തിരുവനന്തപുരം സെൻട്രൽ സീറ്റിനെ ചൊല്ലി യു.ഡി.എഫിൽ തർക്കം; ചുവരെഴുതി കോൺഗ്രസ്
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സീറ്റിനെ ചൊല്ലി യു.ഡി.എഫിൽ തർക്കം. ‘തിരുവനന്തപുരം സെൻട്രൽ സീറ്റ് കോൺഗ്രസിന്‍റേത്’ എന്ന് മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകർ ചുവരെഴുത്തും ആരംഭിച്ചു. മണ്ഡലത്തിൽ സ്ഥാനാർഥി മോഹമുള്ള നേതാക്കൾ രഹസ്യയോഗം ചേർന്ന് മണ്ഡലം വിട്ടുകൊടുക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തതായാണ് വിവരം. അതിന്‍റെ അടിസ്ഥാനത്തിലാണ് ചുവരെഴുത്തും ആരംഭിച്ചത്. തിരുവനന്തപുരം സെൻട്രൽ സീറ്റ് സി.എം.പിക്ക് നൽകി സി.പി. ജോണിനെ മത്സരിപ്പിക്കാനുള്ള യു.ഡി.എഫ് നീക്കത്തിനെതിരെയാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്. മുൻമന്ത്രി വി.എസ്. ശിവകുമാർ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ തിരുവനന്തപുരം സെൻട്രലിൽ മത്സൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ സീറ്റ് സി.എം.പിക്ക് കൊടുക്കുകയാണെങ്കിൽ ആ സീറ്റിൽ പരാജയപ്പെടുമെന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
മുമ്പ് നേമം സീറ്റ് ഘടകകക്ഷിക്ക് കൊടുത്തതാണ് അവിടെ ബി.ജെ.പി സ്ഥാനാർഥി ജയിക്കാനുണ്ടായ സാഹചര്യമുണ്ടാക്കിയത്. തിരുവനന്തപുരം സെൻട്രൽ സീറ്റ് ബി.ജെ.പി വിജയസാധ്യത പ്രകടിപ്പിക്കുന്ന മണ്ഡലമാണ്. സീറ്റ് ഘടകകക്ഷിക്ക് കൊടുത്താൽ അത് ബി.ജെ.പിയുടെ സാധ്യത വർധിപ്പിക്കുമെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതിനാൽ സെൻട്രൽ സീറ്റ് ഘടകകക്ഷിക്ക് വിട്ടുകൊടുക്കാതെ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ തന്നെ മത്സക്കണമെന്നാണ് ആവശ്യം. രാത്രിയോടെ മണ്ഡലത്തിന്‍റെ പല ഭാഗങ്ങളിലും കൈപ്പത്തി ചിഹ്നം വരക്കലും ചുവരെഴുത്തും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

