നടുക്കം മാറാതെ ഫിലിപ്പും കുടുംബവും
text_fieldsമണ്ണാർക്കാട്: നേര്‍ക്ക് ചാടിയ പുലിയില്‍നിന്ന് ഭാഗ്യം കൊണ്ടാണ് പൂവത്താനി ഫിലിപ്പ് രക്ഷപ്പെട്ടത്. കണ്മുന്നില് പുലിയെ കണ്ടതും ആക്രമിക്കാന്‍ വന്നതും ഓര്‍ത്തെടുക്കുമ്പോള്‍ ഇപ്പോഴും മുഖത്ത് ഭീതിയാണ്. പുലര്‍ച്ച കോഴികളുടെ കരച്ചില് കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. കൂട്ടില്‍ കാട്ടുപൂച്ചയോ മറ്റോ കയറിയതായിരിക്കുമോയെന്ന് കരുതി ലൈറ്റിട്ട് പുറത്തിറങ്ങി. ടോര്‍ച്ചുമായി കൂട്ടിലെത്തി തുറന്ന് നോക്കിയതും ഒരു ജീവി ഫിലിപ്പിന് നേരെ കുതിച്ച് ചാടി. ഉടന്‍ കൂടിന്റെ വാതിലടച്ചതിനാല്‍ അപായമുണ്ടായില്ല.
കൂട്ടിലെ വെളിച്ചം അണച്ചിരുന്നു. പിന്നീട് ലൈറ്റിട്ട് നോക്കിയപ്പോഴാണ് കോഴിക്കൂട്ടില്‍ പുലിയെ കണ്ടത്. ഉടന്‍ സുഹൃത്ത് മേക്കളപ്പാറ സ്വദേശി സോണി പി. ജോർജിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹമാണ് വിവരം വനപാലകര്‍ക്ക് കൈമാറിയത്.
ഫിലിപ്പും ഭാര്യ സാലിയും മകള്‍ ജിഷയുമാണ് വീട്ടിലുണ്ടായിരുന്നത്. ആദ്യമായല്ല പൂവത്താനിയില്‍ കുടുംബത്തിന് വന്യമൃഗശല്യം നേരിടേണ്ടി വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴുത്തില്‍വെച്ച് വന്യമൃഗം പശുവിനെ ആക്രമിക്കുകയും കിടാവിനെ കടിച്ച് കൊണ്ടുപോവുകയും ചെയ്തിരുന്നു. വന്യജീവി ശല്യം കാരണം പശുവിനെ വളര്‍ത്തല്‍ നിര്‍ത്തുകയായിരുന്നു. തൊഴുത്തിന്റെ ഒരു ഭാഗത്താണ് ഇപ്പോള്‍ കോഴിക്കൂടൊരുക്കിയിട്ടുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് കൂടിന്റെ വല പൊളിച്ച് വന്യജീവി കോഴികളെ കൊന്ന് തിന്നിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ ബലമുള്ള ഇരുമ്പ് വല കൊണ്ട് മറയുണ്ടാക്കിയത്.
നൂറോളം നാടൻ കോഴികളെ ഇതില്‍ വളര്‍ത്തിയിരുന്നു. കോഴികളെ പുലി ഇരയാക്കിയതായും ഫിലിപ്പ് പറയുന്നു. ഫിലിപ്പിന്റേതുൾപ്പെടെ 12 കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. വീണ്ടും പുലിയെത്തിയതോടെ ഇവരുടെ ഭീതി വർധിച്ചിട്ടുണ്ട്. പ്രതിരോധ മാര്‍ഗങ്ങളും പുനരധിവാസവുമുള്പ്പടെയുള്ള നടപടിക്രമങ്ങള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് ഫിലിപ്പ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.