പഴയകുന്നുമ്മലിൽ പ്രസിഡൻറ് രാജിവെച്ചു; രാജി പാർട്ടിയുടെ താക്കീതിനെതുടർന്ന്
text_fieldsകിളിമാനൂർ: തുടർച്ചയായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ പാർട്ടിയുടെ ശക്തമായ നിർദേശത്തെതുടർന്ന് പ്രസിഡൻറ് രാജിവെച്ചു. പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേന്ദ്രനാണ് വ്യാഴാഴ്ച ഉച്ചയോടെ പഞ്ചായത്ത് സെക്രട്ടറി ജി. മിനിക്ക് രാജിക്കത്ത് സമർപ്പിച്ചത്.
പഴയകുന്നുമ്മൽ ഭരണചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡൻറിനെ സി.പി.എം നീക്കംചെയ്യുന്നത്. അടുത്തിടെ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലുമുണ്ടായ തുടർച്ചയായ തോൽവി ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന കണ്ടെത്തലിനെതുടർന്നാണ് ഭരണസമിതിക്ക് നേതൃത്വം നൽകിയ രാജേന്ദ്രനെ നീക്കം ചെയ്തത്. പാർട്ടി ജില്ല നേതൃത്വം നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മിറ്റി ഗുരുതരമായ ആരോപണങ്ങളാണ് ഭരണസമിതിക്കെതിരെ കണ്ടെത്തിയത്.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എ.എ. റഹിം എം.പി, ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എസ്. സുനിൽ കുമാർ, ഡി.കെ. മുരളി എം.എൽ.എ എന്നിവരെയാണ് പാർട്ടി ജില്ല നേതൃത്വം അന്വേഷണ കമീഷനായി നിയോഗിച്ചിരുന്നത്.
ഭരണസമിതിയുടെയും നേതൃത്വം നൽകുന്ന പ്രസിഡൻറിന്റെയും പിടിപ്പുകേട്, അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, ജനങ്ങളിൽനിന്നുള്ള അകൽച്ച എന്നിവയൊക്കെയാണ് ഉപതെരഞ്ഞെടുപ്പുകളിലെ പരാജയ കാരണം. ഏകോപനം നടത്തിയ പാർട്ടി ഏരിയ കമ്മിറ്റി സെക്രട്ടറിയെയും ഏഴംഗങ്ങളെയും നേരത്തേ പരസ്യമായി താക്കീത് ചെയ്തിരുന്നു. പരാജയപ്പെട്ടവയിൽ ഒരു വാർഡ് തുടർച്ചയായി സി.പി.എം ജയിച്ചിരുന്ന മഞ്ഞപ്പാറയും രണ്ടാമത്തേത് ഇക്കഴിഞ്ഞ തവണമാത്രം കൈവിട്ട കാനാറയും.
പ്രസിഡൻറിന്റെ താൽക്കാലിക ചുമതല വൈസ് പ്രസിഡൻറ് ഷീബക്കാണ്. രണ്ടാഴ്ചക്കകം പൂർണമായ നടപടിക്രമങ്ങൾ പാലിച്ച് പ്രസിഡൻറിനെ തെരഞ്ഞെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.