ഓണനാളിലും ജീവിതം വഴിമുട്ടി കൊല്ലപ്പണിക്കാർ
text_fieldsആലയിൽ ജോലിയിലേർപ്പെട്ട കോട്ടായി കീഴത്തൂർ അയ്യപ്പൻ
കോട്ടായി: കരിയും പുകയും നിറഞ്ഞ ആലയിൽ ജീവിതം തളച്ചിട്ടവർക്ക് ഓണനാളിലും പ്രതീക്ഷകളില്ല. പരമ്പരാഗത തൊഴിലിലേർപ്പെട്ട കൊല്ലപ്പണിക്കാരാണ് ജീവിതം കരക്കെത്തിക്കാനാവാതെ പ്രയാസപ്പെടുന്നത്. അസംഘടിത തൊഴിലാളികളായ ഇവർക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. കരിയിലും പുകയിലും ഉരുകിത്തീരുന്ന ഇവർക്ക് വൈകുന്നേരം വരെ പണിയെടുത്താലും മറ്റ് തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസക്കൂലി ലഭിക്കുന്നില്ല. അത്യാവശ്യ വസ്തുവായ കരിയുടെ വില വൻ തോതിൽ വർധിച്ചു.
200 രൂപക്ക് ലഭിച്ചിരുന്ന ഒരു പാട്ട കരിക്ക് ഇപ്പോൾ 300 രൂപയാണ്. യന്ത്രങ്ങളുടെ കടന്നുവരവ് മൂലം കാർഷിക പണിയായുധങ്ങളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞതും ഈ മേഖലക്ക് വൻ തിരിച്ചടിയായി. മറ്റ് പരമ്പരാഗതമേഖലകൾക്ക് സർക്കാർ സഹായവും യന്ത്രങ്ങളും ലഭ്യമാക്കുമ്പോൾ കൊല്ലപ്പണിക്കാരെ തിരിഞ്ഞുനോക്കുന്നുപോലുമില്ലെന്നാണ് പരാതി.
പകലന്തിയോളം പണിയെടുത്താലും മെച്ചമില്ലാത്ത സാഹചര്യത്തിൽ കൊല്ലപ്പണി പുതുതലമുറക്ക് താൽപര്യമില്ല. കൊല്ലപ്പണി കുറ്റിയറ്റ് പോകുന്ന സ്ഥിതിവിശേഷമാണെന്ന് കോട്ടായി കീഴത്തൂരിലെ കൊല്ലപ്പണിക്കാരൻ അയ്യപ്പൻ പറഞ്ഞു. സർക്കാർ പരമ്പരാഗത തൊഴിലായി അംഗീകരിച്ച് ബോർഡ് രൂപീകരിക്കുകയും തൊഴിൽ മേഖലയുടെ പുനരുദ്ധാരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

