ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞം തുടങ്ങി
text_fieldsമൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞം തുടങ്ങി. 19ാം കന്നുകാലി സെൻസസ് പ്രകാരമുള്ള എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് കന്നുകാലികളെ കുത്തിവെപ്പിന് വിധേയമാക്കുന്നത്.
ജില്ലതല ഉദ്ഘാടനം പൊൽപ്പുള്ളി ഗ്രാമപഞ്ചായത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത അധ്യക്ഷത വഹിച്ചു. മേയ് 23 വരെയാണ് കുത്തിവെപ്പ് യജ്ഞം നടക്കുക. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ല കോഓഡിനേറ്റർ ഡോ. എൻ. രാധാകൃഷ്ണൻ സ്വാഗതവും പൊൽപ്പുള്ളി ഗ്രാമപഞ്ചായത്തിലെ വെറ്ററിനറി സർജൻ ഡോ. എം. ഗുരുസ്വാമി നന്ദിയും പറഞ്ഞു.
നാലു മാസത്തിനു മുകളിൽ പ്രായമുള്ള എല്ലാ പശുക്കളെയും എരുമകളെയും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കണം. നാലു മാസത്തിൽ താഴെ പ്രായമുള്ളവ, അസുഖമുള്ളവ, ഏഴു മാസത്തിനു മുകളിൽ ഗർഭമുള്ളവ, ഒരു മാസത്തിനുള്ളിൽ റിങ് വാക്സിനേഷൻ വഴി കുത്തിവെപ്പ് ലഭിച്ചവ എന്നിവയെ കുത്തിവെപ്പിൽ നിന്ന് ഒഴിവാക്കണം. നാലു മുതൽ അഞ്ച് മാസം വരെ പ്രായമുള്ള കിടാങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്താൽ 28 മുതൽ 35 ദിവസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

