ആര് ക്ലിപ്തപ്പെടുത്തും ‘തൃശ്ശിവപേരൂർ...’
text_fieldsതൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അലയൊലികൾ അടങ്ങുന്നതിന് മുമ്പ് കേരളം വരുന്ന അഞ്ച് വർഷത്തിന്റെ രാഷ്ര്ടീയ ഭാവി കുറിക്കുന്ന ഒരു തെരഞ്ഞെടുപ്പിന് കൂടി സാക്ഷിയാകുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിന് അടുത്ത ആഴ്ച തന്നെ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപനം വരുമെന്ന് പ്രതീക്ഷക്കുന്ന വേളയിൽ രാഷ്ട്രീയ നേതാക്കളുടെ ഉള്ളിൽ ചങ്കിടിപ്പ് ഏറിയിട്ടുണ്ട്.
നക്ഷത്രത്തിളക്കമുള്ള വിജയമാണ് ഭരണത്തുടർച്ചക്കായി തൃശൂർ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സമ്മാനിച്ചത്. 13ൽ 12 സീറ്റും ജില്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നൽകി. ചാലക്കുടി മാത്രമാണ് അതിന് അപവാദമായത്. കേരള കോൺഗ്രസ് (എം) ആയിരുന്നു ചാലക്കുടിയിൽ മത്സരിച്ചത്. കോൺഗ്രസിലെ സനീഷ് കുമാർ ജോസഫ് ഇവിടെ വിജയിച്ചു. ജില്ലയിലെ യു.ഡി.എഫിന്റെ ഏക കനൽത്തരിയാണ് സനീഷ് കുമാർ ജോസഫ്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പോടെ ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങൾ ആകെ മാറിമറിഞ്ഞ അവസ്ഥയിലാണ്. തൃശൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട ഗുരുവായൂർ നിയോജക മണ്ഡലം ഒഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം വ്യക്തമായ ഭൂരിപക്ഷം ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയിരുന്നു.
ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പും ജില്ലയിലെ സ്ഥിതിഗതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല നിലക്ക് യു.ഡി.എഫ് തിരിച്ചുകയറിയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2021ൽ കേവലം 16 പഞ്ചായത്തുകളിൽ മാത്രമായി ഒതുങ്ങിയ യു.ഡി.എഫ് ഇക്കുറി അത് 39 ആക്കി ഉയർത്തി. മാത്രമല്ല, തൃശൂർ കോർപറേഷൻ ഭരണവും കോൺഗ്രസ് ഒറ്റക്ക് കൈയാളി. അഞ്ച് േബ്ലാക്ക് പഞ്ചായത്തുകളും യു.ഡി.എഫാണ് ഭരിക്കുന്നത്. സുരേഷ് ഗോപി ഘടകം തുണക്കുമെന്ന് കരുതിയിരുന്ന ബി.ജെ.പിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിലെ ട്രെൻഡ് നിലനിർത്തിയാൽ യു.ഡി.എഫ് ജില്ലയിൽ അനായാസ മേൽക്കോയ്മ നേടുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.
2016ലും 2021ലും തങ്ങളെ തുണച്ച ജില്ല വരുന്ന തെരഞ്ഞെടുപ്പിലും ഭരണത്തുടർച്ചക്ക് ഒപ്പം നിൽക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. അനുദിനം മാറുന്ന രാഷ്രടീയ സമവാക്യങ്ങൾക്കിടെ ജില്ല ഇക്കുറി ആരെ തുണക്കും എന്ന് കണ്ടുതന്നെ അറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

