പുലിപ്പേടിയിൽ രണ്ടാംദിനവും പുളിമാത്ത്
text_fieldsകിളിമാനൂർ: പുലിയോട് സാദൃശ്യമുള്ള ജീവിയെ കഴിഞ്ഞ ദിവസങ്ങളിൽ കിളിമാനൂരിലെ പുല്ലയിൽ കണിച്ചോട് പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ കണ്ടതിന് പിന്നാലെ വെള്ളിയാഴ്ച പകലും വാമനപുരം നദീതീരത്ത് കണ്ടതായി പ്രദേശവാസികൾ പറയുന്നു. വാമനപുരം നദിയിലെ വള്ളം കടത്തുകാരൻ പുലി നീന്തി മറുകര കടക്കുന്നത് കണ്ടുവത്രെ.
പുളിമാത്ത് പഞ്ചായത്തിലെ പറക്കോട് കോളനിയി ലാണ് പുലിയോട് സാമ്യമുള്ള ജീവിയെ ആദ്യം കണ്ടത്. ജീവിയെ കണ്ടതായി വാർത്ത പ്രചരിക്കുന്നതിനിടെ പിന്നാലെ പുളിമാത്ത് പഞ്ചായത്തിലെ ചെറുക്കാരം പാലത്തിന് സമീപം, കൊടുവഴന്നൂർ പന്തുവിള കാവസ്ഥലം കടവ്, വാമനപുരം പഞ്ചായത്തിലെ കണിച്ചോട് എന്നീ സ്ഥലങ്ങളിലും പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാർ അഭിപ്രായപ്പെടുന്നുണ്ട്. ഇതോടെ പ്രദേശമാകെ ആശങ്കയിലാണ്.
വിവരമറിഞ്ഞ് നഗരൂർ, കിളിമാനൂർ പൊലീസും പാലോട് റെയിഞ്ച് ഓഫിസർ ആർ. അജിത് കുമാറിെൻറ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും വെള്ളിയാഴ്ചയും സ്ഥലത്തെത്തി പരിശോധന നടത്തി.
കണിച്ചോട് ഭാഗത്ത് നിന്നും നദിക്ക് ഇക്കരെയുള്ള ഭാഗമാണ് പുളിമാത്ത് പഞ്ചായത്തിലെ കാവസ്ഥലം കടത്തുകടവ്. വെള്ളിയാഴ്ച ഉച്ചക്ക് 12ഒാടെ കാവസ്ഥലം കടവിൽ കടത്ത് നടത്തിയിരുന്ന തോണിക്കാരൻ നദിയിലൂടെ വള്ളവുമായി വരുന്നതിനിടെ പുലിയോട് സാദൃശ്യമുള്ള ജീവിയെ മറുകരയിൽ നദിതീരത്ത് നിന്ന് വെള്ളംകുടിക്കുന്നതായി കണ്ടത്. കുറച്ച് സമയത്തിനകം ഈ ജീവി ഇവിടെ നീന്നും സമീപത്തെ തോടിന് സമീപത്തേക്ക് മറഞ്ഞതായി കടത്തുകാരൻ അറിയിച്ചു.
പുലിയല്ല! വള്ളിപ്പൂച്ച???
കിളിമാനൂർ: പുലിപ്പേടിയിൽ ഒരു ഗ്രാമമാകെ ഭീതിയിൽ രാപകലുകൾ തള്ളിനീക്കുമ്പോൾ, കാൽപാടുകൾ പുലിയുടേതല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ. ലഭ്യമായ വിവരമനുസരിച്ച് പ്രദേശത്ത് കറങ്ങിനട ക്കുന്നത് പുലിയാകില്ലെന്നും ലപ്പേർഡ് ക്യാറ്റ് ഇനത്തിലുള്ള നീളമുള്ള വള്ളിപ്പൂച്ചയോ, ഫിഷിങ് ക്യാറ്റോ ആകാമെന്നാണ് വനം വകുപ്പ് നിഗമനം.
ജീവിയെ കണ്ട കാവസ്ഥലത്തും, പുല്ലയിൽ, പറയ്കോട്, വാമനപുരം, കണിച്ചോട് എന്നിവിടങ്ങളിൽ വനം വകുപ്പ് നിരീഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. പാലോട് റേഞ്ച് ഓഫിസർക്കൊപ്പം ഉദ്യോഗസ്ഥരായ അജയകുമാർ, അനിൽ ചന്ദ്രൻ, രാകേഷ്, അരുൺ എന്നിവർ ചേർന്നാണ് കാമറ സ്ഥാപിച്ചത്.
വാമനപുരത്തും പുലി?
വെഞ്ഞാറമൂട്: കിളിമാനൂരില്‍ രണ്ടിടങ്ങളില്‍ പുലി ഇറങ്ങിയെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെ വാമനപുരത്തും പുലിയെ കണ്ടതായി നാട്ടുകാരുടെ വെളിപ്പെടുത്തല്‍.
വാമനപുരം പഞ്ചായത്തിലെ വലിയ കണിച്ചോട് ഏലാക്ക് സമീപമുള്ള ഇഷ്ടിക്കളത്തിലെ ഷെഡിനു പുറകിലുള്ള കുറ്റിക്കാട്ടിലാണ് സമീപവാസിയായ യുവാവ് പുലിയെ കണ്ടതായി പറയുന്നത്. വീടിനുസമീപത്തുള്ള കടവില്‍ ചൂണ്ടയിടാന്‍ പോയതായിരുന്നു ഇയാള്‍. കടവിനു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നും അനക്കം കണ്ടതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ നീണ്ട വാലോടുകൂടിയ ജീവിയുടെ ചലനം ശ്രദ്ധയില്‍പെട്ടു.
സംശയം തോന്നി വീട്ടില്‍ പോയി ടോർച്ചെടുത്ത് വന്ന് തെളിച്ച് നോക്കിയപ്പോള്‍ നീണ്ട വാലും ദേഹത്ത് പുള്ളികളുമുള്ള ജീവിയെ കണ്ടെന്നും പുലിയെന്ന് സംശയിക്കുന്നതുമായിട്ടാണ് ഇയാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. നാട്ടുകാരോട് ജാഗ്രത പുലര്‍ത്തണമെന്ന നിർദേശവും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.