സ്കൂൾ സമയത്തും ചീറിപ്പാഞ്ഞ് ടിപ്പർ ലോറികൾ
text_fieldsകൊല്ലങ്കോട്: പൊലീസിനെ നോക്കുകുത്തിയാക്കി സ്കൂൾ സമയത്ത് റോഡിലിറങ്ങുന്ന ടിപ്പർ ലോറികൾ അപകടങ്ങൾ സൃഷ്ടിക്കുന്നു. രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് 3.30 മുതൽ അഞ്ചു വരെയും ടിപ്പറുകൾ നിരത്തുകളിൽ ഇറങ്ങരുതെന്ന് പൊലീസ്, മോട്ടോർ വാഹന വകുപ്പ് അറിയിപ്പുകൾ ഉണ്ടെങ്കിലും ഇവ മറികടന്നാണ് ഭീതി സൃഷ്ടിച്ച് ചീറിപ്പായുന്നത്. തിങ്കളാഴ്ച രാവിലെ 9.15ന് കരിങ്കല്ലുകളുമായി പോയ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പോത്തമ്പാടം സ്വദേശി ജയന്റെ മകൻ നിഥിനാണ് (20) പരിക്കേറ്റത്. തലക്ക് ഗുരുതര പരിക്കേറ്റ നിഥിനെ കൊല്ലങ്കോട്ട് പ്രാഥമിക ചികിത്സക്കുശേഷം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുതലമടയിൽ സ്കൂൾ സമയങ്ങളിൽ ചീറിപ്പായുന്ന ലോറികളുടെ എണ്ണം വർധിക്കുന്നതായി പാരൻറ്സ് കോഓഡിനേഷൻ ഫോറം ഭാരവാഹികൾ ആരോപിച്ചു. പുതുനഗരം, കൊല്ലങ്കോട് പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ കടന്നാലും പിടികൂടാതെ മൗനത്തിലായിരിക്കുകയാണ്.
വിജിലൻസും ജിയോളജി വകുപ്പും തെന്മലയോരങ്ങളിലെ അനധികൃത ക്വാറികളിൽ പരിശോധന നടത്തി നടപടിയെടുത്തെങ്കിലും ക്വാറികളിൽനിന്ന് ഉൽപന്നങ്ങളുമായി നിരത്തുകളിൽ ഇറങ്ങുന്ന ടിപ്പർ ലോറികളെ പിടിച്ചിടാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. എ.ഐ കാമറകളെ ഉപയോഗിച്ച് സ്കൂൾ സമയത്ത് റോഡിലിറങ്ങുന്ന ടിപ്പറുകൾക്കെതിരെ നടപടി വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.