പൂക്കളും പച്ചക്കറികളുമൊരുക്കി കുടുംബശ്രീയുടെ പൂവിളി
text_fieldsമലർവാടി സംഘകൃഷി ഗ്രൂപ്പ് പറളി ഗ്രാമപഞ്ചായത്ത് സി.ഡി.എസിൽ നടത്തിയ പൂകൃഷി
പാലക്കാട്: പൊന്നോണത്തിന് മുറ്റത്ത് പൂക്കളമൊരുക്കാനും സദ്യയൊരുക്കാനും കുടുംബശ്രീയുടെ പൂക്കളും പച്ചക്കറികളും തയാർ. ജില്ലയിലെ വിവിധയിടങ്ങളിലായി 25 സെന്‍റ് മുതൽ 2.5 ഏക്കർ വരെ സ്ഥലത്ത് നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി കൃഷി നടന്നുവരുന്നു. പോയ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി മഞ്ഞയും ഓറഞ്ചും നിറമുള്ള ചെണ്ടുമല്ലിയോടൊപ്പം വാടാമല്ലിയും ഈ വർഷം കൃഷി ചെയ്തിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായുള്ള ജില്ലയിലെ ആദ്യ വിളവെടുപ്പ് പറളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിലെ മലർവാടി സംഘകൃഷി ഗ്രൂപ്പിന്‍റെ കൃഷിയിടത്തിലാണ് നടന്നത്. നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായ പൂകൃഷിയിലൂടെ സംഘകൃഷി മേഖലയിലേക്ക് ചുവടുവെച്ച കുടുംബശ്രീ അംഗങ്ങളും വിളവെടുപ്പിന്റെ ആവേശത്തിലാണ്. വിളവെടുക്കുന്നവയെല്ലാം നേരിട്ടും കുടുംബശ്രീ മേളകൾ മുഖേനയുമാണ് വിറ്റഴിക്കുന്നത്.
ഒറ്റപ്പാലം നഗരസഭ സി.ഡി.എസ് രണ്ടിലെ ശലഭം സംഘകൃഷി ഗ്രൂപ്പ് ഓണത്തിനായുള്ള പൂകൃഷിയിലൂടെയാണ് കുടുംബശ്രീയുടെ സംഘകൃഷിയിലേക്ക് ഇറങ്ങിയിട്ടുള്ളത്. പൂകൃഷിയോടൊപ്പം തന്നെ ഓണവിപണിയിലേക്കുള്ള പച്ചക്കറി കൃഷിയും ജില്ലയിൽ പുരോഗമിക്കുകയാണ്.
പച്ചക്കറി കൃഷി ഏറ്റവും വിപുലമായി നടക്കുന്നത് എലവഞ്ചേരി വടകരപ്പതി കുടുംബശ്രീ സി.ഡി.എസുകളിലാണ്. ആകെ 70 സി.ഡി.എസുകളിലായി പച്ചക്കറിക്കൃഷിയും പൂകൃഷിയും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് 18 ടൺ പച്ചക്കറി, 5.2 ടൺ പൂക്കൾ എന്നിവ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ മുഖേന കൃഷി ചെയ്ത് ഓണവിപണിയിൽ വിറ്റഴിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

