സീതത്തോട്ടിൽ പരിഭ്രാന്തി പരത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
text_fieldsപത്തനംതിട്ട: സീതത്തോട് മാർക്കറ്റ് ജങ്ഷനിൽ പരിഭ്രാന്തി പരത്തിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. സീതത്തോട് പഞ്ചായത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പന്നിയെ വെടിവെച്ചത്. കഴിഞ്ഞ രാത്രി ഒമ്പതോടെയാണ് സീതത്തോട് മാർക്കറ്റ് ജങ്ഷനിലെ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലേക്ക് കാട്ടുപന്നി ഓടിക്കയറിയത്. പിന്തുടർന്നെത്തിയ നാട്ടുകാരിൽ ചിലർ പന്നിയെ ഓഡിറ്റോറിയത്തിനുള്ളിൽ പൂട്ടിയിട്ടു. ഓഡിറ്റോറിയത്തിനുള്ളിൽ തന്നെ പന്നിയെ കൊല്ലണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഇക്കാര്യം അറിയിച്ചു.
വിവരമറിഞ്ഞ് പത്തോടെ ഗൂഡ്രിക്കൽ റേഞ്ചിലെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി. ഇതിനിടെ പന്നിയെ വെടിവെച്ച് കൊല്ലാൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ് ഉത്തരവിട്ടു. ഷൂട്ടർ അഭി ടി. മാത്യുവിനെയും വടശ്ശേരിക്കരയിൽനിന്ന് വിളിച്ചുവരുത്തി. രാത്രി 11.45ഓടെ ഓഡിറ്റോറിയത്തിന്റെ ഷട്ടറിനിടയിലൂടെ പന്നിയെ വെടിവെച്ചു കൊന്നു. തുടർന്ന് വനം വകുപ്പിന്റെ നടപടിക്രമങ്ങൾക്ക് ശേഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പന്നിയുടെ ജഡം കുഴിച്ചിട്ടു. സീതത്തോട്ടിൽ കാട്ടുപന്നി ശല്യം ഉണ്ടാകാറുണ്ടെങ്കിലും മാർക്കറ്റ് ജങ്ഷൻ ഭാഗത്ത് എത്തുന്നത് അപൂർവമാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.