മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രത വേണമെന്ന് ഡി.എം.ഒ
text_fieldsതൃശൂർ: ജില്ലയിൽ ഹെപ്പറ്റൈറ്റിസ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ ടി.പി. ശ്രീദേവി അറിയിച്ചു. തൃശൂർ കോർപറേഷൻ, തെക്കുംകര, വള്ളത്തോൾ നഗർ, പാഞ്ഞാൾ എന്നിവിടങ്ങളിൽ ഹെപ്പറ്റൈറ്റിസ് കേസുകൾ കൂടുതലായി സ്ഥിരീകരിച്ചിട്ടുമുണ്ട്.
മഞ്ഞപിത്തരോഗബാധ (ഹെപ്പറ്റൈറ്റിസ് എ) റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും ശുദ്ധമല്ലാത്ത വെള്ളത്തിൽ നിർമിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.
കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത വെള്ളത്തിൽ തയാറാക്കുന്ന വെല്‍ക്കം ഡ്രിങ്കുകൾ നല്‍കുന്നത്, ചൂടുവെള്ളത്തോടൊപ്പം പച്ച വെള്ളം ചേര്‍ത്ത് കുടിവെള്ളം നല്‍കുന്നത് എന്നിവ രോഗം കൂടുന്നതിന് കാരണമാകുന്നുണ്ട്. മഞ്ഞപ്പിത്തരോഗം പടര്‍ന്നു പിടിക്കാതിരിക്കാൻ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
ബാധിക്കുന്നത് കരളിനെ; പകരുന്നത് മലിന ഭക്ഷ്യപാനീയങ്ങളിലൂടെ
കരളിനെ ബാധിക്കുന്ന വൈറസ് രോഗമായ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് പകരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ 15 മുതൽ 60 ദിവസം വരെയെടുക്കും. ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതാണ് (മഞ്ഞപ്പിത്തം).
രോഗപ്രതിരോധ പ്രവർത്തനങ്ങൾ തുടക്കത്തിൽ തന്നെ ആരംഭിക്കുക വഴി രോഗം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനാവും. ആഘോഷാവസരങ്ങളിലും വിനോദയാത്ര പോകുമ്പോഴും ഭക്ഷ്യപാനീയ ശുചിത്വത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. ആഹാരം കഴിക്കുന്നതിനു മുമ്പും മലവിസർജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, കൈയിലെ നഖം വൃത്തിയായി വെട്ടി സൂക്ഷിക്കണം, മലമൂത്രവിസർജ്ജനം കക്കൂസിൽ മാത്രം ചെയ്യണം, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുവാൻ ഉപയോഗിക്കണമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

