വൈദ്യുതി നിയന്ത്രണം; കട്ടായത് 10 വർഷമായി പവർകട്ടില്ലെന്ന വാദം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അരമണിക്കൂറോളം ലോഡ് ഷെഡിങ് ഏർപെടുത്തിയെന്ന കെ.എസ്.ഇ.ബിയുടെ അറിയിപ്പോടെ കെട്ടുപോയത് 10 വർഷമായി പവർകട്ടില്ലാത്ത സംസ്ഥാനമെന്ന അവകാശവാദം. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഇടയാക്കിയത് വൈദ്യുതി മാനേജ്മെന്‍റ് പ്ലാൻ തയാറാക്കുന്നതിൽ കെ.എസ്.ഇ.ബിക്കുണ്ടായ വീഴ്ചയെന്ന് വിലയിരുത്തൽ. വേനൽ മാസങ്ങളിലെ ആകസ്മിക സാഹചര്യം കേരളത്തിൽ പുതിയതല്ല. 2024ലെ വേനൽ മാസങ്ങളിൽ, സമാന സാഹചര്യമുണ്ടായിട്ടുണ്ട്.
ഈ വർഷം മാർച്ച് മുതൽ തന്നെ, വേനൽമഴയുടെ കുറവുണ്ടായി. യുദ്ധം മൂലം എൽ.പി.ജി ക്ഷാമം ഉണ്ടാവുകയും, പാചകത്തിന് വൈദ്യുതോപകരണങ്ങളിലേക്ക് ഗണ്യമായ മാറ്റമുണ്ടാവുകയും ചെയ്തു. ഇത്തരം സാഹചര്യത്തിന്റെ സൂക്ഷ്മ നിരീക്ഷണ സംവിധാനം കെ.എസ്.ഇ.ബിക്ക് ഇല്ല. ഇത്തവണ വേനലിൽ 6000 മെഗാവാട്ടിന് മുകളിൽ വൈദ്യുതി വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബിക്ക് മുൻകൂട്ടി കണക്കാക്കാൻ കഴിഞ്ഞില്ല. യുദ്ധസാഹചര്യമുണ്ടായിട്ടും ഇപ്പോഴത്തെ റെക്കോഡ് ഉപയോഗം 6033 മെഗാവാട്ട്വരെയേ എത്തിയുള്ളൂ.
വേനൽ കാലത്തെ അധിക ഉപയോഗം കണക്കിലെടുത്ത് ബാർട്ടർ സിസ്റ്റത്തിൽ വൈദ്യുതി വാങ്ങാനുള്ള ശ്രമവുമുണ്ടായില്ല. 2025, 2026 വേനൽ മാസങ്ങളിലെ സമാന ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നുവെങ്കിൽ മുൻകൂട്ടി വാങ്ങൽ എളുപ്പമാകുമായിരുന്നു. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള മൂന്ന് കരാറുകൾ അവസാനിച്ചിട്ടും അനങ്ങിയില്ല. 200 മെഗാ വാട്ടിന്റേതാണ് ഓരോ കരാറും. പുതിയ കരാർ ഉണ്ടാക്കുന്നതിൽ വീഴ്ച വരുത്തിയതോടെ 600 മെഗാ വാട്ട് വൈദ്യുതിയാണ് ഇല്ലാതായത്. പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ബുക്ക് ചെയ്യാത്തതും വീഴ്ചയാണ്. പവർ എക്സ്ചേഞ്ച് വഴി 90 ദിവസം മുമ്പ് വൈദ്യുതി ബുക്കിങ് നടത്താം. അതും ചെയ്തില്ല. ട്രാൻസ്ഫോമറുകളുടെ ശേഷി വർധിപ്പിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

