈജു ലീഡ് നേടി. ബൈജുവിന് 1324ഉം ഐ.ബി. സതീഷിന് 1140ഉം കൃഷ്ണദാസിന് 798ഉം തപാൽ വോട്ട് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

