തിരക്കൊഴിയാതെ അഗ്നിരക്ഷ സേന
text_fieldsപേരൂർക്കട: കാറ്റും മഴക്കെടുതിയും തീപിടിത്തവും മറ്റു പ്രശ്നങ്ങളും മൂലം തിരുവനന്തപുരം അഗ്നിരക്ഷസേനാംഗങ്ങൾക്ക് തിരക്കിട്ട ദിനമായിരുന്നു ശനിയാഴ്ച. അട്ടക്കുളങ്ങര ബുർജ് അൽ മന്തി ഹോട്ടലിന്റെ ഇലക്ട്രിക് ബോർഡിന് തീപിടിച്ചത് സേനാംഗങ്ങൾ കെടുത്തി. സ്വിച്ച് ബോർഡിൽനിന്ന് സ്പാർക്ക് ഉണ്ടായതാണ് തീപിടിത്തത്തിന് കാരണം. രണ്ട് ജനറേറ്ററുകൾ കത്തി നശിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഹോട്ടൽ അടയ്ക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പായിരുന്നു തീപിടിത്തം. തമ്പാനൂർ ഭാഗത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ചവറിന് തീ പിടിച്ചത് സേനാംഗങ്ങൾ അണച്ചു,
പട്ടം കോസ്മോ ആശുപത്രിക്ക് സമീപം കേദാർ ലെയിനിൽ ജയേഷിന്റെ ഉടമസ്ഥതയിലുള്ള കൗസ്തുഭം വീടിന്റെ മീറ്റർ ബോർഡിൽ എലി കുടുങ്ങി ലൈൻ ഷോർട്ടായി കത്തിയത് ഭീതിപരത്തി. സംഭവം നടന്നയുടൻ വീട്ടുകാർ പുറത്തേക്കിറങ്ങി ഓടി.
പരിസരവാസികൾ അറിയിച്ചാണ് ഫയർഫോഴ്സ് സ്ഥലത്തെത്തി സുരക്ഷനടപടി സ്വീകരിച്ചത്. ആയുർവേദ കോളജിന് സമീപം സായന്തു മനോഹരൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സായന്തു വില്ല വീട്ടിൽ മുറിയിൽ കുടുങ്ങിയ രണ്ടു വിദ്യാർഥികളെ സുരക്ഷിതമായി ഡോർ ബ്രേക്കർ ഉപയോഗിച്ച് പുറത്തെത്തിച്ചു. പുറത്തുനിന്ന് എത്തിയ രണ്ടു കുട്ടികളാണ് കുടുങ്ങിപ്പോയത്.
തിരുവനന്തപുരം നിലയത്തിൽ നിന്ന് ഗ്രേഡ് എ.എസ്.ടി.ഒ ഷഹീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തര സഹായത്തിന് ഫയർഫോഴ്സുമായി ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി. അവശ്യ സേവനത്തിന് 101 എന്ന നമ്പറിലോ 0471 2333101 എന്ന നമ്പറിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

