ലഹരിക്കടത്ത് കണ്ടെത്താൻ കടലിൽ റെയ്ഡ്
text_fieldsഎക്സൈസ് പൊലീസ് സംയുക്തസംഘം കടലിൽ റെയ്ഡ് നടത്തുന്നു
ചിറയിൻകീഴ്: കടൽ മാർഗ്ഗമുള്ള ലഹരിവസ്തുക്കടത്ത് തടയാനായി മുതലപ്പൊഴിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന. വർക്കല-കഴക്കൂട്ടം എക്സൈസ് സർക്കിൾ, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് നേതൃത്വത്തിലായിരുന്നു പരിശോധന.
ക്രിസ്മസ്- ന്യൂ ഇയർ കാലങ്ങളിൽ അനധികൃത മദ്യ വില്പന സജീവമാകാറുണ്ട്. തീര മേഖലകൾ കേന്ദ്രീകരിച്ച് പ്രത്യേക മാഫിയകൾ ഈ സമയത്ത് ഇറങ്ങാറുണ്ട്.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജ മദ്യവും, സ്പിരിറ്റും, കഞ്ചാവും, മയക്കുമരുന്നും എത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് കടലിൽ പരിശോധന വ്യാപിപ്പിച്ചത്.
കരമാർഗമുള്ള ലഹരിക്കടത്ത് തടയാൻ വാഹന പരിശോധനയും, പിടിയിലായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും എക്സൈസ് നടത്തുന്നുണ്ട്. പുതുവത്സര കാലയളവിൽ ഇത്തരം പരിശോധനകളെ മറികടന്ന് കടൽ മാർഗം മത്സ്യബന്ധനത്തിന്‍റെ മറവിൽ മദ്യവും ലഹരി ഉൽപ്പന്നങ്ങളും എത്തിക്കുവാൻ ശ്രമം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഗോവ, മംഗലപുരം എന്നിവിടങ്ങളിൽ നിന്നും കടൽ മാർഗം ലഹരി വസ്തുതകൾ അയച്ചതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലേക്കുള്ള ഉൽപ്പന്നങ്ങൾ എത്താൻ സാധ്യതയുള്ള കടൽത്തീരങ്ങളിാണ് പരിശോധന നടത്തിയത്.
പുത്തൻതോപ്പ് മുതൽ അഞ്ചുതെങ്ങ് വരെയുള്ള സ്ഥലങ്ങളിൽ നിന്നും കടലിൽ പോയ ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്. കരയിൽ നിന്നും 12 നോട്ടിക്കൽ മൈൽ അകലെ വരെ കണ്ട മത്സ്യബന്ധന യാനങ്ങളും ബോട്ടുകളും പരിശോധനക്ക് വിധേയമാക്കി.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സംയുക്ത പെട്രോളിങ് സംഘം അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ ഷാജി കെ.പി, കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ഇ. ഗോപകുമാർ, പ്രവന്‍റിങ് ഓഫീസർ മായനന്ദ്, അഭിറാം, ദേവി പ്രസാദ്, അരുൺ, ശ്രീജിത്, രഹ്‌ന, ജേക്കബ്, ജയ്സൺ എന്നിവർ അടങ്ങുന്ന സംഘമാണ് കടലിൽ പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

